ജലാശയ അപകടങ്ങളെ ചെറുക്കാന്‍ നീന്തല്‍ പരിശീലനം

post

പാലക്കാട്: ജലാശയ അപകടങ്ങള്‍ ഒഴിവാക്കാന്‍ കൗമാരക്കാരെ നീന്തല്‍ പരിശീലിപ്പിക്കുന്ന പദ്ധതിക്ക് മലമ്പുഴ ഉദ്യാനത്തില്‍ തുടക്കമായി. മുങ്ങിമരണങ്ങള്‍ ഒഴിവാക്കുക, അടിയന്തര ഘട്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് സജ്ജരാക്കുക, വെള്ളത്തിലിറങ്ങാനുള്ള പേടി മാറ്റുക എന്നീ ലക്ഷ്യങ്ങളോടെ ജലസേചന വകുപ്പും ഡി.ടി.പി.സി.യും ചേര്‍ന്നാണ് 12 മുതല്‍ 15 വയസുവരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പരിശീലനം നല്‍കുന്നത്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത 57 കുട്ടികളാണ് ഉദ്യാനത്തിലെ നീന്തല്‍കുളത്തില്‍ പഠിക്കാനിറങ്ങിയത്. തൃശൂര്‍ പോലീസ് അക്കാദമിയിലെ നീന്തല്‍ പരിശീലകരായ കെ. ആകാശും എസ്. പ്രേമകുമാരിയും ചേര്‍ന്നാണ് നീന്തല്‍ പഠിപ്പിക്കുന്നത്. 15 ദിവസത്തെ ക്ലാസിന് 700 രൂപയാണ് ഫീസ്.

രാവിലെ എട്ട് മുതല്‍ 9.15 വരെയും 9.15 മുതല്‍ 10.30 വരെയും രണ്ട് ഷിഫ്റ്റായാണ് പഠനം. 11 മുതല്‍ ഉദ്യാനം സന്ദര്‍കര്‍ക്ക് നീന്തല്‍ക്കുളം പ്രയോജനപ്പെടുത്താം. 15 മീറ്റര്‍ നീളവും 10 മീറ്റര്‍ വീതിയുമുള്ള, ടൈല്‍ പതിച്ച, വൃത്തിയുള്ള നീന്തല്‍കുളമാണ് പരിശീലനനത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് സ്‌കൂള്‍ അവധികാലത്ത് കുട്ടികള്‍ക്കായി നീന്തല്‍ പരിശീലനം ആരംഭിച്ചത്. കൂടുതല്‍ കുട്ടികള്‍ പരിശീലനത്തിനായി ആവശ്യപ്പെടുന്നതിനാല്‍ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

എക്‌സിക്യൂട്ടീവ് എന്‍ജീനിയര്‍ ഇ.കെ.അബ്ദുള്ള, അസി. എക്‌സി. എന്‍ജിനീയര്‍ ജി. പ്രദീപ്, അസി. എന്‍ജിനീയര്‍ എച്ച്. സിദ്ദിക്ക് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.