ജലജീവന്‍ പദ്ധതിക്കു തുടക്കം; 2020-21ല്‍ 10 ലക്ഷം ഗ്രാമീണ വീടുകള്‍ക്ക് കുടിവെള്ളം

post

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ ഗ്രാമീണ വീടുകളിലും അഞ്ചുവര്‍ഷംകൊണ്ട് പൈപ്പ് വഴി കുടിവെള്ളമെത്തിക്കാന്‍ കേന്ദ്രസര്‍ക്കാരുമായി ചേര്‍ന്ന് സംസ്ഥാനം നടപ്പാക്കുന്ന ജലജീവന്‍ പദ്ധതിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സമാരംഭം കുറിച്ചു. സെക്രട്ടേറിയറ്റില്‍ നടന്ന ചടങ്ങില്‍ ജലജീവന്‍ പദ്ധതി നിര്‍വഹണം സംബന്ധിച്ച മാര്‍ഗരേഖയുടെ മലയാളം പതിപ്പ് മുഖ്യമന്ത്രി, തദ്ദേശസ്വയംഭരണ മന്ത്രി എ.സി.മൊയ്തീനു നല്‍കി പ്രകാശനം ചെയ്തു. ജലവിഭവ വകുപ്പുമന്ത്രി കെ.കൃഷ്ണന്‍ കുട്ടി സന്നിഹിതനായിരുന്നു.  

ഗ്രാമീണ മേഖലയിലുള്ള എല്ലാ വീടുകള്‍ക്കും സുസ്ഥിരമായ ജലലഭ്യതയുള്ള ദീര്‍ഘകാല കുടിവെള്ള പദ്ധതികള്‍ക്ക് രൂപംനല്‍കി നടപ്പിലാക്കുകയാണ് ജലജീവന്‍ പദ്ധതിയുടെ ലക്ഷ്യം. ഇതനുസരിച്ച് 2024 ആകുമ്പോഴേക്കും ജലജീവന്‍ പദ്ധതി വഴി 50 ലക്ഷം ഗ്രാമീണ വീടുകളില്‍ കുടിവെള്ളമെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. നടപ്പുസാമ്പത്തിക വര്‍ഷം 10 ലക്ഷം ഗ്രാമീണ വീടുകളില്‍ പൈപ്പ് വഴി കുടിവെള്ളമെത്തിക്കും. ഇതിനായി 1525 കോടിരൂപ കണക്കാക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗരേഖയനുസരിച്ച് നടപ്പാക്കുന്ന പദ്ധതിയില്‍ 50:50 എന്ന അനുപാതത്തിലാണ് കേന്ദ്ര-സംസ്ഥാന വിഹിതം.

കേരളത്തില്‍ 67 ലക്ഷം ഗ്രാമീണ വീടുകളാണുള്ളത്. ഇതില്‍ നിലവില്‍ ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ മുഖേന ജലവിതരണം നടത്തുന്നത് 17.50 ലക്ഷം വീടുകളിലാണ്. കൂടാതെ ഗ്രാമീണ മേഖലയില്‍ 1.56 ലക്ഷം പൊതുടാപ്പുകള്‍ വഴിയും കുടിവെള്ളവിതരണം നടക്കുന്നു. ഗ്രാമപഞ്ചായത്ത്, ഗ്രാമീണ-സാമൂഹിക കൂട്ടായ്മകള്‍ എന്നിവ മുഖാന്തിരം ഗ്രാമീണ കുടിവെള്ള പദ്ധതികള്‍ പരിപാലിച്ച് നടപ്പിലാക്കുന്ന സംവിധാനമാണ് ജലജീവന്‍ പദ്ധതിയില്‍ ലക്ഷ്യമിടുന്നത്. ഗ്രാമപഞ്ചായത്തുകള്‍ക്ക് പദ്ധതി സ്വന്തമായി നടത്താന്‍ ആവശ്യമായ സാങ്കേതികസഹായം ലഭ്യമാക്കുകയും തദ്ദേശ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പദ്ധതിക്ക് സുസ്ഥിരത നേടുകയുമാണ് ഉദ്ദേശ്യം.

ഗ്രാമപഞ്ചായത്തുകള്‍ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. 2020-21ല്‍ 1525 കോടി രൂപ പദ്ധതി അടങ്കലില്‍ ജലജീവന്‍ പദ്ധതി നടപ്പിലാക്കുമ്പോള്‍ 15 ശതമാനം ഗ്രാമപഞ്ചായത്ത് വിഹിതവും 10 ശതമാനം ഗുണഭോക്തൃ വിഹിതവും നല്‍കാന്‍ സന്നദ്ധത അറിയിക്കുന്ന പഞ്ചായത്തുകളെ മുന്‍ഗണനാക്രമം അനുസരിച്ച് ഉള്‍പ്പെടുത്തും. പഞ്ചായത്ത് വിഹിതം, ഗുണഭോക്തൃ വിഹിതം എന്നിവ അടയ്ക്കുന്ന മുറയ്ക്ക് പദ്ധതിനിര്‍വഹണം ആരംഭിക്കും. പദ്ധതി നടത്തിപ്പിനായി വിവിധതലങ്ങളില്‍ കമ്മറ്റികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.