ഒരു കോടി ഫലവൃക്ഷത്തൈകള്‍' പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

post

തിരുവനന്തപുരം:  'ഒരു കോടി ഫലവൃക്ഷതൈകള്‍ നട്ടുവളര്‍ത്തല്‍' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടറിയേറ്റ് വളപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫലവൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറും വനംമന്ത്രി കെ. രാജുവും ചടങ്ങില്‍ സംബന്ധിച്ച് വൃക്ഷത്തൈകള്‍ നട്ടു.സംസ്ഥാനത്തിന്റെ തനത് ഫലവൃക്ഷങ്ങളും വിദേശത്തുനിന്ന് കൊണ്ടുവന്ന് നട്ടുപിടിപ്പിച്ച് വിളയിക്കാന്‍ കഴിയുന്നതുമായ ഫലവര്‍ഗ്ഗങ്ങളുമായ പ്ലാവ്, മാവ്, മാതളം, പാഷന്‍ ഫ്രൂട്ട്, പനീര്‍ ചാമ്പ, സപ്പോട്ട, അവക്കാഡോ, ഓറഞ്ച്, പേരക്ക, നാരകം, മുരിങ്ങ, കറിവേപ്പ്, വാളന്‍പുളി, കുടംപുളി, റമ്പൂട്ടാന്‍, കടച്ചക്ക, മാംഗോസ്റ്റീന്‍, ചാമ്പക്ക, പപ്പായ, നേന്ത്രന്‍വാഴ, ഞാലിപ്പൂവന്‍ വാഴ, തുടങ്ങിയ 31 ഇനം ഫലവൃക്ഷങ്ങളുടെ ഒരു കോടി തൈകള്‍ ഉല്പാദിപ്പിച്ച് കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നതിനും, പൊതുസ്ഥലങ്ങളില്‍ വെച്ചുപിടിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതിയാണ്.

രണ്ട് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഒന്നാം ഘട്ട ഫലവൃക്ഷ തൈവിതരണമാണ് പരിസ്ഥിതി ദിനത്തില്‍ ആരംഭിച്ചത്. രണ്ടാംഘട്ടം ജൂലൈ ആദ്യ  ആഴ്ചയില്‍ വനമഹോല്‍സവത്തിന്റെയും തിരുവാതിര ഞാറ്റുവേല ചന്തകളുടെയും സമയത്ത് ആരംഭിച്ച് സെപ്റ്റംബര്‍ മാസത്തില്‍ പൂര്‍ത്തീകരിക്കും.

ഒരു കോടി ഫലവൃക്ഷതൈകള്‍ നട്ടുവളര്‍ത്തല്‍ പദ്ധതി കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ്, കാര്‍ഷിക സര്‍വകലാശാല, തദ്ദേശ സ്വയംഭരണവകുപ്പ്, വനം വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവ സംയുക്തമായാണ് നടപ്പിലാക്കുന്നത്. തദ്ദേശ സ്ഥാപനം, കുടുംബശ്രീ, എം.ജി.എന്‍.ആര്‍.ഇ.ജി.എസ്/അയ്യങ്കാളി തൊഴിലുറപ്പ്, സന്നദ്ധ പ്രവര്‍ത്തകള്‍ എന്നിവരുടെ സഹായത്തോടുകൂടി സംസ്ഥാനത്തെ വീട്ടുവളപ്പുകള്‍, സ്‌കൂള്‍ കോമ്പൗണ്ടുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഫലവൃക്ഷ തൈകള്‍ നട്ടുപിടിപ്പിക്കുന്നതിനും അവയുടെ ഘട്ടംഘട്ടമായുളള പരിപാലനവും ഉറപ്പുവരുത്തും.

ഉദ്ഘാടനചടങ്ങില്‍ കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിതാറോയി, ഡയറക്ടര്‍ ഡോ:കെ. വാസുകി തുടങ്ങിയവര്‍ സംബന്ധിച്ചു.