സമ്പൂര്‍ണ നെല്‍കൃഷി ഗ്രാമമാകാന്‍ അയ്മനം

post

കോട്ടയം: സമ്പൂര്‍ണ്ണ നെല്‍കൃഷി ഗ്രാമമാകാനുള്ള അയ്മനം ഗ്രാമപഞ്ചായത്തിന്റെ കാത്തിരിപ്പ് സഫലമാകുന്നു. അടുത്തയാഴ്ച്ച മള്ളൂര്‍ പാടത്ത് വിത്തെറിയുന്നതോടെ അയ്മനത്തെ മുഴുവന്‍ പാടങ്ങളിലും നെല്‍കൃഷി നിറയും.  1300 ഹെക്ടര്‍ നെല്‍പ്പാടമാണ് ഇവിടെയുള്ളത്. ഇതിനകം പുഞ്ചകൃഷി ആരംഭിച്ച 920 ഹെക്ടര്‍ പാടത്ത് നെല്‍ച്ചെടികള്‍ വളര്‍ച്ചയുടെ  വിവിധ ഘട്ടങ്ങളിലാണ്.

 ജലസേചന സൗകര്യങ്ങളുടെ അപര്യാപത മൂലം  20 വര്‍ഷമായി മള്ളൂര്‍ പാടം തരിശു കിടക്കുകയായിരുന്നു. മീനച്ചിലാറ്റില്‍നിന്ന് പാടത്തേക്കുള്ള കുടയംപടി തോട് നികന്ന് നീരൊഴുക്ക് നിലച്ചിരുന്നു. നെല്‍കൃഷി പുനരാരംഭിക്കുന്നതിന് പഞ്ചായത്തും കൃഷിഭവനും ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് പാടശേഖര സമിതിയും കര്‍ഷകരും പിന്തുണയേകി.

രണ്ടു കിലോമീറ്റര്‍ നീളത്തിലുള്ള തോട് ആഴം കൂട്ടി വൃത്തിയാക്കുന്നതിനും വൈദ്യുതി കണക്ഷന്‍ ഉള്‍പ്പെടെ മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും  പഞ്ചായത്ത് 12 ലക്ഷം രൂപയും ജലസേചന വകുപ്പ് നാല് ലക്ഷം രൂപയും നല്‍കി. മോട്ടോര്‍  പെട്ടിയും പറയും വാങ്ങുന്നതിന് ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപ  അനുവദിച്ചു നല്‍കുകയും ചെയ്തതോടെ   മള്ളൂര്‍ പാടശേഖരം  കൃഷിയ്ക്ക് സജ്ജമായയതായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.കെ.ആലിച്ചന്‍ പറഞ്ഞു.