സിയാല്‍ : ലാഭവിഹിതമായി 33.49 കോടി രൂപ സര്‍ക്കാരിന് നല്‍കി

post

കൊച്ചി: കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) 2018-19 സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിതമായി 33.49 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന് സിയാല്‍ മാനേജിങ് ഡയറക്ടര്‍ വി.ജെ.കുര്യന്‍ ലാഭവിഹിതത്തിന്റെ ചെക്ക് കൈമാറി.
2018-19 സാമ്പത്തിക വര്‍ഷത്തില്‍ സിയാല്‍ 650.34 കോടി രൂപയുടെ മൊത്തവരുമാനം നേടിയിരുന്നു. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 553.41 കോടി രൂപയായിരുന്നു. 166.92 കോടി രൂപയാണ് ലാഭം. 27% ലാഭവിഹിതമാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. 30 രാജ്യങ്ങളില്‍ നിന്നായി 19,000ല്‍ അധികം നിക്ഷേപകരുള്ള സിയാലിന്റെ രജത ജൂബിലി വര്‍ഷമാണിത്. 2003-04 മുതല്‍ കമ്പനി മുടങ്ങാതെ ലാഭവിഹിതം നല്‍കിവരുന്നു. സംസ്ഥാന സര്‍ക്കാരിന് 32.41 % ഓഹരിയുണ്ട്. ഇതനുസരിച്ച് 2018-19 സാമ്പത്തികവര്‍ഷം സര്‍ക്കാരിന് 33.49 കോടി രൂപ ലാഭവിഹിതം ലഭിച്ചു. കഴിഞ്ഞ രണ്ട് സാമ്പത്തികവര്‍ഷങ്ങളില്‍ 31 കോടി രൂപവീതം സര്‍ക്കാരിന് ലഭിച്ചിരുന്നു. സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള നിക്ഷേപകര്‍ക്ക് 2018-19 സാമ്പത്തിക വര്‍ഷത്തോടെ മുടക്കുമുതലിന്മേല്‍ ലഭിച്ച മൊത്തം ലാഭവിഹിതം 255 % ആയി ഉയര്‍ന്നു.
 കഴിഞ്ഞ രണ്ട് സാമ്പത്തികവര്‍ഷത്തിലും ഒരുകോടിയിലധികം പേര്‍ സിയാലിലൂടെ യാത്രചെയ്തു. 2018 ഓഗസ്റ്റിലുണ്ടായ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് 15 ദിവസം വിമാനത്താവളം അടച്ചിട്ടിരുന്നെങ്കിലും മൊത്തവരുമാനത്തില്‍ 17.52% വര്‍ധനവ് സിയാല്‍ നേടിയിട്ടുണ്ട്. സിയാല്‍ ഡ്യൂട്ടിഫ്രീ ആന്റ് റീട്ടെയ്ല്‍ സര്‍വീസസ് ലിമിറ്റഡ് ഉള്‍പ്പെടെ സിയാലിന് 100 % ഉടമസ്ഥതയുള്ള ഉപകമ്പനികളുടെ സാമ്പത്തിക പ്രകടനം കൂടി കണക്കിലെടുക്കുമ്പോള്‍ 807.36 കോടി രൂപയുടെ മൊത്തവരുമാനവും 184.77 കോടി രൂപയുടെ ലാഭവും രേഖപ്പെടുത്തിയിട്ടുണ്ട്.
ഡയറക്ടര്‍ബോര്‍ഡ് അംഗങ്ങളായ മന്ത്രി ഡോ.തോമസ് ഐസക്, റോയ് കെ.പോള്‍, എ.കെ.രമണി, എന്‍.വി.ജോര്‍ജ് മാനേജിങ് ഡയറക്ടര്‍ വി.ജെ.കുര്യന്‍, കമ്പനി സെക്രട്ടറി സജി കെ.ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.