വര്‍ഷങ്ങള്‍ക്ക് ശേഷം ചരിത്രാധ്യാപകനായി മന്ത്രി കെ. ടി. ജലീല്‍

post

* കോളേജുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് തുടക്കമായി

തിരുവനന്തപുരം:  14 വര്‍ഷങ്ങള്‍ക്കുശേഷം കോളേജ് അധ്യാപകനായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ: കെ.ടി.ജലീല്‍ ചരിത്ര ക്ലാസ്സെടുത്ത് സംസ്ഥാനത്തെ കോളേജുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ആരംഭമായി. കോവിഡ് പശ്ചാത്തലത്തില്‍ കലാലയങ്ങള്‍ തുറന്നു ക്ലാസുകള്‍ ആരംഭിക്കാനാവാത്ത സാഹചര്യത്തിലാണ് കോളേജുകളില്‍ ജൂണ്‍ ഒന്നു മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് തുടക്കമായത്. ഇതിന്റെ ഉദ്ഘാടനമാണ് ലൈവായി ക്ലാസ് എടുത്ത് മന്ത്രി നിര്‍വഹിച്ചത്.

'ഹിസ്റ്ററി' എന്ന വാക്കിന്റെ ഉല്‍പത്തിയുടെ കഥ പറഞ്ഞാണ് മന്ത്രി ക്ലാസ് ആരംഭിച്ചത്. തുടര്‍ന്ന് ലോകമാകെ നടന്ന നവോത്ഥാന ചരിത്രങ്ങള്‍ വിശദമാക്കുകയും മാനവികതയാണ് നവോത്ഥാനമെന്ന സന്ദേശം പകര്‍ന്നുമാണ് ക്ലാസ് കൈകാര്യം ചെയ്തത്.

വീണ്ടും അധ്യാപകന്റെ റോളിലെത്തിയത് നല്ല അനുഭവമായിരുന്നുവെന്ന് ക്ലാസിനു ശേഷം മന്ത്രി അഭിപ്രായപ്പെട്ടു. അധ്യാപക മനസ് ആസ്വദിച്ചാണ്  ക്ലാസ്സെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം സംസ്‌കൃത കോളേജിലെ ഒറൈസ് ഹാളില്‍ നിന്നായിരുന്നു മന്ത്രിയുടെ തത്സമയ ക്ലാസ്. ഈ ക്ലാസ് ഒറൈസ് സംവിധാനമുള്ള 75 സര്‍ക്കാര്‍ കോളേജുകളിലും മറ്റുള്ള കോളേജുകളില്‍ പ്രത്യേക ലിങ്കിലൂടെയും തത്സമയം കാണാനായി.

അക്കാദമിക കലണ്ടറിന്റെ അടിസ്ഥാനത്തില്‍ ടൈംടേബിളുകള്‍ തയ്യാറാക്കി രാവിലെ 8.30ന് തുടങ്ങി ഉച്ചയ്ക്ക് 1.30 ന് അവസാനിക്കുന്ന രീതിയില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ അതത് കോളേജുകളിലെ അധ്യാപകര്‍ ഓണ്‍ലൈനില്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്യും. കോളേജ് സ്ഥിതിചെയ്യുന്ന ജില്ലയിലെ അധ്യാപകര്‍, പ്രിന്‍സിപ്പല്‍ നിശ്ചയിക്കുന്ന റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ കോളേജുകളില്‍ ഹാജരാകുകയും മറ്റുള്ളവര്‍ വീടുകളിലിരുന്നും ക്ലാസ്സുകള്‍ കൈകാര്യം ചെയ്യും. സാങ്കേതിക സംവിധനങ്ങളുടെയും ഇന്റര്‍നെറ്റിന്റെയും ലഭ്യതയും അടിസ്ഥാനമാക്കി മുഴുവന്‍സമയ ലൈവ് ക്ലാസ്സുകള്‍ നല്‍കും. നിശ്ചിത ഇടവേളകളില്‍ ലൈവ് കഌസ്സുകളിലൂടെ നേരിട്ട് ആശയ സംവാദം നടത്തും.

അധ്യാപകര്‍ നേരിട്ട് കുട്ടികളുമായി ആശയവിനിമയം നടത്തുന്ന ക്ലാസുകളില്‍ നിന്ന് ലഭിക്കുന്ന അറിവുമായി താരതമ്യപ്പെടുത്തുമ്പോള്‍ പരിമിതികള്‍ ഉണ്ടെങ്കിലും ഇന്നത്തെ സാഹചര്യത്തില്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ ഈ സമ്പ്രദായം സ്വീകരിക്കേണ്ടതായുണ്ടെന്ന് മന്ത്രി പറഞ്ഞു. കലാലയങ്ങളില്‍ നിന്ന് വിജ്ഞാനത്തിനപ്പുറം ചുറ്റുപാടുകളുമായി ഇടപെടാനുള്ള കഴിവും സാമൂഹ്യബോധവും ബഹുസ്വര സംസ്‌കാരത്തിന്റെ അറിവുമെല്ലാം ലഭിക്കുമായിരുന്നെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്ന് ലഭിക്കുന്ന അഭിപ്രായവും വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളുമായും ചര്‍ച്ച നടത്തി ലഭിക്കുന്ന അഭിപ്രായവും പരിഗണിച്ച് കോളേജുകളില്‍ തുടര്‍ന്നും ക്ലാസുകള്‍ രാവിലെ 8.30 മുതല്‍ ആരംഭിക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യം അടിച്ചേല്‍പിക്കില്ലെന്നും ചര്‍ച്ചകളിലൂടെയേ തീരുമാനമെടുക്കൂവെന്നും മന്ത്രി വ്യക്തമാക്കി.