യു.പി.എസ്.സി സിവിൽ സർവ്വീസ് പ്രാഥമിക പരീക്ഷ മെയ് 24-ന്

post

കേരളത്തിൽ 21,000 ഉദ്യോഗാർത്ഥികൾ

യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ (UPSC) രാജ്യമെമ്പാടുമായി നടത്തുന്ന സിവിൽ സർവ്വീസ് ഒന്നാംഘട്ട (പ്രാഥമിക) പരീക്ഷ 2026 മെയ് 24-ന് നടക്കും. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് നഗരങ്ങളിലായി ക്രമീകരിച്ചിട്ടുള്ള വിവിധ കേന്ദ്രങ്ങളിലായി ഏകദേശം 21,000 ഉദ്യോഗാർത്ഥികൾ പരീക്ഷ എഴുതുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാവിലെ 9.30 മുതൽ 11.30 വരെയും, ഉച്ചയ്ക്ക് ശേഷം 2.30 മുതൽ 4.30 വരെയുമായി രണ്ട് സെഷനുകളായാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. പരീക്ഷാ നടത്തിപ്പിനായി യു.പി.എസ്.സിയും കേരള സർക്കാരും ചേർന്ന് വിപുലമായ ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. പോലീസ് സുരക്ഷ, പൊതുഗതാഗത സൗകര്യങ്ങൾ, തടസ്സമില്ലാത്ത കുടിവെള്ള-വൈദ്യുതി വിതരണം എന്നിവ വിവിധ സർക്കാർ ഏജൻസികൾ വഴി ഉറപ്പാക്കിയിട്ടുണ്ട്.

             പരീക്ഷാ സമയത്തിന് ഒരു മണിക്കൂർ മുൻപായി പരീക്ഷ കേന്ദ്രത്തിലെത്തിച്ചേരേണ്ടതാണ്. രാവിലെയുള്ള സെഷൻ എഴുതുവാൻ 8.30 നും ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷയ്ക്കായി 1.30 നും മുമ്പായി നിശ്ചിത പരീക്ഷാ കേന്ദ്രത്തിൽ പ്രവേശിക്കണം. പരീക്ഷ ആരംഭിക്കുന്നതിന് അരമണിക്കൂർ മുൻപ് (രാവിലെ 9.00 മണിയ്ക്കും ഉച്ചയ്ക്ക് ശേഷം 2.00 മണിയ്ക്കും) പരീക്ഷാകേന്ദ്രത്തിലേയ്ക്കുള്ള പ്രവേശനം അവസാനിപ്പിക്കുന്നതാണ്. അതിനുശേഷം ഹാജരാകുന്ന ആരെയും പരീക്ഷയെഴുതാൻ അനുവദിക്കുന്നതല്ല. അതിനാൽ അനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രത്തിന്റെ ലൊക്കേഷൻ നേരത്തെ അറിഞ്ഞുവെയ്ക്കേണ്ടതാണ്. ഹാൾടിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുള്ള പരീക്ഷാകേന്ദ്രത്തിൽ മാത്രമെ പരീക്ഷ എഴുതുവാൻ അനുവദിക്കുകയുള്ളു.

              കമ്മീഷന്റെ സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുത്ത ഹാൾടിക്കറ്റ് (അഡ്മിറ്റ് കാർഡ്) അതിനോടൊപ്പം അപേക്ഷ സമർപ്പിക്കുമ്പോൾ നൽകിയ ഐഡന്റിറ്റി കാർഡിന്റെ അസ്സലും കൈയ്യിൽ കരുതേണ്ടതും ആവശ്യപ്പെടുമ്പോൾ ഇൻവിജിലേറ്ററെ കാണിക്കേണ്ടതുമാണ്. ഒപ്പം പാസ്‌പോർട്ട് സൈസ് ഫോട്ടോയും കൊണ്ടുവരേണ്ടതാണ്.

             കറുത്ത ബാൾപോയിന്റ് പേന കൊണ്ടു മാത്രമെ ഉത്തരസൂചിക പൂരിപ്പിക്കുവാൻ കഴിയൂ എന്നതിനാൽ ആയത് കരുതേണ്ടതാണ്. അഡ്മിറ്റ് കാർഡ്, ഐഡന്റിറ്റി കാർഡ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ, കറുത്ത ബോൾ പോയിന്റ് പേന, കുടിവെള്ളം കരുതണമെങ്കിൽ സുതാര്യമായ കുപ്പി മാത്രം കൂടാതെ അഡ്മിറ്റ് കാർഡിൽ പരാമർശിച്ചിട്ടുള്ള മറ്റേതെങ്കിലും സാധനങ്ങൾ ഉണ്ടെങ്കിൽ അവയും ഇവയല്ലാതെ മറ്റൊന്നും തന്നെ പരീക്ഷ കേന്ദ്രത്തിനുള്ളിൽ കയറ്റാൻ അനുവദിക്കില്ല.

             ബാഗുകൾ, മൊബൈൽഫോണുകൾ, ക്യാമറകൾ, ഇലക്ട്രോണിക് /സ്മാർട്ട് വാച്ചുകൾ മറ്റ് ഏതെങ്കിലും തരത്തിലുള്ള ഇലക്ട്രോണിക്, ഐറ്റി ഉപകരണങ്ങൾ എന്നിവ ഒരു കാരണവശാലും പരീക്ഷകേന്ദ്രത്തിൽ അനുവദനീയമല്ല. കൂടാതെ മേൽപ്പറഞ്ഞവ പരീക്ഷ കേന്ദ്രത്തിൽ സൂക്ഷിക്കുവാൻ സാധിക്കുകയില്ല. പരീക്ഷാസമയം തീരുന്നതുവരെ ഒരു പരീക്ഷാർത്ഥിയേയും പുറത്തു പോകുവാൻ അനുവദിക്കുന്നതല്ല.