തീരസംരക്ഷണത്തിന് 408 കോടി: മുഖ്യമന്ത്രി

post

തിരുവനന്തപുരം : കടലാക്രമണം തടയാന്‍ തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും ഇതിനായി 408 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കിഫ്ബിയില്‍നിന്ന് 396 കോടി രൂപ ചെലവഴിക്കും. ഫിഷറീസ് വകുപ്പ് വഴി 82 കോടി രൂപയും ജലവിഭവകുപ്പിന്റെ ആറുകോടി രൂപയുമാണ് ചെലവഴിക്കുന്നത്.

കോവിഡ് ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ ടെന്‍ഡര്‍ വിളിച്ച് കരാര്‍ വെച്ച പദ്ധതികളടക്കം വൈകുന്നുണ്ട്. സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പ്രയാസമുണ്ടാകുന്നു. ഈ പശ്ചാത്തലത്തില്‍ മണ്‍സൂണ്‍ കാലത്തെ തീരദേശ സംരക്ഷണത്തിനുള്ള അടിയന്തര ഇടപെടലിനായി പത്ത് ജില്ലകളിലെ കലക്ടര്‍മാര്‍ക്ക് രണ്ടുകോടി രൂപ വീതം അനുവദിക്കും. ഈ അടിയന്തര സഹായം ഉടനെ കൈമാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് 19 മഹാമാരി സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ക്കിടയിലും ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ശ്രദ്ധാപൂര്‍വ്വം നിരന്തരം ഇടപെടുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിരവധി പദ്ധതികള്‍ ഇതിനോടകം നടപ്പിലാക്കി. അങ്കണവാടി കുട്ടികള്‍ക്ക് പോഷകാഹാരങ്ങള്‍ വീട്ടിലെത്തിച്ചു നല്‍കി. ലോക്ക്ഡൗണ്‍ കാലയളവില്‍ റേഷന്‍ കടകള്‍ വഴി ഭക്ഷ്യവിതരണം ഉറപ്പുവരുത്താന്‍ സാധിച്ചു. കടകളില്‍ വരാന്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടവര്‍ക്ക് വീടുകളില്‍ ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു നല്‍കി. ഇതിനു പുറമേ സൗജന്യ ഭക്ഷ്യകിറ്റുകളും വിതരണം ചെയ്തു.

ഈ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്ക് ഭക്ഷ്യകിറ്റ് നല്‍കുന്ന പദ്ധതിയും നടപ്പിലാക്കും. പ്രീ-പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് അരിയും പലവ്യഞ്ജനങ്ങളുമടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്യുന്നത്. ചെറുപയര്‍, കടല, തുവര പരിപ്പ്, പഞ്ചസാര, കറി പൗഡറുകള്‍, ആട്ട, ഉപ്പ് തുടങ്ങി 9 ഇനങ്ങളാണ് അരിയ്ക്കു പുറമേ നല്‍കുന്നത്. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ 26 ലക്ഷത്തില്‍ പരം വിദ്യാര്‍ഥികള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. 81.37 കോടി രൂപ ഇതിനായി വകയിരുത്തി. ജൂലൈ ആദ്യ വാരത്തോടെ കിറ്റുകള്‍ വിതരണം ചെയ്യും.

ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ സാങ്കേതികസൗകര്യങ്ങള്‍ ഇല്ലാത്ത കുട്ടികള്‍ക്ക് സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ആഭിമുഖ്യത്തില്‍ എല്ലാ ജില്ലകളിലുമായി 1311 ടിവിയും 123 സ്മാര്‍ട്ട് ഫോണുകളും വിതരണം ചെയ്തു. 48 ലാപ്‌ടോപ്പുകളും 146 കേബിള്‍ കണക്ഷനും നല്‍കിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ടിവി വിതരണം ചെയ്തത് കണ്ണൂരിലാണ്. 176 എണ്ണം. ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട് ഫോണ്‍ നല്‍കിയത് കൊച്ചി സിറ്റിയിലാണ്. 40 എണ്ണം. സ്‌പോണ്‍സര്‍മാരുടേയും താല്‍പര്യമുള്ള മറ്റ് വ്യക്തികളുടേയും സഹായത്തോടെയാണ് ഇവ സംഭരിച്ചുനല്‍കിയത്.

കോവിഡ് പ്രതിരോധത്തിന് പൊലീസ് വളണ്ടിയര്‍മാര്‍ നല്‍കുന്ന സംഭാവന മാനിച്ച് എല്ലാ ജില്ലകളിലും അവരെ ആദരിക്കും. അപ്രിസിയേഷന്‍ സര്‍ട്ടിഫിക്കറ്റും നല്‍കും. റോപ്പ് (റോട്ടറി പൊലീസ് ഇന്‍ഗേജ്‌മെന്റ്) എന്ന പേരില്‍ പൊലീസ് വളണ്ടിയര്‍മാര്‍ക്ക് ധരിക്കാനായി ജാക്കറ്റുകള്‍ നല്‍കുന്ന പദ്ധതിയുമായി കേരളത്തിലെ റോട്ടറി ക്ലബുകള്‍ മുന്നോട്ടുവന്നിട്ടുണ്ട്.

മാസ്‌ക് ധരിക്കാത്ത 4320 സംഭവങ്ങള്‍ സംസ്ഥാനത്ത് ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്റെയ്ന്‍ ലംഘിച്ച 10 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു.