കാലവര്‍ഷത്തെ നേരിടാന്‍ സര്‍ക്കാര്‍ സജ്ജം: മുഖ്യമന്ത്രി

post

തിരുവനന്തപുരം : വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്നാണ് സൂചനയെന്നും ഏത് സാഹചര്യവും നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപാര്‍പ്പിക്കാനുള്ള നടപടിയെടുക്കാന്‍ ജില്ലാ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. മലവെള്ളപ്പാച്ചിലില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുമ്പോള്‍ തന്നെ സുരക്ഷിതമായി ജനങ്ങളെ മാറ്റിപാര്‍പ്പിക്കും. നേരത്തെ മാറാന്‍ തയ്യാറാകുന്ന ഇത്തരം പ്രദേശങ്ങളിലുള്ളവര്‍ക്കും സുരക്ഷിത സൗകര്യമൊരുക്കും. നഗരങ്ങളില്‍ വെള്ളക്കെട്ടുകള്‍ ഉള്ളിടത്തുനിന്ന് ആളുകളെ മാറ്റും.

ഉരുള്‍പൊട്ടല്‍ സാധ്യത കൂടുതലുള്ള ഇടുക്കി, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തും. എല്ലാ മലയോര പ്രദേശങ്ങളിലും സുരക്ഷാ നടപടികള്‍ കൂടുതല്‍ ശക്തമാക്കും. ചെറിയ അണക്കെട്ടുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ മുന്‍കൂട്ടി അറിയിക്കും. എറണാകുളത്തെ വെള്ളക്കെട്ട് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ചീഫ് സെക്രട്ടറി ജില്ലാ കലക്ടറുമായി ചര്‍ച്ച ചെയ്ത് നടപടി സ്വീകരിക്കും.

കോവിഡ് പശ്ചാത്തലത്തില്‍ കൂടുതല്‍ പേരെ ഒരുമിച്ച് താമസിപ്പിക്കാനാവില്ല. അകലം പാലിച്ച് താമസിപ്പിക്കാനും ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനുള്ള തയ്യാറെടുപ്പുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കൈക്കൊള്ളും. അവശ്യ മരുന്നുകള്‍ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ടീം രക്ഷാപ്രവര്‍ത്തനത്തിന് സജ്ജമാണ്. നെയ്യാര്‍, പെരിങ്ങള്‍ക്കുത്ത് ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്താന്‍ നടപടിയായി. എല്ലാ ഡാമുകളുടെയും പ്രീ-മണ്‍സൂണ്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി. ജലവിഭവ വകുപ്പ് ചീഫ് എന്‍ജിനിയറുടെ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സജ്ജമാക്കി.

ദേശീയ ദുരന്തപ്രതികരണ സേനയുടെ ആറ് ടീമിനെ കൂടി സംസ്ഥാനത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പത്ത് ടീമിനെ ആവശ്യപ്പെട്ടതില്‍ നാല് ടീമിനെയാണ് അനുവദിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.