പാലക്കാട് ഗവ.മെഡിക്കല്‍ കോളേജില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന ആരംഭിച്ചു

post

മന്ത്രി എ.കെ ബാലന്‍ സൂം മീറ്റിംഗിലൂടെ ഉദ്ഘാടനം നിര്‍വഹിച്ചു

പാലക്കാട്: പാലക്കാട് ഗവ. മെഡിക്കല്‍ കോളേജില്‍ കോവിഡ് പരിശോധനയ്ക്കുള്ള ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് തുടക്കമായി. കഴിഞ്ഞ ദിവസമാണ് ആര്‍.ടി.പി.സി.ആര്‍ പരിശോധന സംവിധാനത്തിന് ഐ.സി.എം.ആറില്‍ നിന്നും അംഗീകാരം ലഭിച്ചത്. ആര്‍.ടി.പി.സി.ആര്‍ സംവിധാനത്തിന്റെ ഉദ്ഘാടനം പട്ടികജാതി -പട്ടികവര്‍ഗ- പിന്നാക്കക്ഷേമ- നിയമ -സാംസ്‌കാരിക- പാര്‍ലമെന്ററി കാര്യ  മന്ത്രി എ.കെ ബാലന്‍ സൂം മീറ്റിംഗിലൂടെ നിര്‍വഹിച്ചു. ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനായി.

നിലവില്‍ ജില്ലയില്‍ ഒരു ദിവസം 500 മുതല്‍ 600 വരെ സാമ്പിളുകള്‍ ആലപ്പുഴ, തൃശൂര്‍ ജില്ലകളിലായാണ് പരിശോധനാ നടത്തിവരുന്നത്. പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിലെ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിലൂടെ ഒരു ദിവസം ഏകദേശം 300 സാമ്പിളുകള്‍ പരിശോധിക്കാനാകുമെന്നും മന്ത്രി അറിയിച്ചു. ആദ്യപടിയായി 46 സാമ്പിളുകളുടെ പരിശോധന നടത്തിയിട്ടുണ്ട്. ഏകദേശം 40 ലക്ഷം രൂപ ചിലവഴിച്ചാണ് മെഡിക്കല്‍ കോളെജില്‍ ആര്‍.ടി.പി.സി.ആര്‍ സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. മലപ്പുറം കഴിഞ്ഞാല്‍ പാലക്കാടാണ് കൂടുതല്‍ പോസിറ്റീവ് കേസുകള്‍ എന്നുള്ളതിനാല്‍ കൂടുതല്‍ മുന്‍കരുതലിന്റെ ഭാഗമായാണ് മെഡിക്കല്‍ കോളേജില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റെന്ന രീതിയില്‍ ചികിത്സ ആരംഭിക്കുന്നതെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.

മാങ്ങോട് കേരള മെഡിക്കല്‍ കോളേജിലും ഇത്തരത്തില്‍ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ഏതെങ്കിലും സാഹചര്യത്തില്‍ സമൂഹ വ്യാപനത്തിലേക്ക് കടക്കുകയാണെങ്കില്‍ കഞ്ചിക്കോട് കിന്‍ഫ്ര പാര്‍ക്ക് 1000 രോഗികളെ ചികിത്സിക്കുന്നതിനുള്ള ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായി മാറ്റാനും ഉദ്ദേശിക്കുന്നുണ്ട്. ഏത് പ്രതിസന്ധിഘട്ടത്തിലും  ജില്ല കോവിഡ് പ്രതിരോധത്തിന് സജ്ജമാണെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി ഏകദേശം 374 ഓളം ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. എന്‍ എച്ച് എം വഴിയാണ് നിയമനം നടത്തുന്നത്. ആദ്യഘട്ടത്തില്‍ 295 പേരുടെ നിയമനത്തിനുള്ള ഉത്തരവായി. 25 ഡോക്ടര്‍മാര്‍, 120 വീതം ജെ.എച്ച്.ഐ, ജെ.പി.എച്ച്.എന്‍.മാര്‍, നഴ്സുമാര്‍ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. കൂടാതെ പാലക്കാട് മെഡിക്കല്‍ കോളേജില്‍ 17 ടെക്നീഷ്യന്മാരും നാല് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരും  ഉള്‍പ്പെടെയുള്ള തസ്തികകള്‍ കൂടി സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. കൂടാതെ 57 അഡീഷണല്‍ സ്റ്റാഫിനും അംഗീകാരം നല്‍കിയിട്ടുണ്ട്. കഞ്ചിക്കോട്ടേക്ക് 174 സ്റ്റാഫിനെയും നിശ്ചയിച്ചിട്ടുണ്ട്. ജീവനക്കാരുടെ വേതനം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി സംസാരിച്ചതായും മന്ത്രി എ കെ ബാലന്‍ പറഞ്ഞു.

വൈറസ് പരിശോധനാ രംഗത്ത് ആരോഗ്യ വകുപ്പ് സ്വയംപര്യാപ്തത കൈവരിച്ചതായി അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം.എല്‍.എ പറഞ്ഞു. ഉദ്ഘാടനത്തിനോടനുബന്ധിച്ച് ഗവ.മെഡിക്കല്‍ കോളേജിലെ ആര്‍.ടി.പി.സി.ആര്‍ പരിശോധനാ സംവിധാനങ്ങള്‍ മെഡിക്കല്‍ കോളെജ് അധികൃതര്‍ ദൃശ്യവത്ക്കരിച്ചു.

സൂം മീറ്റിങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി, ജില്ലാ കലക്ടര്‍ ഡി. ബാലമുരളി, ഡി.എം.ഒ ഡോ. കെ പി റീത്ത, ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.കെ.പി ജഗദീഷ്, പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഡോ. എം.എസ് പത്മനാഭന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.