ജില്ലയില്‍ ക്ലസ്റ്ററുകള്‍ക്ക് സാധ്യത; പൊതുജനങ്ങള്‍ സഹകരിക്കണം : മന്ത്രി എ. കെ ബാലന്‍

post

പാലക്കാട് :ജില്ലയില്‍ പുതിയ ക്ലസ്റ്ററുകള്‍ക്ക് കൂടി സാധ്യത ഉള്ളതായി മന്ത്രി എ. കെ ബാലന്‍. കഴിഞ്ഞ ഏഴ് ദിവസങ്ങളിലായി നടത്തിയ 684 പരിശോധനയില്‍ 63 പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ പുതുനഗരം മേഖലയില്‍  ക്ലസ്റ്റര്‍ സാധ്യതയുള്ളതായി മന്ത്രി പറഞ്ഞു. പാലക്കാട് കെ.എസ്.ഇ.ബി ഐ.ബിയില്‍ നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജൂലൈ 18 മുതല്‍ നടത്തിയ 10597 ആന്റിജന്‍ ടെസ്റ്റുകളില്‍  547 പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പട്ടാമ്പി മേഖല ക്ലസ്റ്ററായി പ്രഖ്യാപിച്ചത്. തുടര്‍ന്ന് മുതുതലയില്‍ നടത്തിയ 348 ടെസ്റ്റുകളില്‍ 69 പോസിറ്റീവ് കേസുകള്‍ കണ്ടെത്തി.  സമാന പ്രവണതയാണ് പുതുനഗരം പഞ്ചായത്തിലും ഉണ്ടായത്. കൂടാതെ, കോങ്ങാട് മേഖലയില്‍ നടത്തിയ 1109 ടെസ്റ്റുകളില്‍ 63 രോഗബാധിതരെയാണ്  കണ്ടെത്തിയത്. നിലവില്‍ ഇവിടെ കണ്ടെയ്‌ന്മേന്റ് സോണായി തുടരുകയാണ്. പട്ടാമ്പിയില്‍ ഉണ്ടായ രോഗവ്യാപന പ്രതിഭാസം ജില്ലയില്‍ വ്യാപിക്കാതിരിക്കാന്‍ പൊതുജനങ്ങള്‍ പോലീസ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യ വകുപ്പ് അധികൃതരുമായി സഹകരിക്കണമെന്നും മന്ത്രി അറിയിച്ചു.

കോവിഡ് പ്രതിരോധം: കേരളം ലോകത്തിനു മാതൃക

കോവിഡ് പ്രതിരോധത്തില്‍ കേരളം ലോകത്തിനു മാതൃകയാണെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ആനുപാതികമായി രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും കുറവുള്ളത് കേരളത്തിലാണ്. കോവിഡ് കാലത്തെ വ്യവസ്ഥാപിതമായി നേരിട്ട രീതിയുടെ മികച്ച ഇടപെടലുകളാണ് എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി വിജയകരമായി നടത്തിയതും ഓണ്‍ലൈന്‍ പഠനസൗകര്യങ്ങള്‍ സാര്‍വത്രികമായതും. 55 ലക്ഷം പേര്‍ക്ക് ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യാന്‍ നടപടി തുടങ്ങി. കൂടാതെ, ഓണത്തോടനുബന്ധിച്ച് റേഷന്‍, ഭക്ഷ്യധാന്യകിറ്റ്, പട്ടികവര്‍ഗ വിഭാഗത്തിലെ 60 വയസ്സ് കഴിഞ്ഞവര്‍ക്ക് ഓണപ്പുടവ എന്നിവയുടെ വിതരണമെല്ലാം മികച്ച രീതിയില്‍ കേരളത്തിലാണ് നടപ്പാക്കുന്നത്. കോവിഡ് പ്രതിസന്ധിയില്‍ കക്ഷി  രാഷ്ട്രീയമില്ലാതെ എല്ലാവരും യോജിച്ച് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു.

അതിഥി തൊഴിലാളികളുടെ കോവിഡ് പരിശോധനയും ക്വാറന്റൈനും കോണ്‍ട്രാക്ടര്‍മാര്‍ ഉറപ്പാക്കണം

ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിവിധ ജോലികള്‍ക്കായി  ജില്ലയില്‍ എത്തുന്ന അതിഥി തൊഴിലാളികളുടെ കോവിഡ് പരിശോധനയും ക്വാറന്റൈനും അതത് കോണ്‍ട്രാക്ടര്‍മാര്‍ ഉറപ്പാക്കണമെന്ന്  മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. തൊഴില്‍ കേന്ദ്രങ്ങളിലേക്ക് തൊഴിലാളികളെ കൊണ്ടു വരുന്ന കോണ്‍ട്രാക്ട്ടര്‍മാര്‍ തൊഴിലാളികളെ പരിശോധയ്ക്ക് വിധേയരാക്കി കോവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.  ഇവരെ ക്വാറന്റൈനില്‍ പാര്‍പ്പിക്കേണ്ട പൂര്‍ണ്ണ ഉത്തരവാദിത്ത്വം തൊഴിലുടമകള്‍ വഹിക്കണം. കഞ്ചിക്കോട് വ്യവസായ മേഖലയിലെ ഒരു ബസ് കമ്പനിയില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 1226 പേരില്‍  51 പേരുടെ പരിശോധന ഫലം പോസിറ്റീവാണ്. പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഈ മേഖല ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്ലസ്റ്ററാക്കാന്‍ സാധ്യയുണ്ട്. അതോടൊപ്പം കഞ്ചിക്കോട് ഐ.ഐ.ടിയില്‍ ജോലി ചെയ്യുന്ന ആറ് തൊഴിലാളികള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.