ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ പോലീസിന് കൂടുതല്‍ അധികാരം: മന്ത്രി എ.കെ. ബാലന്‍

post

പാലക്കാട് :ജില്ലയില്‍ കോവിഡ്-19 രോഗവ്യാപനം കര്‍ശനമായി പ്രതിരോധിക്കാന്‍ പോലീസിന് കൂടുതല്‍ അധികാരം നല്‍കുമെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്കക്ഷേമ നിയമ പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ ഓണ്‍ലൈനായി നടത്തിയ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ അവലോകന യോഗത്തില്‍ അറിയിച്ചു.

തദ്ദേശ സ്ഥാപനങ്ങള്‍, ആരോഗ്യം, റവന്യൂ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുളള പ്രത്യേക നിയന്ത്രണമാണ് നിലവിലുളള അവസ്ഥയില്‍ അനിവാര്യമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനം പൂര്‍ണ്ണമായും ലോക്ഡൗണാക്കാന്‍ സാധ്യമല്ലാത്തതിനാല്‍ പ്രാദേശികമായ നിയന്ത്രണങ്ങളാണ് പ്രായോഗികമെന്ന് മന്ത്രി അറിയിച്ചു. രോഗ വ്യാപനമുളള പ്രദേശങ്ങളില്‍ ക്ലസ്റ്ററുകളുണ്ടെങ്കില്‍ അവിടെയും എന്‍ഫോഴ്സിംഗ് ഏജന്‍സി എന്ന തരത്തില്‍ പോലീസിന് കൂടുതല്‍ ചുമതല നല്‍കാനാണ് തീരുമാനം.

കോവിഡ് പോസിറ്റീവ് കേസുകള്‍ നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ ജില്ലാ മജിസ്ട്രേറ്റ്/ജില്ലാ കലക്ടര്‍ കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കുന്ന പക്ഷം ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നതായി പോലീസ് ഉറപ്പാക്കണം.

കോവിഡ് പ്രതിരോധ മാര്‍ഗ്ഗങ്ങളായ ശാരീരിക അകലം, മാസ്‌ക്, ഹോം ക്വാറന്റൈന്‍ പാലനം, അനാവശ്യ യാത്രകള്‍ ഒഴിവാക്കല്‍ പോലുളള കാര്യങ്ങള്‍ ജില്ലാ പോലീസ് മേധാവി കര്‍ശനമായി നിരീക്ഷിക്കണം.

ഒരു പ്രദേശത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ ആവശ്യമാണെന്ന് ബോധ്യപ്പെടുന്ന പക്ഷം ജില്ലാ പോലീസ് മേധാവി ജില്ലാ മജിസ്ട്രേറ്റിന് ശുപാര്‍ശ നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ മജിസ്ട്രേറ്റ് അല്ലെങ്കില്‍ ജില്ലാ കലക്ടര്‍ ഉത്തരവ് പുറപ്പെടുവിക്കുകയും വേണം.

ട്രിപ്പിള്‍ ലോക്ഡൗണ്‍, കണ്ടെയിന്‍മെന്റ് സോണുകളിലെ പ്രവേശന ബഹിര്‍ഗമന പോയിന്റുകള്‍ ജില്ലാ പോലീസ് മേധാവി തീരുമാനിക്കണം.  ഇത്തരത്തില്‍ കണ്ടെയിന്‍മെന്റ് സോണുകളെ പരിപൂര്‍ണ്ണ നിയന്ത്രണത്തിലാക്കുന്നതിനാണ് പോലീസിന് കൂടുതല്‍ അധികാരം നല്‍കുന്നത്.