പെട്ടിമുടിയില്‍ തിരച്ചില്‍ തുടരുന്നു; ആകെ കണ്ടെത്തിയ മൃതദേഹങ്ങള്‍ 42 ആയി

post

മൂന്നാര്‍:  ദുരിതം വിതച്ച പെട്ടിമുടിയില്‍ ഇന്ന്‌ നടന്ന തിരച്ചിലില്‍16 പേരുടെ മൃതദേഹങ്ങള്‍കൂടി കണ്ടെത്തി. ഇതോടെ ആകെ കണ്ടെത്തിയ മൃതദേഹങ്ങള്‍ 42 ആയി. മൂന്നാംദിനവും പ്രതികൂലകാലാവസ്ഥയെ അതിജീവിച്ചാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്. മൂന്നാം ദിനത്തില്‍ കൂടുതല്‍ മണ്ണ്മാന്തി യന്ത്രങ്ങളും മറ്റ് യന്ത്രസാമഗ്രികളും ഉപയോഗിച്ചാണ് തിരച്ചില്‍ നടന്നു വരുന്നത്. ഫയര്‍ഫോഴ്സും, ദുരന്തനിവാരണസേനയും പോലീസും വിവിധ സംഘങ്ങളായാണ് കാണാതായവര്‍ക്കുള്ള തിരച്ചില്‍ നടക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി കണ്ടെത്തിയവരുടെ മൃതദേഹങ്ങള്‍ പെട്ടിമുടിയില്‍തന്നെ ഇന്നലെ സംസ്‌കരിച്ചിരുന്നു. ലയങ്ങള്‍ നിന്നിരുന്ന പ്രദേശങ്ങളില്‍ കൂടുതല്‍ മണ്ണ് നീക്കിയും മണ്ണിടിച്ചിലില്‍ ഒഴുകിയെത്തിച്ച വലിയപാറകള്‍ നീക്കംചെയ്തുമാണ് ഇന്ന് തിരച്ചില്‍ നടത്തുന്നത്. സമീപത്തുകൂടി ഒഴുകുന്ന പുഴയിലൂടെ ആളുകള്‍ ഒഴുകി പോകുന്നതിനുള്ള സാധ്യതകളും കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു. ഈ സാധ്യതകളുടെ അടിസ്ഥാനത്തിലുള്ള പരിശോധനങ്ങള്‍ ഇന്നും തുടരും. സംഭവസ്ഥത്ത് ഡോഗ്സ്‌ക്വാഡും പരിശോധനയ്ക്കെത്തി. പോലീസ് നായ കണ്ടെത്തിയ സ്ഥലങ്ങളില്‍കൂടി ഇന്ന് തിരച്ചില്‍ നടത്താനാണ് തീരുമാനം.

പ്രദേശത്ത് ഇടവിട്ട് മഴപെയ്യുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതകള്‍ നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ ആളുകള്‍ പെട്ടിമുടയില്‍ സന്ദര്‍ശനം നടത്തെരുതെന്ന്  ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശവുമുണ്ട്. കാണാതായ 40തോളം പേര്‍ക്കായുള്ള തിരച്ചിലാണ് ഇന്ന് നടക്കുന്നത്.