കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പോളിടെക്നിക്ക് പരീക്ഷ ആരംഭിച്ചു

post

തിരുവനന്തപുരം : സംസ്ഥാനത്തെ പോളിടെക്നിക്ക് കോളേജുകളില്‍ ഡിപ്ലോമ പരീക്ഷകള്‍ ആരംഭിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനുകീഴില്‍ കേരളത്തിലെ 89 കേന്ദ്രങ്ങളിലും ലക്ഷദ്വീപില്‍ ഒരു കേന്ദ്രത്തിലുമാണ് പരീക്ഷ ആരംഭിച്ചത്. അടുത്തയാഴ്ച സപ്ലിമെന്ററി പരീക്ഷകളും നടക്കും. 54453 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി.

കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷ നടത്തുന്നത്. കുട്ടികള്‍ക്ക് അവരുടെ വാസസ്ഥലത്തിനു സമീപം പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കുവാന്‍ അവസരം നല്‍കിയിരുന്നു. 18637 വിദ്യാര്‍ഥികള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തി. ലക്ഷദ്വീപിലെ കേന്ദ്രത്തില്‍ അന്‍പത് വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്. കേരളത്തിലെ വിവിധ പോളിടെക്നിക്ക് കോളേജുകളില്‍ പഠിക്കുന്ന ലക്ഷദ്വീപ് നിവാസികളായ കുട്ടികള്‍ക്കുവേണ്ടിയാണ് അവിടെ പരീക്ഷാകേന്ദ്രമൊരുക്കിയത്. ചോദ്യപേപ്പറുകള്‍ ഓണ്‍ലൈനായാണ് പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിച്ചത്.

അഗ്‌നിരക്ഷാസേന പരീക്ഷാകേന്ദ്രങ്ങള്‍ അണുവിമുക്തമാക്കി. പരീക്ഷയ്ക്ക് ആരോഗ്യവകുപ്പിന്റേയും പോലീസിന്റേയും മേല്‍നോട്ടവുമുണ്ട്. അതത് പ്രാദേശിക ഭരണകൂടങ്ങളും സഹായവുമായി രംഗത്തുണ്ട്. ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് താപനില പരിശോധിച്ചാണ് കുട്ടികളെ പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിച്ചത്.

ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍ സൗകര്യവും കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. ഓരോ പരീക്ഷയ്ക്കുശേഷവും ക്ലാസ്മുറികളും ഫര്‍ണിച്ചറുകളും അണുവിമുക്തമാക്കി. ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ക്ലാസ്മുറികള്‍ എല്ലാ കേന്ദ്രങ്ങളിലുമുണ്ട്. പനിയോ മറ്റ് അനുബന്ധ ലക്ഷണമോ ഉള്ള വിദ്യാര്‍ഥികള്‍ക്കും പ്രത്യേകം ഹാളിലാണ് പരീക്ഷ ഒരുക്കുന്നത്.