കോവിഡ് 19 രോഗപ്രതിരോധം: ജനപ്രതിനിധികളുമായി ചർച്ച നടത്തി

എറണാകുളം: വികേന്ദ്രീകൃതരീതിയിൽ കോവിഡ് രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഈ മാസം 23ന് മുൻപായി ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്റെറുകൾ സജ്ജമാക്കുന്ന പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണമെന്ന് മന്ത്രി വി.എസ് സുനിൽകുമാർ. ജില്ലയിലെ എം.പിമാർ, എം.എൽ.എൽ.എമാർ എന്നിവരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ ജില്ലയിലെ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ചർച്ചചെയ്തു.
ചെല്ലാനം, ആലുവ, കീഴ്മാട് , മുനമ്പം പ്രദേശങ്ങളിൽ പരിശോധനകൾ വർദ്ധിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലടക്കം കോവിഡിതര രോഗികൾക്കാവശ്യമായ സൗകര്യങ്ങൾ വർദ്ധിപ്പിക്കും. ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്റെറുകൾക്കായുള്ള വിശദമായ മാർഗരേഖ നൽകുമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് പറഞ്ഞു. കണ്ടയ്മെന്റ് സോണുകളെക്കുറിച്ച് കൃത്യമായ മാർഗനിർദേശങ്ങൾ നൽകണമെന്നും രോഗനിർണ്ണയ പരിശോധനകൾ വർദ്ധിപ്പിക്കണമെന്നും ജനപ്രതിനിധികൾ പറഞ്ഞു.
വീഡിയോ കോൺഫറൻസിൽ എം.പിമാരായ തോമസ് ചാഴികാടൻ, ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ, എം.എൽ.എമാരായ കെ.ജെ മാക്സി, റോജി എം. ജോൺ, വി.ഡി സതീശൻ, അൻവർ സാദത്ത്, ടി.ജെ വിനോദ്, എൽദോ എബ്രഹാം, പി.ടി തോമസ്, വി.പി സജീന്ദ്രൻ, ആന്റണി ജോൺ, ജോൺ ഫെർണാണ്ടസ്, വി. കെ ഇബ്രാഹിം കുഞ്ഞ്, എം. സ്വരാജ്, അനൂപ് ജേക്കബ്, എസ്. ശർമ, എന്നിവർ പങ്കെടുത്തു.