ബ്ലോക്ക് പഞ്ചായത്ത് വാർഡ് വിഭജനം : ഡീലിമിറ്റേഷൻ കമ്മീഷൻ ഹിയറിങ് ജൂൺ 21 ന് ആരംഭിക്കും

post

സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളിലെ വാർഡ് വിഭജന കരട് നിർദേശങ്ങൾ സംബന്ധിച്ച് ഡീലിമിറ്റേഷൻ കമ്മീഷന് പരാതി സമർപ്പിച്ചിട്ടുള്ളവർക്കുള്ള ഹിയറിംഗ്  ജൂൺ 21 ന് ആരംഭിക്കും.

സംസ്ഥാനത്തെ വിവിധ ജില്ലകളെ മൂന്ന് മേഖലകളിലായി തിരിച്ചാണ് ഡീലിമിറ്റേഷൻ കമ്മീഷൻ ഹീയറിംഗ് നടത്തുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവടങ്ങളിലാണ് ഹീയറിംഗ് നടക്കുക. ബ്‌ളോക്ക് പഞ്ചായത്ത് വാർഡ് വിഭജനം സംബന്ധിച്ച പരാതിക്കാരെ മാത്രമാണ് കമ്മീഷൻ നേരിൽ കേൾക്കുക.

131 ബ്ലോക്ക് പഞ്ചായത്തുകളിലായി ആകെ 782 പരാതികളാണ് ലഭിച്ചത്. 21 ബ്ലോക്ക് പഞ്ചായത്തുകളിൽ നിന്നും പരാതികൾ ഒന്നും ലഭിച്ചില്ല. ചിറയിൻകീഴ്, അഞ്ചൽ, ഇത്തിക്കര, ചടയമംഗലം, ചവറ, മുഖത്തല, മല്ലപ്പള്ളി, അമ്പലപ്പുഴ, കഞ്ഞിക്കുഴി, തൈക്കാട്ടുശ്ശേരി, മാവേലിക്കര, മുതുകുളം, ഏറ്റുമാനൂർ, വാഴൂർ, അടിമാലി, വടവുകോട്, വൈപ്പിൻ, ചേർപ്പ്, നിലമ്പൂർ, പാനൂർ, നീലേശ്വരം എന്നിവടങ്ങളിലാണ് പരാതികളില്ലാത്തത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പരാതിക്കാരെ തിരുവനന്തപുരം തൈയ്ക്കാട് പി.ഡബ്‌ള്യൂ.ഡി റെസ്റ്റ് ഹൗസിൽ ജൂൺ 21 ന് രാവിലെ ഒൻപത് മണി മുതൽ നേരിൽ കേൾക്കും.

എറണാകുളം, ആലപ്പുഴ, തൃശൂർ, ഇടുക്കി, പാലക്കാട്, കോട്ടയം ജില്ലകളിലുള്ളവരെ ജൂൺ 23ന് രാവിലെ ഒൻപത് മുതൽ എറണാകുളം ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിലും, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, മലപ്പുറം ജില്ലകളിലെ പരാതിക്കാരെ ജൂൺ 24ന് രാവിലെ ഒൻപത് മുതൽ കോഴിക്കോട് ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിലും കമ്മീഷൻ നേരിൽ കേൾക്കും. പരാതികളുടെ എണ്ണം ജില്ലാടിസ്ഥാനത്തിൽ ചുവടെ              

തിരുവനന്തപുരം-40, കൊല്ലം- 37, പത്തനംതിട്ട- 47, ആലപ്പുഴ- 23, കോട്ടയം- 54, ഇടുക്കി- 39, എറണാകുളം- 52, തൃശൂർ- 82, പാലക്കാട്- 47, മലപ്പുറം- 74, കോഴിക്കോട്- 119, വയനാട്- 31, കണ്ണൂർ- 77, കാസർകോട്- 60, ആകെ- 782