കണ്ടെയ്ന്‍മെന്റ് സോണുകളുടെ ചുമതല പോലീസിന്: മുഖ്യമന്ത്രി

post

തിരുവനന്തപുരം: കണ്ടെയ്ന്‍മെന്റ് സോണുകളുടെ ചുമതല പോലീസിനെ ഏല്‍പ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കണ്ടെയിന്‍മെന്റ് സോണിലെ നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പാക്കാന്‍ പൊലീസ് നടപടി കര്‍ശനമാക്കും. ക്വാറന്റീന്‍ ലംഘിച്ച് ചിലരെങ്കിലും പുറത്തിറങ്ങുന്നുണ്ട്. ശാരീരിക അകലം പാലിക്കാതിരിക്കുക, സമ്പര്‍ക്കവിലക്ക് ലംഘിക്കുക തുടങ്ങിയ സംഭവങ്ങളുമുണ്ടാവുന്നു. ഇത് രോഗവ്യാപനത്തോത് വര്‍ധിപ്പിക്കുന്നു. ഇത്തരം കാര്യങ്ങളില്‍ ഇനി പോലീസ് നിയന്ത്രണമുണ്ടാവും. ക്വാറന്റീനില്‍ കഴിയുന്നവര്‍ അത് ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ പൊലീസ് ഇടപെടലുണ്ടാവും. പുറത്തിറങ്ങിയാല്‍ കടുത്ത നടപടിയുമുണ്ടാകും.

സമ്പര്‍ക്കവ്യാപനം മൂലമുള്ള രോഗബാധ കൂടിവരുന്ന പശ്ചാത്തലത്തില്‍ കണ്ടെയിന്‍മെന്റ് സോണ്‍ കണ്ടെത്തി മാര്‍ക്ക് ചെയ്യാന്‍ കളക്ടറെയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയെയും പോലീസ് സഹായിക്കും. ജില്ലാ പൊലീസ് മേധാവിമാര്‍ ഇക്കാര്യത്തില്‍ കളക്ടര്‍മാര്‍ക്ക് വേണ്ട സഹായം നല്‍കും. സമ്പര്‍ക്കവിലക്ക് ലംഘിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ടവര്‍ പൊലീസിനെ അറിയിക്കണം. മാര്‍ക്കറ്റുകളിലും മറ്റു പൊതുസ്ഥലങ്ങളിലും ആളുകള്‍ നിശ്ചിത ശാരീരിക അകലം പാലിക്കുന്നു എന്നത് പൊലീസ് ഉറപ്പുവരുത്തും.

പ്രൈമറി, സെക്കന്‍ഡറി കോണ്‍ടാക്ടുകള്‍ കണ്ടെത്തുന്നതിനും അവരെ ആശുപത്രിയിലേക്കോ ക്വാറന്റീന്‍ സെന്ററിലേക്കോ മാറ്റുന്നതിനും പൊലീസ് നേരിട്ട് ഇടപെടും. കോണ്‍ടാക്ട് ട്രേസിങും പോലീസ് നടത്തും. ഇതിനായി ഓരോ പൊലീസ് സ്റ്റേഷനിലും എസ്ഐയുടെ നേതൃത്വത്തില്‍ ഒരു ടീമിനെ നിയോഗിക്കും. പോസിറ്റീവായ ആളുകളുടെ സമ്പര്‍ക്കപ്പട്ടിക നിലവില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരാണ് തയ്യാറാക്കുന്നത്. ഇപ്പോഴത്തെ വ്യാപന സാഹചര്യം പരിഗണിച്ച് ആ ചുമതല പൊലീസിന് നല്‍കുകയാണ്. 24 മണിക്കൂറിനകം പ്രൈമറി, സെക്കന്ററി കോണ്‍ടാക്ടുകള്‍ തയ്യാറാക്കും.

കണ്ടെയിന്‍മെന്റ് സോണിലും പുറത്തും അകലം പാലിക്കല്‍ ഉള്‍പ്പെടെയുള്ള പ്രോട്ടോക്കോള്‍ നടപ്പാക്കുന്നത് കര്‍ശനമാക്കാന്‍ 24 മണിക്കൂറും പൊലീസ് ശ്രദ്ധ ഉണ്ടാകും. ആശുപത്രികള്‍, പച്ചക്കറി മത്സ്യ മാര്‍ക്കറ്റ്, വിവാഹ വീടുകള്‍, മരണവീടുകള്‍, വന്‍കിട കച്ചവട സ്ഥാപനങ്ങള്‍ എന്നിവയില്‍ പൊലീസ് പ്രത്യേക ശ്രദ്ധ പുലര്‍ത്തും. ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്‍കുന്നതിനുള്ള സംസ്ഥാനതല പൊലീസ് നോഡല്‍ ഓഫീസറായി എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാഖറെയെ നിശ്ചയിച്ചു.

പ്രൈമറി, സെക്കന്‍ഡറി കോണ്‍ടാക്ടിലുള്ളവരുടെ വാസസ്ഥലങ്ങള്‍ കണ്ടെത്തി മാപ്പ് തയ്യാറാക്കും. ഇങ്ങനെയുള്ളവര്‍ എവിടെയൊക്കെയാണോ ഉള്ളത് ആ പ്രദേശങ്ങളെ പ്രത്യേകം വേര്‍തിരിച്ച് കണ്ടെയ്മെന്റ് സോണാക്കും. ഇപ്പോഴുള്ളതു പോലെ അത് വാര്‍ഡ് തലത്തിലാവില്ല. കണ്ടെയിന്‍മെന്റ് സോണുകളിലുള്ളവര്‍ക്ക് പുറത്തേക്കോ മറ്റുള്ളവര്‍ക്ക് അകത്തേക്കോ പോകാന്‍ അനുവാദമുണ്ടാകില്ല. അവിടങ്ങളില്‍ അവശ്യ സാധനങ്ങള്‍ വീടുകളില്‍ എത്തിക്കാന്‍ സംവിധാനമുണ്ടാക്കും. കടകളിലൂടെ ഇങ്ങനെ വിതരണം ചെയ്യുന്ന രീതിയാണ് നടപ്പാക്കുക. അതിന് സാധ്യമാകുന്നില്ലെങ്കില്‍ പൊലീസോ വളണ്ടിയര്‍മാരോ സാധനങ്ങള്‍ വീട്ടിലെത്തിക്കും.  

ജില്ലകളിലെ ഇന്‍സിഡന്റ് കമാന്‍ഡര്‍മാരില്‍ ഒരാളായി ജില്ലാ പൊലീസ് മേധാവിയെ ചുമതലപ്പെടുത്തും. നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും ഫലപ്രദമായി നടപ്പാക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താന്‍ എല്ലാ ദിവസവും ജില്ലാ കളക്ടര്‍മാരും ജില്ലാ പൊലീസ് മേധാവിമാരും ഡി.എം.ഒമാരും യോഗം ചേരും.

രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് പൊലീസ് ആസ്ഥാനം ഏതാനും ദിവസത്തേയ്ക്ക് ഭാഗികമായി അടച്ചിട്ടുണ്ട്. ഇത് പൊലീസിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല. കണ്‍ട്രോള്‍ റൂം, വയര്‍ലെസ് സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ ഉദ്യോഗസ്ഥരും വീട്ടില്‍ ഇരുന്ന് ജോലി ചെയ്യുന്നുണ്ട്. അണുനശീകരണ പ്രക്രിയ പൂര്‍ത്തിയായശേഷം പൊലീസ് ആസ്ഥാനം പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനം തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഹ്രസ്വകാല സന്ദര്‍ശനത്തിനായി എത്തുന്നവര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.