സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ക്രമീകരണം ഏര്‍പ്പെടുത്തും

post

കോവിഡ് ഡ്യൂട്ടി ചെയ്യുന്നവര്‍ കുടുംബത്തിനൊപ്പം താമസിക്കരുത്

തിരുവനന്തപുരം :  ജനങ്ങള്‍ക്ക് ഏറെ ആവശ്യമുള്ളതാണ് സര്‍ക്കാര്‍ ഓഫീസുകളെന്നും അവയുടെ പ്രവര്‍ത്തനം നിലയ്ക്കുന്ന അവസ്ഥയുണ്ടാകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ക്രമീകരണം ഏര്‍പ്പെടുത്തും. ഓഫീസ് മീറ്റിംഗുകള്‍ ഓണ്‍ലൈനില്‍ നടത്തണം. ഓഫീസുകളുടെ സുരക്ഷാ ക്രമീകരണം പാളിയതിന്റെ ഫലം പലയിടത്തും കാണുന്നു. ഓഫീസുകളിലെ നിയന്ത്രണം കര്‍ശനമായി തുടര്‍ന്നേ മതിയാകൂ. ഓഫീസുകളുടെ പ്രവര്‍ത്തനം ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചീഫ് സെക്രട്ടറി നിരീക്ഷിക്കും. കോവിഡ് ഡ്യൂട്ടിക്ക് അതാതു ജില്ലകളിലെ ഉദ്യോഗസ്ഥരെ ഉപയോഗിക്കണം. കോവിഡ് ഡ്യൂട്ടി ചെയ്യുന്നവര്‍ കുടുംബത്തോടൊപ്പം താമസിക്കരുത്.

രോഗവ്യാപനം ഉണ്ടായാല്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം വിനിയോഗിക്കാന്‍ വിപുലമായ പദ്ധതി തയ്യാറാക്കും. സംസ്ഥാന ആരോഗ്യ സര്‍വീസിലെ 45 വയസില്‍ താഴെയുള്ള ജീവനക്കാരെ പ്രത്യേകം നിയോഗിച്ച് പരിശീലനം നല്‍കും. വിവിധ ആരോഗ്യ കോഴ്സുകള്‍ക്ക് പഠിക്കുന്ന അവസാന വര്‍ഷ വിദ്യാര്‍ത്ഥികളെയും ഉപയോഗിക്കും. തൊഴില്‍ രഹിതരായ ആരോഗ്യ പ്രവര്‍ത്തകര്‍, ജോലിയില്‍ നിന്ന് വിരമിച്ചവര്‍ എന്നിവരുടെ സേവനവും പ്രയോജനപ്പെടുത്തും. ഇവരെ ആവശ്യമുള്ള ജില്ലകളില്‍ നിയോഗിക്കും. എന്‍. സി. സി, എസ്. പി. സി, എന്‍. എസ്. എസ്, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരെയും പരിശീലനത്തില്‍ ഉള്‍പ്പെടുത്തും. താത്പര്യമുള്ള യുവാക്കള്‍, സന്നദ്ധസേനയിലെ വോളണ്ടിയര്‍മാര്‍ എന്നിവര്‍ക്കും പരിശീലന സൗകര്യം ഒരുക്കും.

സര്‍ക്കാര്‍ ഓഫീസുകളില്‍ ദൂരസ്ഥലങ്ങളില്‍ നിന്ന് ജോലിക്കെത്തുന്നവര്‍ കൂട്ടായി വാഹനം ഏര്‍പ്പാടു ചെയ്ത് വരുന്നുണ്ട്. ഇത്തരം യാത്രകള്‍ തടയാനോ വിഷമം ഉണ്ടാക്കാനോ പോലീസും മോട്ടോര്‍ വാഹന വകുപ്പും തയ്യാറാകരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കൂടുതല്‍ ചരക്ക് വാഹനങ്ങളെത്തുന്ന മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും കോവിഡ് ബാധ രൂക്ഷമാണ്. എന്നാല്‍ ചരക്ക് ഗതാഗതത്തെ ഇത് ബാധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും.

ഒരു കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്താല്‍ ആ വ്യക്തി താമസിച്ചിരുന്ന വീടും അതിന്റെ പരിസരത്തുള്ള വീടുകളും ഉള്‍പ്പെടുത്തി മൈക്രോ കണ്ടെയ്ന്‍മെന്റ് സോണാക്കും. നേരത്തെ ആ വാര്‍ഡ് മുഴുവന്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കിയിരുന്നു. ക്വാറന്റൈന്‍ ലംഘിച്ച് പുറത്തിറങ്ങുന്നവരെ കണ്ടെത്താന്‍ ജില്ലകളിലെ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ. എസ്. പിമാരെയും അസി. കമ്മീഷണര്‍മാരെയും ചുമതലപ്പെടുത്തി.

ചെറിയ കുട്ടികള്‍ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങള്‍ കൂടുന്ന സാഹചര്യത്തില്‍ കുടുംബത്തിലെ സാഹചര്യവും മരണ കാരണവും കണ്ടെത്തുന്നതിന് ബഹുതല പഠനം നടത്തും.