തീരമേഖലയിലെ ചില പ്രദേശങ്ങളിലെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഫലപ്രദമായി നടപ്പാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം : തീരമേഖലയിലെ ചില പ്രദേശങ്ങളില്‍ പ്രഖ്യാപിച്ച ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഫലപ്രദമായി നടപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ പൊലീസ് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിനായി കോസ്റ്റല്‍ വാര്‍ഡന്‍മാരുടെ സേവനം വിനിയോഗിക്കും. അവര്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കാന്‍ കടലോര ജാഗ്രതാസമിതികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
റേഷന്‍ വ്യാപാരികള്‍ക്ക് കോവിഡ് പരിശോധന ഉറപ്പാക്കും. കെഎസ്ആര്‍ടിസി ബസുകള്‍ ട്രിപ്പുകള്‍ അവസാനിക്കുമ്പോള്‍ അണുവിമുക്തമാക്കുമെന്ന് ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി. തിരിച്ചുപോകുന്ന പ്രവാസികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള ക്രമീകരണം ചര്‍ച്ച ചെയ്തു തീരുമാനിക്കും.
തിരുവനന്തപുരം നഗരത്തിലെ മാണിക്യവിളാകം, പൂന്തുറ, പുത്തന്‍പള്ളി വാര്‍ഡുകളും ചവറ, പന്മന, പട്ടണക്കാട്, കടക്കരപ്പള്ളി, ചേര്‍ത്തല സൗത്ത്, മാരാരിക്കുളം നോര്‍ത്ത്, കോടന്തുരുത്ത്, പുത്തിയതോട്, തുറവൂര്‍, ആറാട്ടുപുഴ, ചെല്ലാനം, വെളിയംകോട്, പെരുമ്പടപ്പ പഞ്ചായത്തുകളിലെയും പൊന്നാന്നി, താനൂര്‍ മുനിസിപ്പാലിറ്റികളിലെയും എല്ലാ വാര്‍ഡുകളിലും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കിയിട്ടുണ്ട്. തീരപ്രദേശങ്ങളിലെ രോഗവ്യാപനം തടയാന്‍ പ്രത്യേക ആക്ഷന്‍പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് രണ്ട് ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകള്‍ അടക്കം 51 ക്ലസ്റ്ററുകളാണ് ഇപ്പോഴുള്ളത്. ഇവിടങ്ങളില്‍ സമ്പര്‍ക്കം, രോഗബാധ എന്നിവ കണ്ടെത്താനുള്ള ഊര്‍ജിത പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. റിവേഴ്സ് ക്വാറന്റൈനും ബോധവല്‍ക്കരണവും ഊര്‍ജിതമായി നടപ്പാക്കുന്നുണ്ട്. ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ സ്ഥാപിച്ചും സമൂഹത്തിലെ വിവിധ മേഖലകളിലെ നേതാക്കളെയടക്കം ഉള്‍പ്പെടുത്തിയും ജനങ്ങളുടെ സഹകരണം തേടിയും മികച്ച ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയുമുള്ള സംയോജിത പരിപാടിയാണ് നടപ്പാക്കുന്നത്.
രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനകീയ പ്രതിരോധം തീര്‍ക്കാനാണ് എല്ലാ ഘട്ടത്തിലും ശ്രമിച്ചത്. ഈ മഹാമാരിയെ അതിന്റേതായ ഗൗരവത്തില്‍ ചിലര്‍ കാണുന്നില്ല എന്ന പ്രശ്നമുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് പ്രവര്‍ത്തനങ്ങള്‍ നന്നായി മുന്നോട്ടുകൊണ്ടുപോകുന്നത്. തുടര്‍ച്ചയായ പ്രവര്‍ത്തനമായതിനാല്‍ ചില മേഖലകളില്‍ മടുപ്പുവരുന്നുണ്ട്. വളണ്ടിയര്‍മാരുടെ കാര്യത്തില്‍ അത് കണ്ടു. അവരെയെല്ലാം പ്രോത്സാഹിപ്പിച്ചു നിര്‍ത്തേണ്ടതുണ്ട്. കൂടുതല്‍ വളണ്ടിയര്‍മാരെ ഈ രംഗത്ത് ആവശ്യമുള്ള ഘട്ടമാണിത്. രോഗികളുടെ വര്‍ധനയുടെ തോത് ഇനിയും വര്‍ധിച്ചാല്‍ നാം വല്ലാതെ പ്രയാസപ്പെടും.
റിവേഴ്സ് ക്വാറന്റൈന്‍ വേണ്ടവര്‍ക്ക് രോഗബാധ കൂടുതലുണ്ടായാല്‍ ഐസിയുവിന്റെയും വെന്റിലേറ്ററിന്റെയും മറ്റു സൗകര്യങ്ങളുടെയും ആവശ്യകത കുതിച്ചുയരുന്ന സ്ഥിതിയാണുണ്ടാവുക. ആരോഗ്യവകുപ്പ് അതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുകയാണ്. ചികിത്സാ കാര്യത്തില്‍ ആരോഗ്യവകുപ്പിന് തദ്ദേശം, ദുരന്തനിവാരണം, പൊലീസ് അടക്കം എല്ലാ വകുപ്പുകളുടെയും പിന്തുണ ഉറപ്പാക്കും.
രോഗമുക്തരായവരില്‍ സന്നദ്ധതയുള്ളവരെ ആരോഗ്യ സന്ദേശ പ്രചാരകരായി നിയോഗിക്കും. ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ അടിയന്തര പ്രാധാന്യത്തോടെയാണ് സജ്ജീകരിക്കുന്നത്. ഇവിടങ്ങളിലേക്ക് അവശ്യം വേണ്ട താല്‍ക്കാലിക നിയമനം നടത്താന്‍ നടപടി സ്വീകരിക്കും.
കഴിഞ്ഞദിവസം പൂന്തുറയില്‍ ആരോഗ്യപ്രവര്‍ത്തകരെ പുഷ്പവൃഷ്ടി നടത്തിയാണ് സ്വീകരിച്ചത്. ചെറിയ തെറ്റിദ്ധാരണ കൊണ്ട് തെരുവിലിറങ്ങിയവര്‍ പോലും യാഥാര്‍ത്ഥ്യം മനസ്സിലാക്കി കോവിഡ് പ്രതിരോധവുമായി സര്‍വാത്മനാ സഹകരിക്കാന്‍ തയ്യാറായ ആ കാഴ്ച പൂന്തുറയിലെ ജനങ്ങളുടെ ഉയര്‍ന്ന ബോധത്തെ സൂചിപ്പിക്കുന്നതാണ്. ആ ജനങ്ങളെ ഹാര്‍ദമായി അഭിവാദ്യം ചെയ്യുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
ലോക്ക്ഡൗണ്‍ ഇളവുകള്‍ക്കു ശേഷം കേരളത്തിലെത്തിയത് 5,60,234 പേരാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് 3,49,610 പേര്‍ വന്നു. വിദേശത്തു നിന്നു വന്നവര്‍ 2,10,624 ആണ്. വന്നവരില്‍ 62.4 ശതമാനം ആളുകളും മറ്റു സംസ്ഥാനങ്ങളില്‍ നിന്നാണ്. അവരില്‍ 64.44 ശതമാനം ആളുകളും റെഡ്സോണ്‍ ജില്ലകളില്‍ നിന്നാണ് എത്തിയത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും 65.11 ശതമാനം പേരാണ് റോഡ് വഴി കേരളത്തില്‍ എത്തിയത്. 19.7 ശതമാനം പേര്‍ വിമാനമാര്‍ഗവും 14.43 ശതമാനം പേര്‍ റെയില്‍വേ വഴിയും എത്തി. 54 രാജ്യങ്ങളില്‍നിന്നായി 1187 വിമാനങ്ങളാണ് ഇതുവരെ വന്നത്.
മാസ്‌ക് ധരിക്കാത്ത 5776 സംഭവങ്ങള്‍ സംസ്ഥാനത്ത് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്റൈന്‍ ലംഘിച്ച 7 പേര്‍ക്കെതിരെ തിങ്കളാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു.