ഉദ്ഘാടനത്തിനു തയ്യാറായി ദുരിതാശ്വാസ അഭയകേന്ദ്രങ്ങള്‍

post

തിരുവനന്തപുരം:  പ്രകൃതിക്ഷോഭ ഘട്ടങ്ങളില്‍ ആളുകളെ മാറ്റിപാര്‍പ്പിക്കാനുള്ള ദുരിതാശ്വാസ അഭയകേന്ദ്രങ്ങളില്‍ ആദ്യത്തേത് തയ്യാറായി. മികച്ച സൗകര്യങ്ങളോടു കൂടിയ ആദ്യത്തെ കേന്ദ്രത്തിന്റെ ഉദ്ഘാടനം ആലപ്പുഴയിലെ മാരാരിക്കുള്ളത്ത് വ്യാഴാഴ്ച (ജൂണ്‍ 18) നടക്കും. രണ്ട് നിലകളുള്ള കേന്ദ്രം 800 പേരെ ഒരേ സമയം ഉള്‍ക്കൊള്ളും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക താമസ സൗകര്യങ്ങള്‍, ശുചിമുറികള്‍, കുട്ടികള്‍ക്കുള്ള പ്രത്യേക സൗകര്യം, പൊതു അടുക്കള, ജനറേറ്റര്‍ എന്നിവയും ഈ കേന്ദ്രത്തില്‍ ഉണ്ടാകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള ഷെല്‍റ്റര്‍ മാനേജ്‌മെന്റ് കമ്മിറ്റി കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കും.  പ്രകൃതിക്ഷോഭമില്ലാത്ത സമയങ്ങളില്‍ കേന്ദ്രങ്ങള്‍ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ഈ സമിതികള്‍ക്കു തീരുമാനിക്കാം. 

7 ജില്ലകളിലായി 13 കേന്ദ്രങ്ങളുടെ ദുരിതാശ്വാസ അഭയകേന്ദ്രങ്ങളുടെ നിര്‍മാണം പുരോഗമിക്കുന്നുണ്ട്. അതിനു പുറമേ, തിരുവനന്തപുരം, കോഴിക്കോട്, ആലപ്പുഴ ജില്ലകളില്‍ ഓരോ കേന്ദ്രങ്ങള്‍ കൂടി നിര്‍മിക്കുവാന്‍ ടെന്‍ഡര്‍ നടപടികളും പുരോഗമിക്കുന്നു. ദുരന്ത നിവാരണ അതോറിറ്റി ലോക ബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന ദേശീയ ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.