മത്സ്യമേഖലയിലെ വികസനം ആരോഗ്യമുള്ള തലമുറയെ സൃഷ്ടിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

post

തിരുവനന്തപുരം : മത്സ്യമേഖലയിലെ സുസ്ഥിര വികസനം ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കാന്‍ സഹായിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നെയ്യാര്‍ഡാമില്‍ നിര്‍മ്മിച്ച ശുദ്ധജല മത്സ്യവിത്തുല്‍പ്പാദന കേന്ദ്രത്തിന്റെയും ഗിഫ്റ്റ് ഹാച്ചറിയുടെയും ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം പദ്ധതികളിലൂടെ കേരളത്തിന് ആവശ്യമായ  മുഴുവന്‍  മത്സ്യവിത്തുകളും സംസ്ഥാനത്തിനുള്ളില്‍ തന്നെ ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുമെന്നത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

പുതിയ പദ്ധതിയിലൂടെ ധാരാളം തൊഴില്‍സാധ്യത സൃഷ്ടിക്കപ്പെടുമെന്നും ഇത് പൊതുജനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. സര്‍ക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിയുമായി ചേര്‍ന്നാണ് ഫിഷറീസ് വകുപ്പ് പദ്ധതി നടപ്പാക്കുന്നത്. ശുദ്ധജല മത്സ്യവിത്തുല്‍പ്പാദനത്തില്‍ സ്വയംപര്യാപ്ത കൈവരിക്കുക, രോഗവിമുക്തമായ ഉയര്‍ന്ന ഗുണനിലവാരമുള്ള വിത്തുകള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. 13 കോടി രൂപയാണ് ആകെ ചെലവ്. നൂറ് ലക്ഷം മത്സ്യവിത്തുകള്‍ പദ്ധതിയുടെ ഭാഗമായി ഉത്പാദിപ്പിക്കും. നെയ്യാര്‍ഡാമിലുള്ള ദേശീയ ഫിഷറീസ് ഹാച്ചറി കോംപ്ലക്സില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങില്‍ പങ്കെടുത്ത എല്ലാവരെയും തെര്‍മല്‍ സ്‌കാനിങ്ങിനു വിധേയരാക്കി. ചടങ്ങില്‍ സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ സ്വാഗതം പറഞ്ഞു. കള്ളിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജെ.ആര്‍. അജിത, വൈസ് പ്രസിഡന്റ് എസ്. ശ്യാംലാല്‍, പഞ്ചായത്തംഗം ആര്‍. ലത, ഫിഷെറീസ് വകുപ്പ് ഡയറക്ടര്‍ എം.ജി രാജമാണിക്യം, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.