കുട്ടികള്‍ക്ക് മാനസികോല്ലാസത്തിനായി ജില്ലാ ശിശുസംരക്ഷണ യൂണിറ്റില്‍ കൗണ്‍സിലര്‍ സേവനം

post

പാലക്കാട് : കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പുറത്തിറങ്ങാനാവാതെ പ്രയാസപ്പെടുന്ന 10 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനായി ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ കൗണ്‍സിലിംഗുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായി ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ അറിയിച്ചു.

ശിശുസംരക്ഷണ കേന്ദ്രങ്ങളില്‍ ഓണ്‍കോള്‍ കൗണ്‍സിലര്‍ സേവനം

ശിശുസംരക്ഷണ കേന്ദ്രങ്ങളില്‍ കുട്ടികളിലെ മാനസിക പിരിമുറുക്കവും അസ്വസ്ഥതകളും ദുരീകരിക്കാന്‍ ഓണ്‍ കോള്‍ കൗണ്‍സിലര്‍ സേവനം ലഭ്യമാക്കിയിട്ടുണ്ട്. വിവിധ കാരണങ്ങളാല്‍ സ്വന്തം വീടുകളില്‍ കഴിയാന്‍ സാധിക്കാത്ത കുട്ടികളെയും പ്രത്യേക സാഹചര്യങ്ങളില്‍ നിന്നും രക്ഷപ്പെടുത്തി കൊണ്ടുവരുന്ന കുട്ടികളെയും സ്ഥാപനങ്ങളില്‍ എത്തിക്കുന്നതിന് മുന്‍പ് പാര്‍പ്പിക്കുന്നതിനായി ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം സംരക്ഷണം വേണ്ടിവരുന്ന കുട്ടികള്‍ക്കായാണ് ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുള്ളത്. കുട്ടികള്‍ താമസിക്കുന്ന മുഴുവന്‍ ശിശു സംരക്ഷണ സ്ഥാപനങ്ങളിലേക്കും ആവശ്യമായ മാസ്‌ക്, സാനിറ്റൈസര്‍, ഹാന്‍ഡ് വാഷ് എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. പാലിക്കേണ്ട നിര്‍ദേശങ്ങള്‍ സംബന്ധിച്ച് ജീവനക്കാര്‍ക്ക് ബോധവത്ക്കരണം നല്‍കിയിട്ടുണ്ട്.

ജില്ലയില്‍ ആകെ 58  ശിശു സംരക്ഷണ സ്ഥാപനങ്ങളാണുള്ളത്. ഇതില്‍ 37 സ്ഥാപനങ്ങളിലായി നിലവില്‍ 279 കുട്ടികളാണ് താമസിച്ചു വരുന്നത്. സ്ഥാപനത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും പഠനസൗകര്യവും അവരുടെ വികസനത്തിനും ഉന്നമനത്തിനുമുള്ള ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളും മാനസിക ഉല്ലാസത്തിനായുള്ള പ്രവര്‍ത്തനങ്ങളും സ്ഥാപന സൂപ്രണ്ടുമാരുടെ നേതൃത്വത്തില്‍  ഏകോപിപ്പിച്ചു വരുന്നു. ലയണ്‍സ് ക്ലബ് പാലക്കാട് ഹെറിറ്റേജ് സിറ്റിയുടെ നേതൃത്വത്തില്‍ 'കരുതല്‍  ചൈല്‍ഡ് കെയര്‍ പ്രൊജക്റ്റ്' നടപ്പിലാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കുട്ടികള്‍ക്കുള്ള കരകൗശല നിര്‍മ്മാണ കിറ്റ് വിതരണവും ഓണ്‍ലൈനായി പരിശീലന കളരിയും നടത്തും. തുടര്‍ന്ന് ജില്ലാതല മത്സരങ്ങളും സംഘടിപ്പിക്കും.

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാന്‍ 1517,1098 എന്നീ നമ്പരുകളില്‍ വിളിക്കാം

മാനസിക സമ്മര്‍ദ്ദവും മറ്റ് പ്രശ്‌നങ്ങളും അനുഭവപ്പെടുന്ന കുട്ടികള്‍ക്ക് 1517 (തണല്‍), 1098 (ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്നും ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ അറിയിച്ചു. വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള സൈക്കോ സോഷ്യല്‍ കൗണ്‍സിലേഴ്‌സ് മുഖേന കുട്ടികള്‍ക്കായി കൗണ്‍സിലിംഗ് പിന്തുണയും നല്‍കി വരുന്നു. ഒ.ആര്‍.സി (ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍) പദ്ധതിയിലൂടെ 'കുട്ടി ഡെസ്‌ക്' എന്ന പേരില്‍ ജില്ലയിലെ 20 സ്‌കൂളുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 1500 ലധികം കുട്ടികള്‍ക്ക് ടെലിഫോണ്‍ മുഖേന മാനസിക പിന്തുണയും കൊറോണ ബോധവത്ക്കരണവും നടത്തി.

സംസ്ഥാന സര്‍ക്കാര്‍ പുതുതായി ആരംഭിച്ച 'ചിരി' എന്ന പദ്ധതിയുടെ ഭാഗമായി ശിശുസൗഹൃദ പൊലീസ് സ്റ്റേഷനുകളുമായി സഹകരിച്ച് സ്റ്റുഡന്റ് കാഡറ്റുകള്‍ മുഖേന ആത്മഹത്യ പ്രവണതയും മറ്റു മാനസിക പിരിമുറുക്കങ്ങളും ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങളും നടപ്പാക്കുന്നു. സ്ഥാപനങ്ങളില്‍ നിന്നും വിട്ടുപോയി സ്വന്തം വീടുകളില്‍ കഴിയുന്ന കുട്ടികളുടെ ക്ഷേമ വിവരങ്ങള്‍, പഠന സൗകര്യങ്ങള്‍ സംബന്ധിച്ച് അതത് ശിശു സംരക്ഷണ സ്ഥാപനാധികാരികള്‍ പരിശോധനയും നടത്തുന്നുണ്ട്.