അട്ടപ്പാടി അപ്പാരല്‍ പാര്‍ക്കിലൂടെ നിര്‍മിച്ചത് 15000 ത്തോളം മാസ്‌കുകള്‍

post

പാലക്കാട് : കോവിഡ് കാലത്ത് അട്ടപ്പാടിയിലെ അപ്പാരല്‍ പാര്‍ക്കിലൂടെ വനിതകള്‍ നിര്‍മിച്ചത് 15000 ത്തോളം മാസ്‌കുകള്‍. പട്ടികവര്‍ഗ്ഗ വികസന വകുപ്പ് അട്ടപ്പാടിയിലെ പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ 18 നും 45 നും ഇടയില്‍ പ്രായമുള്ള വനിതകളുടെ ശാക്തീകരണം ലക്ഷ്യമിട്ട് ആരംഭിച്ച സ്വയം തൊഴില്‍ പരിശീലന പദ്ധതിയാണ്  അപ്പാരല്‍  പാര്‍ക്ക്.

സംസ്ഥാനത്തെ വിവിധ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേയ്ക്ക് യൂണിഫോം തയ്ച്ചു നല്‍കി വരുമാനം കണ്ടെത്തിയിരുന്ന ഈ മേഖലയിലെ വനിതകള്‍ക്ക് ലോക്ക് ഡൗണ്‍ വന്നതോടെ വീട്ടിലിരിക്കേണ്ട സ്ഥിതിയായി . സ്‌കൂളുകള്‍ തുറക്കാന്‍ വൈകുന്നത് പ്രതിസന്ധിയിലാക്കിയതോടെയാണ് ഇവര്‍ മാസ്്ക്് നിര്‍മാണത്തിലേയ്ക്ക് കടന്നത് . ഐ.ടി.ഡി.പിയുടെ സഹായത്തോടെ  മാസ്‌ക് നിര്‍മാണം ആരംഭിക്കുകയും 15000 ത്തോളം മാസ്‌കുകള്‍ സംസ്ഥാനത്തെ വിവിധ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസുകള്‍ മുഖേനയും, അട്ടപ്പാടി മേഖലയിലെ സര്‍ക്കാര്‍ ഓഫിസുകളിലൂടെയും വിപണിയിലെത്തിക്കുകയും ചെയ്തു.

മാസ്‌ക് ഒന്നിന് 12 രൂപ നിരക്കിലാണ് നല്‍കിയത്. അപ്പാരല്‍ പാര്‍ക്കിലൂടെ ആദ്യഘട്ടം  പരിശീലനം ലഭിച്ച 100 ഓളം സ്ത്രീകള്‍ ചേര്‍ന്ന്  അട്ടപ്പാടി  ട്രൈബല്‍ അപ്പാരല്‍ പാര്‍ക്ക് എന്ന പേരില്‍ അഗളി മിനി സിവില്‍ സ്റ്റേഷനില്‍  സൊസൈറ്റി രൂപീകരിച്ചാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. സൊസൈറ്റിയിലേക്ക് എത്താന്‍ കഴിയാത്തവര്‍ വീടുകളിലിരുന്നും മാസ്‌കുകള്‍ തയ്ച്ചു. തുണി കൊണ്ടുള്ള സിങ്കിള്‍ ലേയര്‍, ഡബിള്‍ ലേയര്‍ കെട്ടുന്നതും ഇലാസ്റ്റിക് ഉപയോഗിച്ച് ഇടുന്നതുമായ മാസ്‌കുകള്‍ തുടങ്ങി കോട്ടണ്‍  തുണികളില്‍ വിവിധ നിറങ്ങളിലുള്ള മാസ്‌കാണ് നിര്‍മ്മിക്കുന്നത്.