പാഴ് വസ്തുക്കളില്‍ നിന്നും ബോട്ട് നിര്‍മിച്ച് അഗ്നിശമനസേന

post

പാലക്കാട് : വീണ്ടുമൊരു പ്രളയം ഉണ്ടായാല്‍ അതിജീവിക്കാനും രക്ഷാപ്രവര്‍ത്തനത്തിനും പുതിയ രീതികള്‍ തേടുകയാണ് ജില്ലാ അഗ്നിശമനസേന വിഭാഗം. ഉപയോഗശൂന്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളും തടിക്കഷ്ണങ്ങള്‍ കൊണ്ട് ബോട്ട് നിര്‍മിച്ചിരിക്കുകയാണ് മണ്ണാര്‍ക്കാട് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സിവില്‍ ഡിഫന്‍സ് ടീം.ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികള്‍ വൃത്തിയാക്കിയാണ് ബോട്ട് നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ചിലവുകുറഞ്ഞതും ഇന്ധനവുമില്ലാതെ തുഴയാന്‍ സാധിക്കുന്നതുമായ ഈ ബോട്ടില്‍ നാല് പേര്‍ക്ക് ഇരിക്കാം.  കൂടാതെ ബോട്ടില്‍ നില്‍ക്കാനുമുള്ള സ്ഥലവുമുണ്ട്.

സേവന സന്നദ്ധരായവരാണ് സിവില്‍ ഡിഫന്‍സ് ടീമില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മണ്ണാര്‍ക്കാട് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സിവില്‍ ഡിഫന്‍സ് ടീമംഗങ്ങളായ അഷറഫ് മാളിക്കുന്ന്, അഷറഫ് ചങ്ങലീരി,  ബിജു ചെറുംകുളം,  സെയ്ഫുദ്ദീന്‍,  റിയാസ് തിരുവിഴാംകുന്ന്,  ഷിഹാബ് കൊമ്പം എന്നിവരാണ് ബോട്ട് നിര്‍മ്മിച്ചിരിക്കുന്നത്. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗം വെള്ളപ്പൊക്കം, പ്രളയ സമാന സാഹചര്യങ്ങളില്‍ വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് നീന്തി രക്ഷപ്പെടുന്നതില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. വെള്ളപൊക്കത്തില്‍ നിന്നും രക്ഷപ്പെടുന്നതിനും ആവശ്യമായ ഉപകരണങ്ങളുടെ നിര്‍മാണത്തിലും ഇവര്‍ക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്. തുടര്‍ന്നാണ് പാഴ് വസ്തുക്കള്‍ ഉപയോഗിച്ചുള്ള ബോട്ട് നിര്‍മാണം്.

ഈ ബോട്ട് മണ്ണാര്‍ക്കാട് കുന്തിപ്പുഴയില്‍ ഇറക്കി അഗ്നിശമന സേനാ ജില്ലാ മേധാവി അരുണ്‍ ഭാസ്‌കര്‍ ഉദ്ഘാടനം ചെയ്തു. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ മണ്ണാര്‍ക്കാട് സ്റ്റേഷന്‍ ഓഫീസര്‍ ഉമ്മര്‍, സിവില്‍ ഡിഫന്‍സ് കോഡിനേറ്റര്‍ പി. നാസര്‍, സിവില്‍ ഡിഫന്‍സ് ടീം അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.