വില്ലേജ് ഓഫീസുകള്‍ ജനസൗഹൃദമാക്കാന്‍ പരിശീലനവുമായി സര്‍ക്കാര്‍

post

തിരുവനന്തപുരം: വില്ലേജ് ഓഫീസുകളില്‍ ജനസൗഹൃദമായ ഇടപെടല്‍ ഉറപ്പാക്കാന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് പരിശീലന പരിപാടിയുമായി റവന്യൂവകുപ്പ്. ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു.

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് മുഖ്യ പരിഗണന കൊടുക്കാനാകണമെന്നും സാധ്യമായ വിഷയങ്ങളിലെല്ലാം ജനങ്ങള്‍ പലതവണ ഓഫീസ് കയറിയിറങ്ങുന്ന അവസ്ഥ ഒഴിവാക്കാനാകണമെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്ക് നടപ്പാക്കാന്‍ കഴിയാത്ത നിരവധി കാര്യങ്ങളുണ്ടാകാം. അത് മാന്യമായ പെരുമാറ്റത്തോടെ ജനങ്ങളെ ബോധ്യപ്പെടുത്താനാകണം.

അസൗകര്യങ്ങളും ജോലിഭാരവും ഏറെയുണ്ടെങ്കിലും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് കാതുകൊടുക്കാനാകണം. ജനങ്ങളും ഉദ്യോഗസ്ഥരും തമ്മില്‍ നല്ല ബന്ധമുണ്ടായാല്‍ത്തന്നെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും. ഭൂമി വിഷയങ്ങള്‍, റവന്യൂ വിഷയങ്ങള്‍, നിരവധി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കല്‍ തുടങ്ങി ജനജീവിതത്തില്‍ എല്ലാ കാര്യത്തിലും ദൈനംദിനം വില്ലേജ് ഓഫീസുകളെ ആശ്രയിക്കേണ്ടിവരുന്നുണ്ട്.

ഈ സര്‍ക്കാര്‍ അധികാരമേറ്റ സമയത്ത് മൂന്നുമേഖലകളായി യോഗം വിളിച്ച് ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും മന്ത്രിയെന്ന നിലയില്‍ കേട്ടിരുന്നു. അതുപ്രകാരം ഓഫീസുകളിലെ ഇല്ലായ്മകള്‍ പരിഹരിക്കാന്‍ നടപടികളും സ്വീകരിച്ചു. 113 കോടി രൂപയാണ് ഈ കാലയളവില്‍ അറ്റകുറ്റപ്പണികള്‍ക്കായി വില്ലേജ് ഓഫീസുകളില്‍ വിനിയോഗിച്ചത്. ഇപ്പോള്‍ വരുന്ന സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളിലും എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന കെട്ടിടങ്ങളിലും കൂടുതല്‍ സൗകര്യം ഉറപ്പാക്കുന്നുണ്ട്. സൗഹാര്‍ദ്ദപരമായ ഇടപെടലിലൂടെ ജനങ്ങളുടെ കൂട്ടായ്മ ഉണ്ടാക്കാനായാല്‍ സൗകര്യങ്ങള്‍ ഉറപ്പാക്കാനും അവരുടെ സഹകരണം ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.

വില്ലേജ് ഓഫീസുകളില്‍ എത്തുന്നവരെ എങ്ങനെ സ്വീകരിക്കാം, കാര്യങ്ങള്‍ എങ്ങനെ പറഞ്ഞു ബോധ്യമാക്കാം തുടങ്ങി സൗഹാര്‍ദ്ദപരമായി പെരുമാറേണ്ട വശങ്ങള്‍ ഏകദിന ക്ലാസില്‍ വില്ലേജ് ഓഫീസര്‍മാരെ വിദഗ്ധര്‍ പരിശീലിപ്പിച്ചു. സംസ്ഥാനത്തെ 1664 വില്ലേജ് ഓഫീസര്‍മാര്‍ക്കും ജില്ല തോറും ഇത്തരത്തില്‍ പരിശീലനം നല്‍കും. പി.ടി.പി നഗറിലെ പരിശീലനകേന്ദ്രത്തില്‍ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്കാണ് പരിശീലനം നല്‍കിയത്്.

ചടങ്ങില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡയറക്ടര്‍ പി.ജി. തോമസ് അധ്യക്ഷത വഹിച്ചു. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ സി.എ. ലത മുഖ്യപ്രഭാഷണം നടത്തി. ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ ഡോ: എ. കൗശിഗന്‍ ആശംസയര്‍പ്പിച്ചു. പ്രോഗ്രാം ഓഫീസര്‍ മുഹമ്മദ് സഫീര്‍ സ്വാഗതവും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ രാജേശ്വരി നന്ദിയും പറഞ്ഞു.