വളര്‍ത്തുമൃഗങ്ങള്‍ക്ക് ഖരാഹാരം പദ്ധതി:ജില്ലാതല ഉദ്ഘാടനം മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു

post

പാലക്കാട് : കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ക്കും ആനകള്‍ക്കും ഖരാഹാരം നല്‍കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ശ്രീകൃഷ്ണപുരം വിജയ് എന്ന ആനയ്ക്ക് ശര്‍ക്കരയും പഴവും നല്‍കി  നിര്‍വ്വഹിച്ചു. ഗവ. മൃഗാശുപത്രിയില്‍   നടന്ന പരിപാടിയില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനായി

ലോക് ഡൗണ്‍ മൂലം വളര്‍ത്തുമൃഗങ്ങള്‍ക്കും സ്വകാര്യ ഉടമസ്ഥതയിലുള്ള ആനകള്‍ക്കും തീറ്റ  നല്‍കുന്നതിലെ പ്രതിസന്ധി സംബന്ധിച്ച് പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍  സംസ്ഥാന ദുരന്ത പരിവര്‍ത്തന ഫണ്ടില്‍ നിന്നും 5 കോടി രൂപ മൃഗസംരക്ഷണ വകുപ്പിന് അനുവദിച്ചിരുന്നു. ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് അംഗീകരിച്ച് നല്‍കിയ ജില്ലയിലെ 18 ആനകളുടെ  ഒരു ദിവസത്തെ ഖരാഹാരത്തിന് വേണ്ടി വരുന്ന 800 രൂപയുടെ 50 ശതമാനം എന്ന കണക്കില്‍  40 ദിവസത്തേക്ക് 16000 രൂപയുടെ ഖരാഹാരമാണ്  ആന ഉടമയ്ക്ക് നല്‍കിയത്.

 ഒരു ആനയ്ക്ക് 120 കിലോ അരി, 120 കിലോ റാഗി, 160 കിലോ ഗോതമ്പ്, 20 കിലോ മുതിര, 20 കിലോ പയര്‍, ആറ് കിലോ ശര്‍ക്കര, 4 പാക്കറ്റ് വീതം ഉപ്പ്, മഞ്ഞള്‍ പൊടി എന്നിങ്ങനെയാണ് ഇന്ന് വിതരണം ചെയ്തത്.കോവിഡിനോടനുബന്ധിച്ച് ക്വാറന്റൈനില്‍ കഴിഞ്ഞ കര്‍ഷകരുടെ ഉരുക്കള്‍ക്ക് തീറ്റ വിതരണം   ചെയ്യുന്നതിന് ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നുള്ള 593 കര്‍ഷകര്‍ക്ക് രണ്ട് ചാക്ക് കാലിത്തീറ്റ വീതം വിതരണം ചെയ്തു.  

ഗവ. മൃഗാശുപത്രിയില്‍ നടന്ന പരിപാടിയില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സി.ജെ. സോജി, വാര്‍ഡ് കൗണ്‍സിലര്‍ റിസ്വാന, ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ.വി. ഒ. സുരേന്ദ്രന്‍, ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഹരി കൃഷ്ണന്‍ നായര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.വി.എം. സുകുമാരന്‍, മൃഗസംരക്ഷണ വകുപ്പ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഡോ.ജോജു ഡേവീസ് എന്നിവര്‍  പങ്കെടുത്തു.