കോവിഡ് വ്യാപനത്തിന്റെ നിര്‍ണായകഘട്ടം, നല്ലതോതില്‍ ആശങ്ക വേണം : മുഖ്യമന്ത്രി

post

തിരുവനന്തപുരം:  കോവിഡ്-19 വ്യാപനത്തില്‍ ഏറ്റവും നിര്‍ണായക ഘട്ടമാണ് ഇപ്പോള്‍ നേരിടുന്നതെന്നും നാം നല്ല തോതില്‍ ആശങ്കപ്പെടേണ്ട ഒരു ഘട്ടമാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നഗരങ്ങള്‍ കേന്ദ്രീകരിച്ച് മള്‍ട്ടിപ്പിള്‍ ക്‌ളസ്റ്ററുകള്‍ രൂപം കൊള്ളാനും സൂപ്പര്‍ സ്‌പ്രെഡിലേയ്ക്ക് നയിക്കാനുമുള്ള സാധ്യത ഏറുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

  ഇന്ത്യയിലെ വന്‍ നഗരങ്ങളില്‍ പലതിലും ഈ സ്ഥിതിവിശേഷം സംഭവിക്കുകയും കാര്യങ്ങള്‍ നിയന്ത്രണാതീതമാവുകയും ചെയ്യുന്നത് നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് പൂന്തുറയില്‍ ആണ് ആദ്യത്തെ സൂപ്പര്‍ സ്‌പ്രെഡിങ് ഉണ്ടായത്.  ലോകാരോഗ്യസംഘടനയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം രോഗം പകരാനുള്ള സാധ്യത കോവിഡിന്റെ കാര്യത്തില്‍ വലിയ തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ആളുകള്‍ കൂട്ടം കൂടുന്നത് ഒരു കാരണവശാലും അനുവദിക്കാന്‍ കഴിയില്ല. വായു സഞ്ചാരമുള്ള മുറികളില്‍ കഴിയുക എന്നത് വളരെ പ്രധാനമാണ്. ചില കടകളില്‍ ആളുകള്‍ കയറിയതിനു ശേഷം ഷട്ടറുകള്‍ അടച്ചിടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതും അനുവദനീയമല്ല. വായു സഞ്ചാരം കുറഞ്ഞ സ്ഥലങ്ങളില്‍ രോഗം വളരെ പെട്ടെന്ന് പടരും. പരിശോധനയുടെ തോത് ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനകം 12,592 സാമ്പിളുകള്‍ പരിശോധിച്ചു.

ഒരു മത്സ്യ മാര്‍ക്കറ്റിലുണ്ടായ രോഗവ്യാപനം തിരുവനന്തപുരം നഗരത്തെ മുഴുവന്‍ ലോക്ക്ഡൗണിലേക്കാണ് നയിച്ചത്. നഗരത്തിന്റെ വിവിധ മേഖലകളിലേയ്ക്ക് രോഗം എത്തിയിട്ടുണ്ട് എന്നാണ് ഇന്നത്തെ പരിശോധനാ ഫലം തെളിയിക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ ആര്യനാടും സമാനമായ സാഹചര്യമാണ്.

തലസ്ഥാന നഗരത്തില്‍ മാത്രമല്ല കൊച്ചിയിലും സമാന വെല്ലുവിളി നേരിടുന്നുണ്ട്. എപ്പോള്‍ വേണ്ടിവന്നാലും നിയന്ത്രണം കൂടുതല്‍ കടുപ്പിക്കേണ്ട സാഹചര്യമാണ്. ഇത് സംസ്ഥാനത്തിനാകെ ബാധകമാണ്. നാം ആരും അതില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുന്നവരാണ് എന്ന ബോധം വേണ്ട.

നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നില്ലെങ്കില്‍ സമ്പര്‍ക്ക വ്യാപനം സൂപ്പര്‍ സ്‌പ്രെഡിലെത്താനും സമൂഹവ്യാപനത്തിലെത്താനും അധികംസമയം വേണ്ട. സ്വയം നിയന്ത്രണത്തിന്റെ തലം സൃഷ്ടിക്കണം. അത്യാവശ്യ കാര്യങ്ങള്‍ക്കു വേണ്ടി മാത്രമേ നാം പുറത്തേക്കിറങ്ങാവൂ. എവിടേയും ആള്‍ക്കൂട്ടം ഉണ്ടാകരുത്. റിവേഴ്‌സ് ക്വാറന്റെനിലുള്ളവരുടെ വീടുകളിലേയ്ക്ക് അനാവശ്യ സന്ദര്‍ശനങ്ങള്‍ പാടില്ല.

ഫീല്‍ഡ് നിരീക്ഷണം, ചെക്ക്‌പോസ്റ്റ്  നിരീക്ഷണം, റോഡ്, റെയില്‍ നിരീക്ഷണം, വിമാനത്താവള നിരീക്ഷണം എന്നിവ ശക്തിപ്പെടുത്തിയിട്ടുണ്ട്. സെന്റിനല്‍ സര്‍വയലന്‍സ് ഊര്‍ജിതപ്പെടുത്തുകയും ആന്റിജന്‍ പരിശോധന വ്യാപകമാക്കുകയും ചെയ്തു. രോഗവ്യാപനത്തിന്റെ ഭൂമിശാസ്ത്രപരമായ മാപ്പിങ് നടത്തുന്നു.

പ്രൈമറി കോണ്ടാക്ട്, സെക്കന്ററി കോണ്ടാക്ട് എന്നിവ തരംതിരിച്ച് കോണ്ടാക്ട് ട്രെയ്‌സിങ് വിപുലമാക്കിയിട്ടുണ്ട്. കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രദേശത്തെ എല്ലാ ആളുകളെയും ക്വാറന്റൈന്‍ ചെയ്യും. അനാവശ്യ സഞ്ചാരം ഒഴിവാക്കുന്നതിന് പൊലീസ് ഇടപെടുന്നുണ്ട്.

കേസുകളുടെ ട്രെന്‍ഡും ദൈനംദിന റിപ്പോര്‍ട്ടുകളും വിലയിരുത്തിയാണ് നടപടി സ്വീകരിക്കുന്നത്. ആരോഗ്യം, പൊലീസ്, മീഡിയ, ഫയര്‍ ഫോഴ്‌സ്, റവന്യൂ, ഭക്ഷ്യസുരക്ഷ, റസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, ടൂറിസം എന്നിവയുമായി ഏകോപനം ഉറപ്പാക്കി. ആരോഗ്യ പ്രവര്‍ത്തകര്‍, ആര്‍ആര്‍ടി ടീം, പൊലീസ്, ടൂറിസം വകുപ്പ് തുടങ്ങിയവയ്ക്ക് പരിശീലനങ്ങളും നടത്തുന്നുണ്ട്. ഇതോടൊപ്പം കോവിഡുമായി ബന്ധപ്പെട്ട ഗവേഷണ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ നടക്കുന്നുമുണ്ട്.

സൂപ്പര്‍ സ്‌പ്രെഡിലേക്ക് പോയ പൂന്തുറ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പ്രത്യേകം ക്ലസ്റ്ററായി തിരിച്ചു. രോഗവ്യാപനം കൂടിയ പ്രദേശങ്ങളില്‍ പരിശോധനകള്‍ വ്യാപിപ്പിച്ചു. അതിര്‍ത്തിക്കപ്പുറത്ത് നിന്നും വരുന്നവര്‍ക്കായി ആശുപത്രികളില്‍ പ്രത്യേകം ഒപി തുടങ്ങും. കിടത്തി ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കും.

രോഗബാധിതരെ നേരത്തെ തന്നെ കണ്ടെത്തി ചികിത്സിക്കുന്നതിനും ക്വാറന്റൈനിലാക്കുന്നതിന്റേയും ഭാഗമായി വിവിധ വിഭാഗങ്ങളെ ക്ലസ്റ്ററുകളായി തിരിച്ച് വിപുലമായ പരിശോധനകളാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായി ഗൈഡ്‌ലൈനും ആരോഗ്യ വകുപ്പ് പുറത്തിറക്കി. റുട്ടീന്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് പുറമേ സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി റാപ്പിഡ് ആന്റിജന്‍ ബേസ്ഡ് ടെസ്റ്റിങ്ങും നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇതുകൂടാതെയാണ് 5 ക്ലസ്റ്റുകളായി തിരിച്ച് അവര്‍ക്ക് പ്രത്യേക പരിശോധന നടത്തുന്നത്. ക്ലസ്റ്റര്‍ ഒന്നില്‍ കണ്ടെയ്ന്‍മെന്റ് സോണിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, ജെഎച്ച്‌ഐ, ജെപിഎച്ച്, ആശാവര്‍ക്കര്‍, ആബുലന്‍സുകാര്‍ തുടങ്ങിയ ആരോഗ്യ പ്രവര്‍ത്തകരാണുള്ളത്. ക്ലസ്റ്റര്‍ രണ്ടില്‍ സമൂഹവുമായി അടുത്തിടപഴകുന്ന തദ്ദേശസ്വയംഭരണ മെമ്പര്‍മാര്‍, വളണ്ടിയര്‍മാര്‍, ഭക്ഷണ വിതരണക്കാര്‍, കച്ചവടക്കാര്‍, പൊലീസുകാര്‍, മാധ്യമ പ്രവര്‍ത്തകര്‍, ഡ്രൈവര്‍മാര്‍, ഇന്ധന പമ്പ് ജീവനക്കാര്‍, ശുചീകരണ തൊഴിലാളികള്‍, ബാങ്ക്, ഓഫീസ് ജീവനക്കാര്‍ എന്നിവരാണുള്ളത്.

ക്ലസ്റ്റര്‍ മൂന്നില്‍ കണ്ടെയ്ന്‍മെന്റ് സോണിലെ  ഗര്‍ഭിണികള്‍, പ്രസവം കഴിഞ്ഞ അമ്മമാര്‍, വയോജനങ്ങള്‍, ഗുരുതര രോഗമുള്ളവര്‍, 10 വയസിന് താഴെയുള്ള കുട്ടികള്‍ എന്നിവരാണുള്ളത്.

ക്ലസ്റ്റര്‍ നാലില്‍ അതിഥി തൊഴിലാളികള്‍ക്കാണ് പരിശോധന നടത്തുത്. ഈ നാല് ക്ലസ്റ്ററുകളിലും സിഎല്‍ഐഎ ആന്റിബോഡി പരിശോധനയാണ് നടത്തുന്നത്. ക്ലസ്റ്റര്‍ അഞ്ചില്‍ രോഗം സ്ഥിരീകരിച്ചവരുടെ സമീപ പ്രദേശങ്ങളിലുള്ളവര്‍ക്കാണ് പരിശോധന നടത്തുന്നത്. റാപ്പിഡ് ആന്റിജന്‍ ടെസ്റ്റാണ് ഇവര്‍ക്ക് നടത്തുന്നത്. ദ്രുതഗതിയിലുള്ള പരിശോധനകളിലൂടെ രോഗബാധിതരെ പെട്ടെന്നു കണ്ടുപിടിക്കുന്നതിനും വ്യാപനം ചെറുക്കുതിനും സാധിക്കുന്നു.

ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണം. എല്ലാവരും മാസ്‌ക് ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകുകയും വേണം. വിട്ടുവീഴ്ച ചെയ്താല്‍ അതിന്റെ പ്രത്യാഘാതം വലുതാണ്.

വളരെ കര്‍ശനമായ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ആണ് നടപ്പാക്കുന്നത്. ജനങ്ങള്‍ ഒരു കാരണവശാലും പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്. കമാണ്ടോകളുടെ സേവനവും ഉപയോഗിച്ചു. കമാണ്ടോകളും മുതിര്‍ന്ന ഓഫീസര്‍മാരും ഉള്‍പ്പെടെ 500 പൊലീസ് ഉദ്യോഗസ്ഥരെയാണ് പൂന്തുറയില്‍ മാത്രം വിന്യസിച്ചിരിക്കുന്നത്. മത്സ്യബന്ധന ബോട്ടുകള്‍ കടലിലൂടെ തമിഴ്‌നാട്ടിലേയ്ക്ക് പോകുന്നതും വരുന്നതും തടയാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ തമിഴ്‌നാട് പൊലീസുമായുള്ള സഹകരണം തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.