കോവിഡ് സമാശ്വാസ കാലിത്തീറ്റ പദ്ധതി: കാലിത്തീറ്റകള്‍ 400 രൂപ സബ്‌സിഡിയോെട വിതരണം ചെയ്യും

post

പാലക്കാട്: കോവിഡ് സമാശ്വാസ കാലിത്തീറ്റ പദ്ധതി പ്രകാരം സംസ്ഥാന സര്‍ക്കാര്‍ ക്ഷീര കര്‍ഷകര്‍ക്ക് ക്ഷീര വികസന വകുപ്പ് മുഖേന മില്‍മ ഗോള്‍ഡ്, കേരള ഫീഡ്‌സ് എലൈറ്റ് കാലിത്തീറ്റകള്‍ ഒരു ബാഗിന് 400 രൂപ സബ്‌സിഡിയോെട വിതരണം നടത്താന്‍ തീരുമാനിച്ചതായി ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. മില്‍മയുടെ പ്രീമിയം ബ്രാന്‍ഡ് കാലിത്തീറ്റയായ 'മില്‍മ ഗോള്‍ഡ്' 50 കിലോഗ്രാം അടങ്ങുന്ന ഒരു ബാഗിന് 1370 രൂപയും കേരള ഫീഡ്‌സിന്റെ പ്രീമിയം ബ്രാന്‍ഡായ 'കേരള ഫീഡ്‌സ് എലൈറ്റ്' കാലിത്തീറ്റയ്ക്ക് 1345 രൂപയുമാണ് വില. ക്ഷീര വികസന വകുപ്പ് മന്ത്രി കെ. രാജുവിന്റെ നിര്‍ദ്ദേശപ്രകാരം ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ കാലിത്തീറ്റ കമ്പനി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് മില്‍മ, കേരള ഫീഡ്‌സ് സ്ഥാപനങ്ങളുടെ പ്രീമിയം ഇനത്തില്‍പ്പെട്ട കാലിത്തീറ്റയുടെ വില ഏകീകരിച്ച് 50 കി.ഗ്രാം ബാഗിന് 1196 രൂപ ഡീലര്‍പ്രൈസ് പ്രകാരം വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. ഇതുവഴി സര്‍ക്കാര്‍ സബ്‌സിഡി കിഴിച്ച് കര്‍ഷകര്‍ ഒരു ബാഗ് പ്രീമിയം കാലിത്തീറ്റയ്ക്ക് 816 രൂപ മാത്രം നല്‍കിയാല്‍ മതി.

ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് കാലിത്തീറ്റ കൈകാര്യ ചെലവിനത്തില്‍ ബാഗ് ഒന്നിന് 20 രൂപ ലഭിക്കും. ക്ഷീര സഹകരണ സംഘങ്ങള്‍ 400 രൂപ സബ്‌സിഡി കഴിഞ്ഞ് ആകെ 796 രൂപ പ്രകാരം ഒരു ബാഗിന് ബന്ധപ്പെട്ട കാലിത്തീറ്റ ഫാക്ടറിക്ക് നല്‍കിയാല്‍ മതി. മില്‍മ ക്യാറ്റില്‍ ഫീഡ് ഫാക്ടറിയിലേക്ക് ഇത്തരത്തില്‍ സംഘം അടവാക്കേണ്ട തുക അതത് സംഘത്തിന്റെ പാല്‍ വിലയില്‍ നിന്നും കുറവ് ചെയ്യുന്നതിനുളള ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കോവിഡ് കാലത്ത് ബുദ്ധിമുട്ടുന്ന ക്ഷീര കര്‍ഷകര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന പദ്ധതിയില്‍ ജില്ലയിലെ 24515 ക്ഷീര കര്‍ഷകരാണ് ഗുണഭോക്താക്കളായുള്ളത്. കേരള ഫീഡ്‌സിന്റെ 13331 ബാഗ് കാലിത്തീറ്റയും മില്‍മയുടെ 26286 ബാഗ് കാലിത്തീറ്റയുമാണ് പദ്ധതി പ്രകാരം വിതരണം ചെയ്യുന്നത്. ഈ ഇനത്തില്‍ ജില്ലയ്ക്ക് 158.46 ലക്ഷം രൂപ സബ്‌സിഡിയായി വകയിരുത്തിയതായും ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.