"ഇനിയെന്നും പൂക്കാലം": ക്ഷേമവും വികസനവും കരുതലും കൈകോർക്കുന്ന ഓണക്കാലം

post

നാടൊന്നാകെ ഓണത്തെ വരവേൽക്കുമ്പോൾ, ജനജീവിതത്തിന് കരുതലേകുന്ന സർക്കാർ ഇടപെടലുകളും സേവനങ്ങളും ക്ഷേമപദ്ധതികളും കൂടുതൽ ജനകീയമാകുന്നു. ആരോഗ്യവും വിദ്യാഭ്യാസവും സാമൂഹ്യസുരക്ഷയും കൃഷിയും അടിസ്ഥാനസൗകര്യങ്ങളും ഉൾപ്പെടെ വിവിധ മേഖലകളിൽ നടപ്പാക്കുന്ന പദ്ധതികളിലൂടെ വികസനത്തിന്റെ പ്രയോജനം സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ജനക്ഷേമം മുൻനിർത്തിയുള്ള സർക്കാർ ഇടപെടലുകളിലൂടെ ഓണം സന്തോഷത്തിന്റെയും സുരക്ഷയുടെയും പങ്കാളിത്തത്തിന്റെയും ആഘോഷമാകുന്നു. സംസ്ഥാനത്തെ സാമൂഹ്യ സാമ്പത്തിക സാംസ്‌കാരിക പശ്ചാത്തലം കണക്കിലെടുത്ത് സർവതലസ്പർശിയായ വികസന ക്ഷേമ നടപടികളാണ് കേരളത്തിൽ നടപ്പാക്കുന്നത്.


ഓണം @ കേരളം

സംസ്ഥാന വിനോദസഞ്ചാരവകുപ്പ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ സംസ്ഥാനതല ഓണം ടൂറിസം വാരാഘോഷം ആഗസ്റ്റ് 24 മുതൽ 30 വരെ നടക്കും. കേരളത്തിന്റെ സാംസ്‌കാരിക വൈവിധ്യവും പാരമ്പര്യവും കലാപൈതൃകവും വിനോദസഞ്ചാര സാധ്യതകളും ഒരുമിച്ച് അവതരിപ്പിക്കുന്ന തരത്തിലാണ് ഇത്തവണത്തെ ഓണാഘോഷം ഒരുക്കിയിരിക്കുന്നത്. ജില്ലകളിൽ നൂറുകണക്കിന് വേദികളാണ് സജ്ജമാകുന്നത്. ഇത്തവണത്തെ ഓണം-ടൂറിസം വാരാഘോഷത്തിൽ സംസ്ഥാനത്താകെ 8000 ലേറെ കലാകാരന്മാർ പങ്കാളികളാകും. ഓണം ടൂറിസം വാരാഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ചു തിരുവനന്തപുരത്ത് ഓണം ഘോഷയാത്ര സംഘടിപ്പിക്കും. 62 സർക്കാർ വകുപ്പുകൾ പങ്കെടുക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഫോക്ക് കലാരൂപങ്ങൾ ഉൾപ്പെടെ നൂറിലേറെ കലാരൂപങ്ങൾ ഘോഷയാത്രയിൽ അണിനിരക്കും.


ഓണാഘോഷത്തിൽ കേരളത്തിന്റെ തനത് കലാപൈതൃകത്തിന് ഇത്തവണ പ്രത്യേക പ്രാധാന്യമാണ് നൽകുന്നത്. വിവിധ ജില്ലകളിൽ 170ൽ പരം കലാപരിപാടികൾ നടത്തും. ജില്ലകളിലെ ഡി.ടി.പി.സി.കളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളിലും നിരവധി നാടൻ കലാരൂപങ്ങൾ അവതരിപ്പിക്കും. ഗാനമേള നൃത്തം കോമഡി ഷോ, നാടകം, കഥാപ്രസംഗം എന്നിവ കൂടാതെ ഫോക്ക് കലാരൂപങ്ങൾക്ക് ജില്ലകളിൽ ഇത്തവണ വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. നാടൻ പാട്ടുകൾ, ചാക്യാർകൂത്ത്, ഗരുഡൻ തൂക്കം, തോൽപാവക്കൂത്ത്, വിൽ കലാമേള, കണ്യാർ കളി, പൊറാട്ടുകളി, തിറയും പൂതനയും തുടങ്ങി നിരവധി കലാരൂപങ്ങളും അവതരിപ്പിക്കപ്പെടും.


ഓണാഘോഷത്തിനെത്തുന്ന ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനും വിപുലമായ ക്രമീകരണങ്ങളാണ് പോലീസ് ഒരുക്കുന്നത്. പാർക്കിങ് സൗകര്യം, ഗതാഗത നിയന്ത്രണം, ജനക്കൂട്ട നിയന്ത്രണം എന്നിവയ്ക്കായി പ്രത്യേക സംവിധാനങ്ങളും ഏർപ്പെടുത്തും.

ഓണാഘോഷ പരിപാടികൾ പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചായിരിക്കും സംഘടിപ്പിക്കുക. ഇതിനായി ശുചിത്വ മിഷനുമായി സഹകരിച്ച് ആവശ്യമായ പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. കൂടാതെ, ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് അത്തപ്പൂക്കളം, തിരുവാതിര, പായസമത്സരം എന്നിവ സംഘടിപ്പിക്കും.


ക്ഷേമ പെൻഷനുകളും മറ്റ് ആനുകൂല്യങ്ങളും

ഓണത്തോട് അനുബന്ധിച്ച് ക്ഷേമ പെൻഷനുകളും മറ്റ് ആനുകൂല്യങ്ങളും കൃത്യമായി വിതരണം ചെയ്യാനുള്ള നടപടികൾ പൂർത്തിയായി. ക്ഷേമ പെൻഷൻ ആഗസ്റ്റ് 19 മുതൽ വിതരണം ചെയ്യും. ഇതിനായി 1,105 കോടി രൂപ അനുവദിച്ചു. ഒരു മാസവും പെൻഷൻ മുടങ്ങരുത് എന്ന സംസ്ഥാന സർക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് നടപടി. സാമൂഹ്യ സുരക്ഷാ പെൻഷനിലെ 59 ലക്ഷത്തിലധികം ഗുണഭോക്താക്കൾക്കായി സംസ്ഥാന വിഹിതമായ 951.40 കോടി രൂപയും, 16 ക്ഷേമനിധി ബോർഡുകളിലെ 6.59 ലക്ഷം പേർക്ക് 130.32 കോടി രൂപയും അനുവദിച്ചു. ദേശീയ സാമൂഹ്യ സഹായ പദ്ധതി വിഹിതമായി 24.76 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.


സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങൾക്കായി 630.05 കോടി രൂപ അനുവദിച്ചു. അംഗൻവാടി പെൻഷൻകാരുടെ ജൂലൈ 31 വരെയുള്ള മുഴുവൻ കുടിശികയും തീർപ്പാക്കാൻ 24 കോടി രൂപ കൂടി അനുവദിച്ചു. നേരത്തെ 10 കോടി രൂപ അനുവദിച്ചിരുന്നു. ജീവനക്കാർക്കും അധ്യാപകർക്കും 4,500 രൂപ ബോണസും, 20,000 രൂപ ഓണം അഡ്വാൻസും, ബോണസിന് അർഹതയില്ലാത്തവർക്ക് 3,000 രൂപ ഉത്സവബത്തയും അനുവദിച്ചു. പാർട്ട് ടൈം കണ്ടിൻജന്റ് ജീവനക്കാർക്ക് 6,000 രൂപയാണ് അഡ്വാൻസ്. സർവീസ് പെൻഷൻകാർക്ക് 1,250 രൂപ ബോണസും ആശ-അംഗൻവാടി പ്രവർത്തകർക്ക് 1,450 രൂപ ഉത്സവബത്തയും. പിന്നോക്ക വിഭാഗ സ്‌കോളർഷിപ്പ് കുടിശിക തീർപ്പാക്കാൻ 310 കോടി രൂപ അനുവദിച്ചു. ആരോഗ്യകിരണം ഉൾപ്പെടെയുള്ള പദ്ധതികളിലെ അടിയന്തര ബാധ്യതകൾക്ക് 200 കോടി രൂപ അനുവദിച്ചു. സപ്ലൈകോ വഴി നെല്ല് സംഭരിച്ചതിന്റെ പി.ആർ.എസ് കുടിശിക തീർക്കാൻ 150 കോടി രൂപയും നൽകി.


സപ്ലൈകോയ്ക്ക് സബ്സിഡി ഇനത്തിൽ 53 കോടി രൂപ മുൻകൂറായി നൽകിയതിനൊപ്പം കൺസ്യൂമർഫെഡിന് 25 കോടി രൂപയും അനുവദിച്ചു. തൊഴിലുറപ്പ് മേഖലയിൽ 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ 3.68 ലക്ഷം കുടുംബങ്ങൾക്ക് 1,200 രൂപ വീതം നൽകാൻ 44.24 കോടി രൂപ, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലെ 100 ദിനങ്ങൾ പൂർത്തിയാക്കിയ 7,080 പേർക്ക് 1,200 രൂപ വീതം അനുവദിക്കാൻ 85 ലക്ഷം രൂപയും ഉൾപ്പെടെ 45.09 കോടി അനുവദിച്ചു. സ്‌കൂൾ പാചക തൊഴിലാളികളുടെ വേതനം വർദ്ധിപ്പിച്ച തുക ഉൾപ്പെടെ വിതരണം ചെയ്യാൻ 44 കോടി രൂപ അനുവദിച്ചു.


ഒപ്പം ലോട്ടറി ക്ഷേമനിധിയിലേക്ക് 26.47 കോടി രൂപയും അനുവദിച്ചു. എൻഡോസൾഫാൻ ദുരിതബാധിതർക്കായുള്ള ധനസഹായത്തിനായും പുനരധിവാസവുമായി ബന്ധപ്പെട്ടും 14.40 കോടി രൂപ അനുവദിച്ചു .60 വയസ്സിന് മുകളിലുള്ള 52,826 പട്ടികവർഗ്ഗക്കാർക്ക് ഓണക്കോടിക്കായി 5.28 കോടി രൂപ വകയിരുത്തി. സ്പോർട്സ് കൗൺസിൽ കരാർ ജീവനക്കാരുടെ ശമ്പള കുടിശികയ്ക്ക് 1.5 കോടി രൂപ അനുവദിച്ചു. പൂട്ടിപ്പോയ തോട്ടങ്ങളിലെ തൊഴിലാളികളുടെ ആശ്വാസത്തിന് 20- 21 ലക്ഷം രൂപയും അനുവദിച്ചു. ആശ്വാസകിരണം പദ്ധതിയിലെ പ്രതിമാസ സഹായം 600 രൂപയിൽ നിന്ന് 1,000 രൂപയാക്കി ഉയർത്തി. കൈത്തറി യൂണിഫോം പദ്ധതിക്കായി നെയ്ത്തുകൂലി ഉൾപ്പെടെ 30 കോടി രൂപ അനുവദിച്ചു.


ഓണം @ കൺസ്യൂമർഫെഡ്‌

കൺസ്യൂമർഫെഡ്‌ സംസ്ഥാനത്ത്‌ 2000 സഹകരണ വിപണികൾ ഒരുക്കും. ആഗസ്റ്റ് 16 മുതൽ 25 വരെ പ്രവർത്തിക്കും. ത്രിവേണി സൂപ്പർ മാർക്കറ്റുകൾ, ജില്ലാ മൊത്തവ്യാപാര സഹകരണ സ്റ്റോറുകൾ, പ്രാഥമിക കാർഷിക വായ്‌പാ സഹകരണ സംഘങ്ങൾ, എസ്‌സി–എസ്‌ടി സംഘങ്ങൾ, ഫിഷർമെൻ സഹകരണ സംഘങ്ങൾ എന്നിവ മുഖേനയാണ്‌ വിപണനകേന്ദ്രങ്ങൾ ആരംഭിക്കുന്നത്‌. പൊതുമാർക്കറ്റിനേക്കാൾ ഏകദേശം 30–50 ശതമാനം വരെ വിലക്കുറവുണ്ടാകും.


കൃഷിവകുപ്പ് @ ഓണം

ഓണക്കാലത്ത് കർഷകർക്ക് മികച്ച വിപണിയും ഉപഭോക്താക്കൾക്ക് ന്യായവിലയിൽ ഗുണമേന്മയുള്ള കാർഷിക ഉൽപ്പന്നങ്ങളും ഉറപ്പാക്കുന്നതിനായി കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം 2,000 ഓണവിപണികൾ (ഓണസമൃദ്ധി - കർഷക ചന്തകൾ) സംഘടിപ്പിക്കുന്നു. 'കർഷകന് മികച്ച വില - ഉപഭോക്താവിന് ന്യായവില' എന്ന സന്ദേശമുയർത്തിയാണ് കൃഷിഭവനുകൾ, വി.എഫ്.പി.സി.കെ., ഹോർട്ടികോർപ്പ് എന്നിവയുടെ നേതൃത്വത്തിൽ ഓണവിപണി ഇടപെടൽ പദ്ധതി നടപ്പാക്കുന്നത്.


ഈ വർഷം സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും കുറഞ്ഞത് ഒരു ഓണവിപണിയെങ്കിലും ഉറപ്പാക്കിയിട്ടുണ്ട്. ആകെ 2,000 വിപണികളിൽ 1,074 എണ്ണം കൃഷിവകുപ്പും, 160 എണ്ണം വി.എഫ്.പി.സി.കെ.യും, 766 എണ്ണം ഹോർട്ടികോർപ്പും സംഘടിപ്പിക്കും. കൃഷിഭവനുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, കർഷക കൂട്ടായ്മകൾ, ഇക്കോഷോപ്പുകൾ, ക്ലസ്റ്ററുകൾ, കൃഷിക്കൂട്ടങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് വിപണികൾ പ്രവർത്തിക്കുക.


ഓണവിപണികളിൽ പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന പഴം-പച്ചക്കറികൾക്കൊപ്പം മറയൂർ ശർക്കര, മറയൂർ വെളുത്തുള്ളി, തേൻ, മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾ, കേരളഗ്രോ ബ്രാൻഡ് ഉൽപ്പന്നങ്ങൾ എന്നിവയും ലഭ്യമാകും. വിപണികൾ ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചായിരിക്കും പ്രവർത്തിക്കുക.


ഓണം @ കെഎസ്ആർടിസി

ഓണത്തോടനുബന്ധിച്ച് കെഎസ്ആർടിസി 18 മുതൽ സെപ്റ്റംബർ 2 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബെംഗളുരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും അധിക സർവീസുകൾ നടത്തും. www.keralartc.com, മൊബൈൽ ആപ്പ് എന്നിവയിലൂടെയും കൗണ്ടർ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.


ഹരിത ഓണം

2026-ലെ ഓണം വാരാഘോഷം വൃത്തിയും ശുചിത്വവും ഉറപ്പാക്കി സുഗമവും വിജയകരവുമായി സംഘടിപ്പിക്കുന്നതിനും മാലിന്യത്തിന്റെ അളവ് പരമാവധി കുറയ്ക്കുന്നതിനും ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യം ഉറവിടത്തിൽ തന്നെ തരംതിരിച്ച് ശാസ്ത്രീയ സംസ്കരണത്തിനായി കൈമാറുന്നതിനും ലക്ഷ്യമിട്ട് “ഹരിത ഓണം” എന്ന ആശയം മുൻനിർത്തി ആഘോഷങ്ങൾ നടത്തും.


സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങളുടെ പ്രയോജനം ലഭിക്കുന്ന, സുരക്ഷിതവും സുസ്ഥിരവും കൂടുതൽ ജനകീയവുമായ ആഘോഷമായി ഈ ഓണം മാറും. കലയും സംസ്കാരവും വിനോദസഞ്ചാരവും വ്യാപാരവും കൈകോർക്കുന്ന ഓണാഘോഷം കേരളത്തിന്റെ വൈവിധ്യവും പുരോഗതിയും ഒരുമിച്ച് അടയാളപ്പെടുത്തുന്നതോടൊപ്പം എല്ലാവരുടെയും സന്തോഷവും ക്ഷേമവും ഉറപ്പാക്കുന്നു. 


ഹരിത ഓണം ഉത്തരവ് 

ഓണം വാരാഘോഷം പ്രോഗ്രാം