കെ.എസ്.ആര്‍.ടി.സിയുടെ 'ബസ് ഓണ്‍ ഡിമാന്റ്' പദ്ധതിക്ക് തുടക്കമായി

post

തിരുവനന്തപുരം: യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി സുരക്ഷിതമായി ലക്ഷ്യ സ്ഥാനങ്ങളില്‍ എത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി ആവിഷ്‌കരിച്ച 'ബസ് ഓണ്‍ ഡിമാന്റ്' ( BOND ) പദ്ധതി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

ആദ്യഘട്ടത്തില്‍ തിരുവനന്തപുരം നഗരത്തിലുള്ള സെക്രട്ടേറിയറ്റ്, പബ്‌ളിക് ഓഫീസ്, ജലഭവന്‍, പി.എസ്.സി ഓഫീസ്, എസ്.എ.ടി, ആര്‍.സി.സി തുടങ്ങിയ സ്ഥലങ്ങളിലേക്ക് സ്ഥിരമായി യാത്ര ചെയ്യുന്ന ജീവനക്കാരേയും ഉദ്യോഗസ്ഥരെയും ഉദ്ദേശിച്ചാണ് ഇത്തരം സര്‍വീസുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുന്നത്. ഇത്തരം സര്‍വീസുകളില്‍ യാത്രക്കാര്‍ക്ക് സീറ്റുകള്‍ ഉറപ്പാക്കും. ഇത്തരത്തില്‍ യാത്രചെയ്യുന്നവരുടെ ഓഫീസിനു മുന്നില്‍ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യും.  

രാവിലേയും വൈകുന്നേരവുമായി വരുന്ന യാത്രയ്ക്ക് പ്രതിദിനം 100 രൂപ നിരക്കിലുള്ള തുക ഈടാക്കും. തുടര്‍ച്ചയായ 10 ദിവസത്തേക്കുള്ള ടിക്കറ്റ് മുന്‍കൂട്ടി എടുക്കാന്‍ 950 രൂപ നല്‍കിയാല്‍ മതി. 15 ദിവസത്തേക്കുള്ള ടിക്കറ്റിന് 1400 രൂപയും, 20 ദിവസത്തേക്കുള്ള ടിക്കറ്റിന് 1800 രൂപയും, 25 ദിവസത്തേക്കുള്ള ടിക്കറ്റിന് 2200 രൂപയും നല്‍കിയാല്‍ മതി.

നെയ്യാറ്റിന്‍കര, നെടുമങ്ങാട് എന്നീ സ്ഥലങ്ങളില്‍ യാത്രക്കാരുടെ ഇരുചക്ര വാഹനങ്ങള്‍ സുരക്ഷിതമായി പാര്‍ക്ക് ചെയ്യാന്‍ സൗകര്യമൊരുക്കും. യാത്രക്കാര്‍ ഓഫീസുകളില്‍ എത്താന്‍ ചെറുവാഹനങ്ങള്‍ ഒഴിവാക്കുന്നത് വഴി നഗരത്തിലെ തിക്കും തിരക്കും കുറയ്ക്കാനും കഴിയും. ഇത്തരം ബസ് യാത്രക്കാര്‍ക്ക് അപകട സമൂഹ ഇന്‍ഷുറന്‍സ് കെ.എസ്.ആര്‍.ടി.സി ലഭ്യമാക്കും. വായുമലിനീകരണം കുറയ്ക്കാനും സുഖകരമായ യാത്രയൊരുക്കാനുമാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സെക്രട്ടേറിയറ്റ് ജീവനക്കാരായ ആന്റോ, പ്രശാന്ത് എന്നിവര്‍ക്ക് 'ബസ് ഓണ്‍ ഡിമാന്റ്' ടിക്കറ്റുകള്‍ നല്‍കിയാണ് മന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത്. പരീക്ഷണം വിജയമായാല്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.