മലയാളസാഹിത്യം ആധുനികവത്കരിക്കുന്നതില്‍ പ്രവാസി സാഹിത്യകാരന്മാര്‍ വഹിച്ചത് വലിയ പങ്ക് : മുഖ്യമന്ത്രി പിണറായി വിജയന്‍

പ്രവാസി സാഹിത്യ സമ്മേളനം സംഘടിപ്പിച്ചു
തിരുവനന്തപുരം: മലയാളസാഹിത്യവും സാഹിത്യഭാഷയും ആധുനികവത്കരിക്കുന്നതില്‍ പ്രവാസി സാഹിത്യകാരന്മാര്‍ വഹിച്ചത് വലിയ പങ്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലോക കേരള സഭയോടനുബന്ധിച്ച് യൂണിവേഴ്‌സിറ്റി കോളേജ് കാമ്പസില്‍ സംഘടിപ്പിച്ച 'പ്രവാസി സാഹിത്യ സമ്മേളനം' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുറംലോകം എന്തെന്നറിഞ്ഞവരും കലഘട്ടത്തിന്റെ ഗതിവേഗം മനസിലാക്കിയവരുമായ പ്രവാസിസാഹിത്യകാര്‍ ഇരുളില്‍കിടക്കുന്നവരെ ബോധവത്കരിക്കാനുള്ള ദൗത്യം ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തെ ഉത്പതിഷ്ണുത്വത്തോടെ മുന്നോട്ടുനയിക്കുന്ന പ്രവണതയും, ഒട്ടും മുന്നോട്ടുപോകാതെ തിരിഞ്ഞുനടക്കുന്ന പിന്തിരിപ്പന്‍ പ്രവണതയും കാണാനാകും. ഇരുട്ടിലേക്കും അന്ധവിശ്വാസത്തിലേക്കും അനാചാരത്തിലേക്കും തിരികെ കൊണ്ടുപോകാനുള്ള പ്രവണത ഗൗരവമായി കാണണം. ലോകം പുരോഗതിയുടെ മൂന്നാം സഹസ്രാബ്ദ ഘട്ടത്തില്‍ ശാസ്ത്ര സാങ്കേതിക പുരോഗതികളുമായി കുതിക്കവേ അതിനൊപ്പം നമുക്കും മുന്നോട്ടുപോകാനാകണം. അല്ലെങ്കില്‍ സമൂഹം ഇരുട്ടറയില്‍ അടഞ്ഞുകിടക്കുന്ന അവസ്ഥ വരും. ഇക്കാര്യത്തില്‍ പ്രവാസി സാഹിത്യകാരന്‍മാര്‍ക്ക് പങ്ക് വഹിക്കാനാകും. ഏറെ ഉത്കൃഷ്ടമായ കൃതികള്‍ പ്രവാസി സാഹിത്യലോകത്തുനിന്ന് നമുക്ക് ലഭിച്ചിട്ടുണ്ട്.
ഇന്ത്യക്കുള്ളിലെ പ്രവാസം ഉജ്ജ്വലമായ സാഹിത്യകാരന്മാരെയും സാഹിത്യസൃഷ്ടികളെയും സമ്മാനിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഡല്‍ഹിയില്‍നിന്ന് വലിയൊരു സാഹിത്യനിര തന്നെ ഉയര്‍ന്നുവന്നിരുന്നു. ഓംചേരി, മാധവിക്കുട്ടി, വി.കെ.എന്‍, എം. മുകുന്ദന്‍, ആനന്ദ്, ഒ.വി. വിജയന്‍, സച്ചിദാനന്ദന്‍ തുടങ്ങി അനേകര്‍ ഈ നിരയിലുണ്ട്. ഇവര്‍ ഒരു പ്രദേശത്തുമാത്രമല്ല, ഇന്ത്യയിലാകെ ഉയര്‍ന്നുനില്‍ക്കുന്നവരാണ്. ഗള്‍ഫ് പ്രവാസം തീവ്രമായ അനുഭവാത്മ സാഹിത്യമാണ് പകര്‍ന്നുനല്‍കിയത്. കത്തുപാട്ട് മുതല്‍ ആടുജീവിതം വരെ ഉദാഹരണങ്ങളാണ്.
ഒരുഘട്ടത്തില്‍ മലയാളത്തില്‍ ആവര്‍ത്തന വിരസതയുണ്ടായപ്പോള്‍ വേറിട്ട ശൈലി വളര്‍ത്തിയത് പ്രവാസി സാഹിത്യമാണ്. പുറംലോകത്ത് പോകുമ്പോഴാണ് നാടിനെക്കുറിച്ചും ഭാഷയെക്കുറിച്ചും സ്‌നേഹം വളരുന്നത്.
നവകേരള നിര്‍മാണത്തിന്റെ ഈ അവസരത്തില്‍ പ്രവാസി സാഹിത്യകാരന്മാരുടെ അഭിപ്രായങ്ങളും സ്വപ്നങ്ങളും പങ്കുവെക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് പ്രൊഫ: വി. മധുസൂദനന്‍ നായരെ മുഖ്യമന്ത്രി ആദരിച്ചു. കവി പ്രഭാവര്‍മ ആദരഭാഷണം നടത്തി. ചെയ്യുന്ന കര്‍മം അല്‍പമെങ്കിലും ഫലവത്താകുന്നു എന്ന ധന്യതയാണ് പുരസ്‌കാരലബ്ധിയിലൂടെ ലഭിക്കുന്നതെന്ന് മറുപടി പ്രസംഗത്തില്‍ കവി പ്രൊഫ: വി. മധുസൂദനന്‍ നായര്‍ പറഞ്ഞു. ഓരോ കുട്ടിക്കും മാതൃഭാഷ തന്റെ മൊഴിയാണെന്ന് ബോധ്യത്തോടെ ഉച്ഛരിക്കാനുള്ള ആത്മശക്തി നമ്മള്‍ പകര്‍ന്നുനല്‍കണെമന്നും അദ്ദേഹം പറഞ്ഞു.
അഡ്വ. വി.കെ. പ്രശാന്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു. കവി സച്ചിദാനന്ദന്‍ മുഖ്യപ്രഭാഷണം നടത്തി. സാഹിത്യകാരന്‍മാരായ ബെന്യാമിന്‍, മാനസി, എ.പി അഹമ്മദ്, വി. മുസാഫര്‍ അഹമ്മദ്, പി.കെ. പാറക്കടവ്, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ: വി. കാര്‍ത്തികേയന്‍ നായര്‍, മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫ: സുജ സൂസന്‍ ജോര്‍ജ്, യുവജനകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം, യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ബിജു തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രശസ്ത എഴുത്തുകാര്‍ പങ്കെടുത്ത സാഹിത്യ സമ്മേളനവും തുടര്‍ന്ന് സമാന്തര സെഷനുകളായി നടന്നു.