കോവിഡ് പ്രതിരോധം: നിയന്ത്രണങ്ങള്‍ ലംഘിക്കുന്നത് അപകടകരം : മന്ത്രി കെ.കെ.ശൈലജ

post

തിരുവനന്തപുരം : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയാറാകണമെന്നും നിയന്ത്രണങ്ങള്‍ ലംഘിച്ച് തെരുവിലിറങ്ങുന്നത് അപകടകരമാണെന്നും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കേരളത്തിന്റെ ചില ഭാഗങ്ങളില്‍ ഗുരുതരമായ സാഹചര്യമാണുള്ളത്. എല്ലാവരുടേയും ഭഗീരഥപ്രയത്നത്തിലൂടെയാണ് രോഗവ്യാപനം പരമാവധി തടയാനും മരണനിരക്ക് കുറയ്ക്കാനും നമുക്കായത്. ഇത്തരത്തില്‍ രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായാണ് തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക് ഡൗണ്‍ പ്രഖ്യാപിക്കേണ്ടിവന്നത്.

 പൂന്തുറയിലും ചുറ്റുപാടും ജൂലൈ ആറിനു ശേഷം 1192 പരിശോധനകള്‍ നടത്തിയതില്‍ 243 പേര്‍ക്ക് കോവിഡ് പോസിറ്റീവായ സാഹചര്യം നാം മനസിലാക്കണം. നിയന്ത്രണങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെങ്കിലും രോഗം നിയന്ത്രണ വിധേയമാക്കാന്‍ ഇതാവശ്യമാണ്. അതുകൊണ്ടു തന്നെ നിയന്ത്രണം ലംഘിച്ച് തെരുവില്‍ ഇറങ്ങുന്നത് അപകടകരമാണെന്ന് തിരിച്ചറിയണം.പൂന്തുറ മേഖലയില്‍ 31, 985 പേര്‍ ഉള്ളതില്‍ 5611 പേര്‍ പ്രായമേറിയവരും 2250 പേര്‍ അഞ്ചു വയസില്‍ താഴെയുള്ളവരുമാണ് എന്നത് ഓര്‍ക്കണം. 

ലോക് ഡൗണ്‍ പ്രഖ്യാപിച്ചശേഷം എല്ലാ വകുപ്പുകളും അവിടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. 10 ഹെല്‍പ്പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വളണ്ടിയര്‍മാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മൊബൈല്‍ വാനില്‍ മരുന്നും മറ്റും എത്തിക്കുന്നതുള്‍പ്പെടെ കൂടുതല്‍ സൗകര്യങ്ങള്‍ പരിഗണിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം സാധ്യമായ എല്ലാ നടപടികളും കൈക്കൊള്ളുന്നുണ്ട്. സൗജന്യ റേഷന്‍ കൊടുക്കാനായി. വനിതാ ശിശു വികസന വകുപ്പ് ന്യൂട്രീഷന്‍ കിറ്റ് ഉള്‍പ്പെടെ പരിഗണിക്കുന്നുണ്ട്. പരിമിതികള്‍ മറികടന്ന് ആവശ്യമായ സൗകര്യങ്ങള്‍ എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.പരിശോധനയുടെ ഭാഗമായി ആന്റിജന്‍ ടെസ്റ്റ് നടത്തുന്നത് അതിവേഗം ഫലം ലഭിക്കാനാണ്. പി.സി. ആര്‍ ടെസ്റ്റിന് സമാനമാണിതും. വേഗം ഫലം ലഭ്യമാകുമെന്നതാണ് പ്രത്യേകത. ഇപ്പോഴത്തെ സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണ നല്‍കുന്നതിന് പകരം അവരെ തടയുന്ന നില വരരുത്. വിലക്കുകള്‍ ലംഘിച്ച് തെരുവില്‍ വരുന്നത് ഭയാനകമാണ്. ലക്ഷണങ്ങളില്ലാത്തവര്‍ക്കും രോഗം ഉള്ളതായി കണ്ടെത്തുന്ന സാഹചര്യമാണ്. ആവശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ പരിഹരിക്കാനാണ് ശ്രമം. ജനങ്ങളുടെ സഹകരണം ഉണ്ടായാലേ രോഗവ്യാപനം തടയാനാകൂവെന്നും മന്ത്രി പറഞ്ഞു.