കെ-ഫോണ്‍ പദ്ധതി: ഡിസംബറിൽ തുടക്കം കുറിക്കും

post

തിരുവനന്തപുരം: കോവിഡ് - 19 ന്റെ പശ്ചാത്തലത്തിൽ ഐടി മേഖലയെ സംരക്ഷിക്കാനുള്ള പദ്ധതികൾക്ക് സർക്കാർ രൂപം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്റര്‍നെറ്റ് പൗരന്റെ അവകാശമാക്കി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനം എന്ന ഖ്യാതിയോടെയാണ് സംസ്ഥാനത്തെ ഐടി മേഖല നാലുവർഷം കുതിച്ചത്. എല്ലാവർക്കും ഇൻ്റർനെറ്റ്  സാധ്യമാക്കാൻ കെ-ഫോണ്‍ എന്ന ബൃഹത് പദ്ധതിയും നടപ്പാക്കുകയാണ്. ഡിസംബറിൽ പദ്ധതിക്ക് തുടക്കം കുറിക്കുംമെന്നും അദ്ദേഹം വ്യക്തമാക്കി. 

സംസ്ഥാനത്തെമ്പാടും 2000 സൗജന്യ വൈഫൈ കേന്ദ്രങ്ങള്‍ സർക്കാർ ഒരുക്കി. കേരളത്തിന്റെ സ്വന്തം കമ്പ്യൂട്ടര്‍  'കോക്കോണിക്സ് ' ആരംഭിക്കാനും വിപണിയിൽ എത്തിക്കാനും കഴിഞ്ഞത് ഐടി മേഖലയിലെ പ്രധാന നേട്ടമാണ്. സാങ്കേതിക മേഖലയിലെ പഠനത്തിന് ഡിജിറ്റല്‍ സര്‍വ്വകലാശാല ആരംഭിക്കാനുള്ള തീരുമാനവും ഈ മേഖലയിലെ പ്രധാന ചുവടുവെപ്പാണ്.

ഐടി പാര്‍ക്കുകളിലും വൻകുതിപ്പാണ് കഴിഞ്ഞ നാലുവർഷം ഉണ്ടായത്. ഭൗതിക സാഹചര്യങ്ങലുണ്ടാക്കിയ മാറ്റത്തിന്റെ ഭാഗമായി കേരളത്തിലേക്ക് അന്താരാഷ്ട്ര കമ്പനികളുടെ ഒഴുക്കായിരുന്നു. നിസാന്‍, ടെക് മഹീന്ദ്ര, എച്ച് ആന്റ് ആര്‍ ബ്ലോക്ക്, ടോറസ് ഡൗണ്‍ ടൗണ്‍, ടെറാനെറ്റ്, ബൈജൂസ്  തുടങ്ങിയ കമ്പനികള്‍ കേരളത്തിലെത്തി. വിവിധ ഐടി പാർക്കുകളിൽ പുതുതായി എത്തിയത് മുന്നൂറോളം കമ്പനികളാണ്. 88 ലക്ഷം സ്ക്വയര്‍ഫീറ്റ് ഐടി സ്പേസാണ് അധികമായി ഒരുങ്ങുന്നത്. ഐടിയുടെ കുതിപ്പിന് ഊര്‍ജ്ജമേകാന്‍ ടെക്നോസിറ്റിയും യാഥാർത്ഥ്യത്തിലേക്ക് എത്തുന്നു. ടിസിഎസ്, IIITMK, സൺടെക്, സ്പേസ് പാർക്ക് തുടങ്ങിയ അനവധി  പദ്ധതികളാണ് ടെക്നോസിറ്റിയിൽ പുരോഗമിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.