സായുധസേനയില്‍ സീനിയോറിറ്റി മാനദണ്ഡങ്ങള്‍ പാലിച്ച് സ്ഥാനക്കയറ്റം

post

തിരുവനന്തപുരം: വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷം സായുധസേനയിലെ സബ് ഇന്‍സ്പെക്ടര്‍മാര്‍ക്കും ഇന്‍സ്പെക്ടര്‍മാര്‍ക്കും അസിസ്റ്റന്‍റ് കമാണ്ടന്‍റുമാര്‍ക്കും സീനിയോറിറ്റി മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് സ്ഥാനക്കയറ്റം. രണ്ട് ദശാബ്ദത്തിലേറെയായി റെഗുലര്‍ സ്ഥാനക്കയറ്റം നടക്കാതിരുന്ന സാഹചര്യത്തിലാണ് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തില്‍ സ്ഥാനക്കയറ്റം നല്‍കുന്നതിന് നടപടി ആരംഭിച്ചത്.

കേരള അഡ്മിനിട്രേറ്റീവ് ട്രിബ്യൂണല്‍, ഹൈക്കോടതി, സുപ്രിം കോടതി എന്നിവ വിവിധ ഘട്ടങ്ങളില്‍ പുറപ്പെടുവിച്ച വിധികളുടെ അടിസ്ഥാനത്തിലാണ് സെലക്ട് ലിസ്റ്റ്, സീനിയോറിറ്റി ലിസ്റ്റ് എന്നിവ തയ്യാറാക്കിയത്. എല്ലാ തലത്തിലുമുള്ള ഉദ്യോഗസ്ഥരുടെ പരാതികള്‍ പരിശോധിച്ച് തയ്യാറാക്കിയ ലിസ്റ്റില്‍ നിന്നാണ് സ്ഥാനക്കയറ്റത്തിനുള്ള ഉദ്യോഗസ്ഥരെ കണ്ടെത്തിയത്. സായുധസേന ഓഫീസിലും പോലീസ് ആസ്ഥാനത്തും പ്രത്യേക ഉദ്യോഗസ്ഥരെതന്നെ നിയോഗിച്ചാണ് യുദ്ധകാലാടിസ്ഥാനത്തില്‍ ഇത് സംബന്ധിച്ച ജോലികള്‍ പൂര്‍ത്തിയാക്കിയത്. വര്‍ഷങ്ങളായി നടത്താതിരുന്ന സ്ഥാനക്കയറ്റം ഇപ്പോള്‍ നടപ്പാക്കാന്‍ കഴിഞ്ഞത് സര്‍ക്കാറിന്‍റെയും ജീവനക്കാരുടേയും കൂട്ടായ ശ്രമത്തിന്റെ ഫലമായാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു. ആംഡ് റിസര്‍വ്വിലും സമാനമായ രീതിയില്‍ സ്ഥാനക്കയറ്റം നല്‍കിയിട്ടുണ്ട്.

അസിസ്റ്റന്‍റ് കമാണ്ടന്‍റില്‍ നിന്ന് ഡെപ്യൂട്ടി കമാണ്ടന്‍റായി 9 പേര്‍ക്കും റിസര്‍വ്വ് ഇന്‍സ്പെക്ടറില്‍ നിന്ന് അസിസ്റ്റന്‍റ് കമാണ്ടന്‍റായി 11 പേര്‍ക്കുമാണ് സ്ഥാനക്കയറ്റം നല്‍കിയത്. 36 പേര്‍ക്ക് ആംഡ് പോലീസ് ഇന്‍സ്പെക്ടര്‍ ആയി സ്ഥാനക്കയറ്റം ലഭിച്ചു. 24 പേര്‍ക്ക് ആംഡ് പോലീസ് സബ് ഇന്‍സ്പെക്ടര്‍ ആയി താല്‍കാലിക സ്ഥാനക്കയറ്റവും നല്‍കിയിട്ടുണ്ട്. ഇതോടെ 2020 വരെയുള്ള എല്ലാ സ്ഥാനക്കയറ്റങ്ങളും നൽകാൻ കഴിഞ്ഞു. അർഹതയുള്ളവർക്ക് വിരമിക്കുന്നതിനു മുൻപ് സ്ഥാനക്കയറ്റം നൽകാനും സാധിച്ചു. കൂടാതെ, ഫിംഗർ പ്രിന്റ് ബ്യൂറോ, ഫോറൻസിക് സയൻസ് ലബോറട്ടറി മുതലായ ടെക്നിക്കൽ കേഡർ ഉൾപ്പെടെയുള്ള  വിഭാഗങ്ങളിലും വിവിധ തലങ്ങളിൽ സ്ഥാനക്കയറ്റം നടപ്പാക്കാൻ കഴിഞ്ഞു. കുറ്റമറ്റ രീതിയിൽ സെലക്ട് ലിസ്റ്റും സീനിയോറിറ്റി ലിസ്റ്റും തയ്യാറാക്കിയാണ് ഇത് നടപ്പാക്കിയത്.