കേരളം രോഗവ്യാപനത്തിന്റെ മൂന്നാംഘട്ടത്തില്‍, കൂടുതല്‍ ജാഗ്രത വേണം

post

തിരുവനന്തപുരം : കേരളം കോവിഡ് രോഗവ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലെത്തി നില്‍ക്കുന്നതായും അടുത്തഘട്ടമായ സാമൂഹ്യവ്യാപനം തടയാന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡമനുസരിച്ച് രോഗവ്യാപനത്തിന് നാലു ഘട്ടങ്ങളാണുള്ളത്.  രോഗികളില്ലാത്ത സ്ഥിതി, പുറമേനിന്നും രോഗികളെത്തി സമൂഹത്തിലെ ചിലരിലേക്ക് (സ്പൊറാഡിക്) രോഗം പകരുന്ന ഘട്ടം, ചില ജനവിഭാഗങ്ങളിലും പ്രദേശങ്ങളിലും കേന്ദ്രീകരിച്ചുള്ള (ക്ലസ്റ്റേഴ്സ്) രോഗവ്യാപനം, വ്യാപകമായ സമൂഹവ്യാപനം എന്നിവയാണവ. ഇതിന്റെ മൂന്നാംഘട്ടമാണ് നാം നേരിടുന്നത്. 

മലപ്പുറത്തും തിരുവനന്തപരത്തും മറ്റു പല ജില്ലകളിലും ക്ലസ്റ്ററുകള്‍ രൂപപ്പെട്ടു വന്നിട്ടുണ്ട്. കോവിഡ് നിയന്ത്രണ ശ്രമങ്ങള്‍ ആരംഭിച്ചിട്ട് ഇപ്പോള്‍ ആറുമാസത്തിലേറെയായി. ഇവിടെ മാത്രമല്ല, ലോകത്തെ പലയിടങ്ങളിലും ഓരോ ദിവസം കഴിയുന്തോറും രോഗബാധ കൂടുതല്‍ വ്യാപിക്കുന്ന സ്ഥിതിയാണുള്ളത്. ഈ വര്‍ഷാവസാനത്തോടെ മാത്രമേ രോഗ നിയന്ത്രണം കൈവരിക്കാന്‍ കഴിയൂ എന്നാണ് ഒരു വിലയിരുത്തല്‍.

ഇത്ര ദീര്‍ഘകാലം കഠിനമായി പരിശ്രമിക്കേണ്ടിവരുന്ന ആരോഗ്യ പ്രവര്‍ത്തകരില്‍ സ്വാഭാവികമായും ഒരു തളര്‍ച്ച ഉണ്ടാവുന്നുണ്ട്. അതുപോലെ രോഗപ്രതിരോധ നടപടികളില്‍ ഉദാസീനമായ സമീപനം നാട്ടുകാരില്‍ ചിലരെങ്കിലും സ്വീകരിച്ചു വരുന്നുമുണ്ട്. സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം വര്‍ധിക്കുന്നതിന്റെ പ്രധാന കാരണം നമ്മുടെ ഭാഗത്തു നിന്നുണ്ടാകുന്ന അശ്രദ്ധയാണ്. അതിനാല്‍ കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ടുപോവേണ്ടതുണ്ട്.

കോവിഡിന്റെ പകര്‍ച്ച വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രാദേശിക ഭരണസംവിധാനങ്ങളും ജനപ്രതിനിധികളും ഇപ്പോള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നത് പ്രദേശിക സര്‍ക്കാരുകളാണ്. അതത് പ്രദേശങ്ങളിലുള്ള ജനങ്ങള്‍ അതത് പ്രദേശങ്ങളിലെ പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ള നേതാക്കന്‍മാര്‍ അവിടെയുണ്ട്.

പഞ്ചായത്ത് കമ്മിറ്റികളും നഗരസഭകളും  ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെ നിലനില്‍ക്കുന്ന സാഹചര്യങ്ങള്‍ വിലയിരുത്തണം. പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രം, ഐസിഡിഎസ്,  കുടുംബശ്രീ തുടങ്ങി പ്രവര്‍ത്തനത്തില്‍ പങ്കാളികളായ എല്ലാവരേയും പ്രവര്‍ത്തനങ്ങളില്‍ ഏകോപിപ്പിക്കണം.

ജനാധിപത്യ പ്രകിയയുടെ ഏറ്റവും അടിസ്ഥാന യൂണിറ്റ് വാര്‍ഡുകളാണ് എന്നതിനാല്‍ കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ വാര്‍ഡ് മെമ്പര്‍മാര്‍ക്കും കൗണ്‍സിലര്‍മാര്‍ക്കുമുള്ള പങ്ക് ഏറ്റവും നിര്‍ണ്ണായകമാണ്. നമ്മുടെ മെമ്പര്‍മാരും കൗണ്‍സിലര്‍മാരും അവരവരുടെ പ്രദേശത്ത് നിരന്തരമായി ഇടപെടേണ്ടതുണ്ട്. കോവിഡ് ബാധയുണ്ടാകാതിരിക്കുന്നതിനും അഥവാ ഉണ്ടായാല്‍ അത് പടര്‍ന്നു പിടിക്കാതിരിക്കുന്നതിനും അവരുടെ ഇടപെടല്‍ നിര്‍ണായകമാണ്.

രോഗികള്‍ക്ക് വൈദ്യസഹായം എത്തിക്കുക, രോഗികളെ മാറ്റിപാര്‍പ്പിക്കേണ്ടി വന്നാല്‍ അതിനുള്ള സൗകര്യമൊരുക്കുക, സമൂഹത്തിലുള്ള ഭീതി അകറ്റുക, പ്രതിരോധ മാര്‍ഗങ്ങളെപ്പറ്റി അവബോധമുണ്ടാക്കുക, പ്രായാധിക്യമുള്ളവരെയും ഇതര രോഗങ്ങളുള്ളവരെയും സാമൂഹികമായും സാമ്പത്തികമായും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും സംരക്ഷിക്കുക എന്നിവയ്ക്ക് തുടര്‍ന്നും മുന്‍ഗണന നല്‍കണം. ഇതിനായി തദ്ദേശീയമായി ലഭ്യമാകുന്ന മെഡിക്കല്‍ ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ ക്രിയാത്മകമായി ഉപയോഗിക്കണം. ഇത്തരത്തിലുള്ള പ്രാദേശിക മാതൃകകള്‍ പങ്കുവെയ്ക്കുന്നതിലൂടെ മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും വേണം. കേരളത്തിലെ  ജനകീയാസൂത്രണത്തിന്റെ ശക്തി നാം ഈ കാര്യത്തില്‍ ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഐടിബിപി ജവാന്‍മാര്‍ക്ക് കോവിഡ് ബാധയുണ്ടായ സാഹചര്യത്തില്‍ സംസ്ഥാന പൊലീസ് മേധാവി ഐടിബിപി ഡയറക്ടര്‍ ജനറലിനെ ഫോണില്‍ ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ ധരിപ്പിച്ചു. കേരളത്തിലെ ഐടിബിപി ക്യാമ്പുകളില്‍ സാമൂഹിക അകലം ഉള്‍പ്പെടെയുളള ആരോഗ്യസുരക്ഷാ പ്രോട്ടോക്കോളുകള്‍ കര്‍ശനമായി നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഐടിബിപി ഡയറക്ടര്‍ ജനറല്‍ ഉറപ്പുനല്‍കി.

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവിലുളള തീരദേശ മേഖലകളില്‍ സാമൂഹിക അകലം ഉള്‍പ്പെടെയുളള ആരോഗ്യസുരക്ഷാ പ്രോട്ടോക്കോളുകള്‍ ജനങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഡ്രോണുകള്‍ വിന്യസിച്ചു.

ലോക്ക്ഡൗണ്‍ കാലത്ത് എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് സന്നദ്ധസേന പ്രവര്‍ത്തകര്‍ പൊലീസിനൊപ്പവും ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പവും ജോലിചെയ്യുന്നുണ്ട്. ഇത്തരം പൊലീസ് വളണ്ടിയര്‍മാരുടെ സേവനം ഏകോപിപ്പിക്കുന്നതിന് ജില്ലകളില്‍ അഡീഷണല്‍ എസ്പിമാരെ നോഡല്‍ ഓഫീസര്‍മാരായി നിയോഗിച്ചു. പോലീസ് വളണ്ടിയര്‍മാരുടെ സേവനം സംബന്ധിച്ച ദൈനംദിന റിപ്പോര്‍ട്ട് നോഡല്‍ ഓഫീസര്‍മാര്‍ എല്ലാദിവസവും പൊലീസ് ആസ്ഥാനത്ത് ലഭ്യമാക്കും.

മാസ്‌ക് ധരിക്കാത്ത 5338 സംഭവങ്ങള്‍ സംസ്ഥാനത്ത് ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്റൈന്‍ ലംഘിച്ച 13 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു.