സൗരോര്‍ജ്ജത്തിലൂടെ സ്മാര്‍ട്ടാകാന്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍

post

 റൂഫ് ടോപ്പ് സോളാര്‍ പദ്ധതിയുടെ ഉദ്ഘാടനം സ്പീക്കര്‍ നിര്‍വഹിച്ചു

തിരുവനന്തപുരം: സൗരോര്‍ജ്ജ വൈദ്യുതി ഉത്പാദനത്തിലേക്ക് തിരുവനന്തപുരം കോര്‍പ്പറേഷന്‍. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തലസ്ഥാനത്തെ വലിയ ക്യാംമ്പസുകള്‍ക്കും കെട്ടിടങ്ങള്‍ക്കും ആവശ്യമായ സൗരോര്‍ജ്ജം ലഭ്യമാക്കുന്ന റൂഫ് ടോപ്പ് സോളാര്‍ പദ്ധതിക്കാണ്  കോര്‍പ്പറേഷന്‍ തുടക്കം കുറിച്ചത്.   പദ്ധതിയുടെ ഉദ്ഘാടനം നിയമസഭ മന്ദിരത്തില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. നിയമസഭയെ സമ്പൂര്‍ണ്ണ സോളാര്‍ സ്ഥാപനമായി മാറ്റുന്നതിന്റെ  തുടക്കമാണിതെന്ന് സ്പീക്കര്‍ പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതോടെ സഭയുടെ വൈദ്യുതോപയോഗത്തിന്റെ 33 ശതമാനം  സൗരോര്‍ജ്ജത്തിലൂടെയാകുമെന്നും അദ്ദേഹം പറഞ്ഞു. 395 കിലോ വാട്ട് ശേഷിയുള്ള ആധുനിക സോളാര്‍ പ്ലാന്റാണ് നിയമസഭ സമുച്ചയത്തില്‍ സ്ഥാപിക്കുക. റൂഫ് ടോപ്പ് സോളാര്‍ പദ്ധതിയുടെ ആദ്യഘട്ടത്തില്‍  607 കിലോ വാട്ട് വൈദ്യുതി ഉത്പാദനമാണ് ലക്ഷ്യമിടുന്നത്. സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി, കേരള യൂണിവേഴ്‌സിറ്റി ലൈബ്രറി , ഗവണ്‍മെന്റ് വിമന്‍സ് കോളേജ്, അട്ടക്കുളങ്ങര ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് മറ്റ് പ്ലാന്റുകള്‍ സ്ഥാപിക്കുക. ഇന്റഗ്രേറ്റഡ് കമാന്റ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററാണ് ഇവയുടെ നിരീക്ഷണവും പ്രവര്‍ത്തനവും  നിര്‍വഹിക്കുക. അഞ്ച് വര്‍ഷത്തേക്കുള്ള പ്ലാന്റുകളുടെ പരിപാലനവും ഉറപ്പുവരുത്തിയിട്ടുണ്ട്.

മേയര്‍ കെ ശ്രീകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നിയമസഭ സെക്രട്ടറി എസ് വി ഉണ്ണികൃഷ്ണന്‍ നായര്‍, സ്മാര്‍ട്ട് സിറ്റി സി ഇ ഒ പി ബാലകിരണ്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.