കാലവർഷം: പാലക്കാട് ജില്ലയിൽ നിലവിൽ 12 ക്യാമ്പുകളിലായി 337 പേർ

post

പാലക്കാട്: മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട്  ജില്ലയിൽ നിലവിൽ 12 ക്യാമ്പുകളിൽ 116 കുടുംബങ്ങളിലെ 337 പേർ തുടരുന്നതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു. മണ്ണാർക്കാട് താലൂക്കിൽ പത്തും  ആലത്തൂർ താലൂക്കിലും ഒറ്റപ്പാലത്തും ഒന്ന് വീതം ക്യാമ്പുകളുമാണ് തുറന്നത്. ഇതിൽ 144 സ്ത്രീകളും 110 പുരുഷന്മാരും 105 കുട്ടികളും ഉൾപ്പെടുന്നു.

മണ്ണാർക്കാട് താലൂക്കിൽ ഷോളയൂർ  ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂൾ, പാലക്കയം ദാറുൽ ഫർഖാൻ ഗേൾസ് ഹോം, ഗവ പുളിക്കൽ സ്കൂൾ മരുതംകാട് ജി എൽ പി എസ്, കോട്ടോപ്പാടം ഗവ. യു.പി.എസ് ഭീമനാട്, മുക്കാലി എംആർഎസ്, അലനല്ലൂർ പക്കത്ത്കുളമ്പ് അങ്കണവാടി, ഹോളി ഫാമിലി കോൺവെന്റ് യുപി സ്കൂൾ, മേപ്പാടം അംഗനവാടി, ഇറിഗേഷൻ വകുപ്പിന്റെ ക്വാർട്ടേഴ്സ് എന്നീ ക്യാമ്പുകളിലായി 107 കുടുംബങ്ങളിലെ 307 പേരാണ് താമസിക്കുന്നത്.

ആലത്തൂർ താലൂക്കിൽ കിഴക്കഞ്ചേരി  പാറശ്ശേരി അങ്കണവാടിയിലും ഒറ്റപ്പാലം താലൂക്കിൽ പൂക്കോട്ടുകാവ് സൗമ്യ കല്യാണമണ്ഡപം എന്നിവിടങ്ങളിൽ യഥാക്രമം ഒരു കുടുംബത്തിലെ മൂന്ന് പേരും 8 കുടുംബത്തിലെ 27 പേരും താമസിക്കുന്നു.

പാലക്കാട്‌ ജില്ലയിലെ മറ്റ് നാശനഷ്ടങ്ങൾ

കനത്ത മഴയെയും കാറ്റിനെയും തുടർന്ന് പാലക്കാട്‌ ജില്ലയിൽ കഴിഞ്ഞദിവസം ഭാഗികമായി 32 വീടുകളും പൂർണമായി 7 വീടുകളും തകർന്നു. ഇതോടെ ഭാഗികമായി 480 വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. 19 വീടുകൾ പൂർണമായും തകർന്നു.

കഴിഞ്ഞ ദിവസം ഉണ്ടായ മഴയിൽ 9.235 കിലോമീറ്റർ കെഎസ്ഇബി കണക്ഷനും 50 പോസ്റ്റുകളും കേടുപാട് സംഭവിച്ചു. ഇതുവരെ ജില്ലയിലെ  203.024 കിലോമീറ്റർ കെ.എസ്.ഇ.ബി കണക്ഷനുകൾക്കാണ് കേടുപാട് സംഭവിച്ചത്. കൂടാതെ 1825 പോസ്റ്റുകളും 18 ട്രാൻസ്ഫോർമറുകളും തകർന്നു. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 10.08 ഹെക്ടർ കൃഷിനാശവും ഉണ്ടായി. ജൂൺ ഒന്നുമുതൽ  ജില്ലയിൽ 874.89 ഹെക്ടർ കൃഷി നാശമാണ് ഉണ്ടായിരിക്കുന്നത്. ആകെ 3101 കർഷകരാണ് ഇതുമൂലം ബാധിതരായത്.