കണ്ടയ്ന്‍മെന്റ് സോണുകള്‍ നിശ്ചയിക്കുന്നത് ദുരന്തനിവാരണ അതോറിറ്റി ജില്ലാ കലക്ടര്‍

post

പാലക്കാട്: കോവിഡ്19 രോഗവ്യാപനം തടയുന്നതിനായി കണ്ടയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കുന്നത് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങളില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മാര്‍ഗരേഖ പുറപ്പെടുവിച്ചിട്ടുണ്ട്. രോഗവ്യാപനം തടയാന്‍ ജില്ലാ കലക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസറുമായി ബന്ധപ്പെട്ട് തീവ്രബാധിത മേഖലകള്‍ കണ്ടെത്തി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് റിപ്പോര്‍ട്ട് ചെയ്യും. ദുരന്തനിവാരണ അതോറിറ്റി രോഗവ്യാപനത്തിന്റെ തോത് കണക്കാക്കി കണ്ടയ്ന്‍മെന്റ് സോണുകള്‍ നിശ്ചയിച്ച് ആരോഗ്യക്ഷേമ വകുപ്പ് മുഖേനയാണ് കണ്ടൈന്‍മെന്റ് സോണുകള്‍ പ്രസിദ്ധീകരിക്കുന്നത്. ഒരു പ്രദേശം കണ്ടൈന്‍മെന്റ് സോണ്‍ ആക്കുന്നതിന് മുന്‍പ് ബന്ധപ്പെട്ട ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ് എന്നിവരുമായി ചര്‍ച്ച ചെയ്താണ് ജില്ലാ കലക്ടര്‍ ദുരന്തനിവാരണ അതോറിറ്റിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏതെങ്കിലും മേഖലകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ആവശ്യമാണെങ്കില്‍ ഏര്‍പ്പെടുത്താന്‍  ജില്ലാ കലക്ടര്‍ക്ക് അധികാരമുണ്ട്.

കോവിഡ്19ന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ പഞ്ചായത്തുകളിലും നഗരസഭകളിലും പ്രസിഡന്റ്, ചെയര്‍മാന്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്വമേധയാ കണ്ടയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിക്കുന്നതും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളുടെ ലംഘനവും അധികാര ദുരവിനിയോഗവുമായി കണക്കാക്കും. സര്‍ക്കാര്‍ വ്യവസ്ഥകള്‍ പാലിക്കാതെ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നത് പൊതുജനങ്ങള്‍ക്കും വ്യാപാരി വ്യവസായി സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കും ആശയക്കുഴപ്പമുണ്ടാക്കുകയും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാക്കുകയും ചെയ്യും. ഇത്തരം ഉത്തരവുകള്‍ നിയമസാധുതയില്ലാത്തതാണ്. തുടര്‍ന്നും ഇത്തരം ഉത്തരവുകള്‍ പുറപ്പെടുവിക്കുന്ന അധികാരികള്‍ക്കെതിരെ ദുരന്തനിവാരണ നിയമം, കേരള പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം എന്നിവ പ്രകാരമുള്ള നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

കണ്ടൈന്‍മെന്റ് സോണുകളില്‍ ഏര്‍പ്പെടുത്തിയിട്ടുളള നിയന്ത്രണങ്ങള്‍

1. വ്യവസായ/വാണിജ്യ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കരുത്.

2. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെ മാത്രം തുറന്നു പ്രവര്‍ത്തിക്കാവുന്നതാണ്.

3. മെഡിക്കല്‍ ഷോപ്പുകള്‍, മില്‍മ ബൂത്തുകള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവ രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ മാത്രം തുറന്നു പ്രവര്‍ത്തിക്കാം. പാല്‍ സംഭരണം/വിതരണം ഗ്യാസ് വിതരണം എന്നിവ നടത്താവുന്നതാണ്.

4. ആശുപത്രി, നഴ്‌സിംഗ് ഹോം, ലബോറട്ടറി, ആംബലന്‍സ്, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി, ബാങ്ക്, എ.ടി.എം., അക്ഷയ കേന്ദ്രങ്ങള്‍ എന്നിവയെ നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നു. ബാങ്കുകള്‍ 50 ശതമാനത്തില്‍ കുറവ് ജീവനക്കാരെ മാത്രം ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കണം.

5. കോവിഡ് 19 മായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ മാത്രം തുറന്നു പ്രവര്‍ത്തിക്കാം. ഓഫീസില്‍ ഹാജരാകേണ്ട ജീവനക്കാരുടെ എണ്ണം ഓഫീസ് മേധാവി തീരുമാനിക്കേണ്ടതാണ്. മറ്റ് ഓഫീസുകളില്‍ അത്യാവശ്യ സേവനങ്ങള്‍ക്ക് ആവശ്യമായ 50 ശതമാനത്തില്‍ കുറവ് ജീവനക്കാര്‍ മാത്രം എത്തേണ്ടതും ഹാജരാകേണ്ട ജീവനക്കാരെ ഓഫീസ് മേധാവി തീരുമാനിക്കേണ്ടതുമാണ്. അത്യാവശ്യ ഘട്ടങ്ങള്‍ ഇല്ലാത്ത സാഹചര്യങ്ങളില്‍ ഓഫീസ് മേധാവി മാത്രം ഹാജരാകണം.

6. നിയന്ത്രണ മേഖലകളില്‍ പൊതു വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. ദീര്‍ഘദൂര ബസ്സുകള്‍ക്ക് കടന്ന് പോകാവുന്നതും ഈ മേഖലയിലെ യാത്രക്കാരെ കയറ്റാനോ ഇറക്കുവാനോ പാടില്ല.

7. ഓട്ടോ - ടാക്‌സി മുതലായവ അത്യാവശ്യ ഘട്ടങ്ങളില്‍ നിയന്ത്രണ വിധേയമായി സര്‍വ്വീസ് നടത്താം.

8. രാത്രി കര്‍ഫ്യൂ രാത്രി 9 മുതല്‍ രാവിലെ 7 വരെ കര്‍ശനമായും നിലനില്‍ക്കുന്നതാണ്. ആശുപത്രി, മറ്റ് അത്യാവശ്യ യാത്രകള്‍ നിയന്ത്രണ വിധേയമായി നടത്താം.

9. പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവര്‍ ആശുപത്രി ആവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്.

10. വീടുകളിലും, പൊതു സ്ഥലങ്ങളിലുമുളള ഒത്തു ചേരല്‍ പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു.

11. മുന്‍പ് നിശ്ചയിച്ചിട്ടുളള വിവാഹങ്ങള്‍ ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസറെ അറിയിച്ചതിനു ശേഷം 50 പേരെ മാത്രം ഉള്‍പ്പെടുത്തി നടത്താവുന്നതാണ്.

12. മരണ വീടുകളില്‍ 20 പേരില്‍ കൂടുതല്‍ ഒത്തു ചേരുന്നത് നിരോധിച്ചിരിക്കുന്നു.

13. സമരങ്ങള്‍, പ്രകടനങ്ങള്‍, പൊതു പരിപാടികള്‍ എന്നിവ കര്‍ശനമായും നിരോധിച്ചിരുന്നു.

14. ആഴ്ച ചന്തകളും വഴി വാണിഭങ്ങളും, മത്സ്യ കമ്പോളങ്ങളും പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു.

15. ആരാധനാലയങ്ങളില്‍ (ക്രിസ്ത്യന്‍/മുസ്ലീം പളളികള്‍, അമ്പലങ്ങള്‍, ധാന്യ കേന്ദ്രങ്ങള്‍) പൊതുജനങ്ങളുടെ പ്രവേശനം കര്‍ശനമായും നിരോധിച്ചിരിക്കുന്നു.

16. ഈ മേഖലയില്‍ പത്ര വിതരണം, മാധ്യമ പ്രതിനിധികളുടെ പ്രവേശനം എന്നിവ നിയന്ത്രണങ്ങള്‍ക്കു വിധേയമായി അനുവദിച്ചിരിക്കുന്നു.

17. അടിയന്തര സാഹചര്യങ്ങളില്‍ മാത്രം പൊതുജനങ്ങള്‍ക്ക് പുറത്തയ്ക്ക് പോകാന്‍ അനുവാദമുളളൂ.