ലോക്ക്ഡൗണ്‍ ഇളവുകള്‍ ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ല: മുഖ്യമന്ത്രി

post

*രജിസ്റ്റര്‍ ചെയ്യാതെ എത്തുന്നവര്‍ക്ക് കനത്ത പിഴയും 28 ദിവസം ക്വാറന്റൈനും

തിരുവനന്തപുരം :  ലോക്ക്ഡൗണ്‍ ഇളവുകള്‍ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടതായും ഇത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മലയാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള പാസിന്റെ മറവില്‍ തമിഴ്നാട്ടില്‍ നിന്നും മറ്റും തൊഴിലാളികളെ ഉള്‍പ്പെടെ കേരളത്തിലേക്ക് എത്തിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കുറുക്ക് വഴിയില്‍ ആളെത്തിയാല്‍ രോഗവ്യാപനം നിയന്ത്രിക്കാനാവില്ല. ഇങ്ങനെ വരുന്നവര്‍ക്ക് കനത്ത പിഴ ചുമത്തുകയും 28 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുകയും ചെയ്യുമെന്ന്  മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ സമൂഹവ്യാപനത്തിലേക്ക് എത്തിയിട്ടില്ലെങ്കിലും അതിന്റെ വക്കിലാണ്. വിദേശത്തു നിന്ന് ഇനിയെത്തുന്നവര്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന ക്വാറന്റൈന്‍ ചെലവ് വഹിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുറത്തുനിന്ന് തൊഴിലാളികളെ കൊണ്ടുവരുമ്പോള്‍ പാസിന്റെയും മറ്റു കാര്യങ്ങളുടെയും ചുമതല കരാറുകാര്‍ തന്നെ വഹിക്കണം.

വിവാഹങ്ങള്‍ക്ക് 50 പേരും മരണാനന്തരചടങ്ങുകള്‍ക്ക് 20 പേരും ആകാമെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ ഇതിനെ ദുര്‍വ്യാഖ്യാനം ചെയ്ത് ചടങ്ങുകള്‍ക്ക് പല തവണയായി കൂടുതല്‍ ആളെത്തുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ കര്‍ശന നിലപാട് വേണ്ടിവരും. ബസുകളിലും ബസ്സ്റ്റാന്‍ഡുകളിലും അനിയന്ത്രിതമായ തിരക്കുണ്ടാവുന്നു. ഓട്ടോറിക്ഷകളില്‍ നിശ്ചിത ആളുകളില്‍ കൂടുതല്‍ സഞ്ചരിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഇതുസംബന്ധിച്ച് പരാതികള്‍ ലഭിച്ചു. വിലക്ക് ലംഘിച്ച് ആളുകളെ കയറ്റുന്ന വാഹന ഉടമകള്‍ക്കെതിരെ നടപടിയെടുക്കും. വാഹനത്തിന്റെ പെര്‍മിറ്റ് റദ്ദാക്കും. ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. തിരക്ക് ഒഴിവാക്കാന്‍ പോലീസ് കര്‍ശനമായി ഇടപെടും. കടകളിലും ചന്തകളിലും വലിയ ആള്‍ക്കൂട്ടം ഉണ്ടാവുന്നു. ഈ രീതി തുടരാന്‍ പറ്റില്ലെന്നും ജാഗ്രതയില്‍ അയവ് വന്നുകൂടെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും പരിമിത തോതില്‍ സൗജന്യമായി മാസ്‌ക്ക് നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. ജ്യൂസ്‌കടകളിലും ചായക്കടകളിലും കുപ്പി ഗ്ളാസ് സാനിറ്റൈസ് ചെയ്യാതെ പലര്‍ക്കായി നല്‍കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത് രോഗം പടരാന്‍ ഇടയാക്കും. ഇതിനെ ഗൗരവമായി കണ്ട് ഇടപെടും.

സംസ്ഥാന അതിര്‍ത്തി കടന്ന് സ്ഥിരം പോകേണ്ടി വരുന്നവര്‍ക്ക് നിശ്ചിത കാലയളവിലേക്ക് ഉപയോഗിക്കാനാവുന്ന പാസ് നല്‍കും. സന്നദ്ധപ്രവര്‍ത്തകരില്‍ ഒരു വിഭാഗം ഈ കാലയളവില്‍ പോലീസിനൊപ്പം ചേര്‍ന്ന് പോലീസ് വോളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കും. ഇതിനായി അവര്‍ക്ക് പ്രത്യേക ബാഡ്ജ് നല്‍കും.

മൂന്നു മാസത്തിനുള്ളില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ 14ഉം സ്വകാര്യ മേഖലയില്‍ ആറും ലാബുകള്‍ കോവിഡ് പരിശോധനയ്ക്കായി സജ്ജീകരിച്ചു. പ്രതിദിനം 3000 സാമ്പിളുകള്‍ ഇവിടങ്ങളില്‍ പരിശോധിക്കും. അത്യാവശ്യ ഘട്ടത്തില്‍ 5000 സാമ്പിളുകള്‍ വരെ പരിശോധിക്കാനാവും. രോഗവ്യാപന സാധ്യത കൂടുതലുള്ള എല്ലാവരെയും പരിശോധിക്കും. കോടതി നടപടികള്‍ക്കായി ഇലക്ട്രോണിക് പ്ളാറ്റ്ഫോം സേവനം വിനിയോഗിക്കും. കോവിഡ് വ്യാപനം തടയുന്നതിനായി അറസ്റ്റ് ചെയ്യുന്ന പ്രതികളെ പാര്‍പ്പിക്കുന്നതിന് സബ് ഡിവിഷന്‍ തലത്തില്‍ ഡിറ്റന്‍ഷന്‍ കം പ്രൊഡക്ഷന്‍ സെന്റര്‍ ആരംഭിക്കും. അറസ്റ്റ് നടപടികളില്‍ പോലീസുകാരുടെ എണ്ണം പരിമിതപ്പെടുത്തും. സംസ്ഥാനത്തെ പ്രധാന തെരുവുകളില്‍ പോലീസ് പിക്കറ്റ് പോസ്റ്റുകള്‍ സ്ഥാപിക്കും. ആരോഗ്യ പ്രവര്‍ത്തകരും പോലീസും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നത് കര്‍ശനമാക്കും. ആരോഗ്യപ്രവര്‍ത്തകര്‍ പി. പി. ഇ കിറ്റ് ധരിക്കാതെ രോഗികളുമായി ഇടപെടരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.