അറിയാതെ' ഹ്രസ്വചിത്ര നിര്‍മാണവുമായി പുതുശ്ശേരിയിലെ കൗമാര പെണ്‍കൂട്ടം

post

പാലക്കാട് : അഭിനയവും സംവിധാനവും പരിചയപ്പെടുന്നതിന്റെ ഭാഗമായി പുതുശ്ശേരി ഗ്രാമപഞ്ചായത്തിലെ കൗമാരക്കാരായ പെണ്‍കുട്ടികള്‍ ഹ്രസ്വചിത്രം നിര്‍മിക്കുന്നു. ഐ.സി.ഡി.എസിന്റെ നേതൃത്വത്തില്‍ ക്രിസ്മസ് അവധിയോടനുബന്ധിച്ച് നടത്തിയ 'തൂവല്‍പക്ഷികള്‍' ക്യാമ്പിലാണ് 'അറിയാതെ' എന്ന പേരില്‍ ഹ്രസ്വചിത്ര നിര്‍മാണം ആരംഭിച്ചത്. 60000 രൂപ ചെലവഴിച്ച് പുതുശ്ശേരി ഗ്രാമപഞ്ചായത്താണ് 10 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചിത്രം നിര്‍മിക്കുന്നത്. പെണ്‍കുട്ടികളുടെ സമഗ്ര വികസനത്തിനായുള്ള 2019 2020 പദ്ധതി പ്രകാരമാണ് തുക വിനിയോഗിക്കുന്നത്.
12 മുതല്‍ 18 വയസ്സു വരെ പ്രായമുള്ള 28 പെണ്‍കുട്ടികളാണ് ഹ്രസ്വ ചിത്രത്തിന്റെ ഭാഗമാകുന്നത്. അഭിനയവും തിരക്കഥയും സംവിധാനവും കുട്ടികള്‍ തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിങ്ങിലും ക്യാമറയിലും മുതിര്‍ന്നവരുടെ സഹായമുണ്ട്. കുട്ടികളിലെ കഴിവുകള്‍ പ്രയോജനപ്പെടുത്തുന്നതിനും പുതിയൊരു മേഖല അവര്‍ക്ക് പരിചയപ്പെടുത്തുന്നതിനുമാണ് ഇത്തരം പരിപാടികള്‍ ആവിഷ്‌കരിക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
ചിത്രീകരണത്തിന് മുന്നോടിയായി രണ്ടുദിവസം അഭിനയകളരിയും സംവിധാന പരിശീലനവും നടന്നിരുന്നു. അഭിനയം പരിശീലിപ്പിക്കാന്‍ മിമിക്രി കലാകാരനായ റിനീഷ് കണ്ണൂര്‍, സംവിധാനം പരിചയപ്പെടുത്താന്‍ സൂര്യ സജിയും ക്യാമ്പിലെത്തി. കഞ്ചിക്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ഈ പരിസരത്തെ ഒരു വീട്ടിലുമായാണ് ചിത്രീകരണം നടന്നത്. മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം മൂലം വായനയില്‍ നിന്നും സര്‍ഗാത്മക പ്രവര്‍ത്തനങ്ങളില്‍ നിന്നും വഴിമാറി നടക്കുന്ന പുതുതലമുറയെയാണ് ചിത്രത്തില്‍ ചര്‍ച്ച ചെയ്യുന്നത്. ഐ.സി.ഡി.എസ് സൂപ്പര്‍വൈസറായ ലിമി ലാലിന്റേതാണ് ആശയം. പുതുവര്‍ഷത്തില്‍ പുതുശ്ശേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചിത്രം പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കും.