കാലവര്‍ഷത്തെ നേരിടാന്‍ ഒറ്റക്കെട്ടായി നില്‍ക്കണം: മന്ത്രി എ. കെ. ബാലന്‍

post

പാലക്കാട്: കാലവര്‍ഷത്തെ നേരിടാന്‍ എല്ലാവരും സഹകരിച്ച് ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് മന്ത്രി എ. കെ. ബാലന്‍ പറഞ്ഞു. തഹസില്‍ദാര്‍മാര്‍, മുനിസിപ്പാലിറ്റി - പഞ്ചായത്ത് അധികൃതര്‍, വകുപ്പുദ്യോഗസ്ഥര്‍ എന്നിവര്‍ക്ക്  ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായും മന്ത്രി അറിയിച്ചു. മഴക്കാലപൂര്‍വ്വ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. അസാധാരണമായ ഒരു കാലഘട്ടത്തെയാണ് അഭിമുഖീകരിക്കുന്നതെന്നും ദുരന്തനിവാരണ  അതോറിറ്റിക്ക് ചെയ്യാവുന്ന കാര്യങ്ങള്‍ക്കപ്പുറത്ത് പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണെന്നും മന്ത്രി ഓര്‍മിപ്പിച്ചു.

കോവിഡ് 19ന്റെ ആദ്യ രണ്ടു ഘട്ടങ്ങളും നമ്മള്‍ മാതൃകയായി അതിജീവിച്ചു. എന്നാല്‍ മൂന്നാം ഘട്ടത്തില്‍ പൊതുഗതാഗതവും മറ്റു ഇളവുകളും വന്നതോടെ രോഗം കൂടുതലാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതോടൊപ്പം മഴക്കാലം കൂടി എത്തുന്നതോടെ സ്ഥിതി കൂടുതല്‍ ഗുരുതരമാകാനുള്ള സാഹചര്യം ഉണ്ടാവാം. അതിനാല്‍ കൃത്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ട്. വാര്‍ഡുതല സാനിറ്റേഷന്‍ കമ്മിറ്റികള്‍, താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ എന്നിവര്‍ ശക്തമായി പ്രവര്‍ത്തിക്കണം.

സാംക്രമിക രോഗങ്ങള്‍ക്കെതിരെ കൃത്യമായ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. രണ്ട് വര്‍ഷത്തെ അനുഭവങ്ങള്‍ വെച്ച് പ്രളയവുമായി ബന്ധപ്പെട്ട കുറേ കാര്യങ്ങള്‍ നടപ്പാക്കുന്നതിനാണ് ദുരന്തനിവാരണ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കൊപ്പം ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പ്രാദേശികമായി  വളണ്ടിയര്‍മാരുടെ സേവനവും വിനിയോഗിക്കുമെന്നു മന്ത്രി പറഞ്ഞു. 

ഒറ്റപ്പാലം സബ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, ജില്ലാ പോലീസ് മേധാവി ജി. ശിവ വിക്രം, അസിസ്റ്റന്റ് കലക്ടര്‍ ചേതന്‍കുമാര്‍ മീണ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

  • ദുരന്തനിവാരണ അതോറിറ്റി ജില്ലാതല യോഗം ചേര്‍ന്നു

ജില്ലയിലെ മഴക്കാലപൂര്‍വ പ്രവര്‍ത്തങ്ങള്‍ വിലയിരുത്തുന്നതിനും  മഴക്കാലത്തോടനുബന്ധിച്ച് അടിയന്തരമായി പൂര്‍ത്തിയാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചചെയ്യാനുമായി മന്ത്രി എ. കെ. ബാലന്റെ  നേതൃത്വത്തില്‍ കലക്ട്രേറ്റ്  കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു.

ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍, തഹസില്‍ദാര്‍മാര്‍, മുന്‍സിപ്പാലിറ്റി, പഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ നിലവില്‍ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളും മറ്റും മന്ത്രി ചോദിച്ചറിഞ്ഞു. തുടര്‍ന്ന്  ജില്ലയില്‍  അടിയന്തരമായി നടപ്പാക്കേണ്ട കാര്യങ്ങളെക്കുറിച്ച് ജില്ലാ കലക്ടര്‍ ഡി. ബാലമുരളി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി.

വിവിധ വകുപ്പുകള്‍ക്ക് നല്‍കിയ പ്രധാന നിര്‍ദേശങ്ങള്‍:

1. റോഡരികിലും മറ്റും ഭീഷണിയായി നില്‍ക്കുന്ന മരങ്ങള്‍,  മരച്ചില്ലകള്‍ എന്നിവ മുറിക്കുന്നതിന് സബ് ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ്മാരായ ഒറ്റപ്പാലം സബ് കലക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍, എ.ഡി.എം. ഇന്‍ചാര്‍ജും  ആര്‍.ഡി.ഒയുമായ പി. എ. വിഭൂഷണ്‍, എന്നിവര്‍ക്ക് നിര്‍ദേശം നല്‍കി.

2. നിലവില്‍ ശുചീകരിക്കാത്ത ഓടകള്‍, മറ്റ് ചാലുകള്‍ എന്നിവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ശുചിയാക്കുന്നതിന് ഡി.ഡി. പഞ്ചായത്തിന് നിര്‍ദ്ദേശം നല്‍കി. 

3. മഴ കനത്താല്‍ പ്രത്യേകിച്ച്, കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍  ജനങ്ങളെ മാറ്റിപാര്‍പ്പിക്കുന്നതിന് നാലുതരം ക്യാമ്പുകള്‍ ഒരുക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വയോജനങ്ങള്‍, കുട്ടികള്‍, കോവിഡ് നിരീക്ഷണത്തിലുള്ളവര്‍, മറ്റ് പൊതുജനങ്ങള്‍ നാലു വിഭാഗങ്ങളായുള്ള ക്യാമ്പുകള്‍ സജ്ജീകരിക്കാനാണ് നിര്‍ദ്ദേശം.

4. ക്യാമ്പുകള്‍ക്ക് സ്ഥലം തികയാത്ത സാഹചര്യങ്ങള്‍ ഉണ്ടായാല്‍ നേരത്തെ തന്നെ മറ്റു പ്രൈവറ്റ് സ്ഥാപനങ്ങള്‍ കണ്ടെത്തി ഉപയോഗപ്പെടുത്താന്‍  തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

5. കഴിഞ്ഞ രണ്ടു പ്രളയങ്ങളിലും ഏറ്റവും കൂടുതല്‍ പ്രശ്‌നം ഉണ്ടായ 15 പ്രദേശങ്ങളിലെ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉദ്യോഗസ്ഥര്‍,  തദ്ദേശസ്ഥാപനങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ മോക്ക് ഡ്രില്‍ നടത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

6. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പാലിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്കും  മറ്റു വകുപ്പുകള്‍ക്കും  നിര്‍ദ്ദേശങ്ങള്‍ നല്‍കി.