ജില്ലയില്‍ 1,23,624 പേര്‍ പരീക്ഷ എഴുതും

post

പാലക്കാട്: ജില്ലയില്‍ 199 കേന്ദ്രങ്ങളിലായി 39,266 വിദ്യാര്‍ഥികളാണ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നത്. 148 കേന്ദ്രങ്ങളിലായി 80536 ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികളും 25 വി.എച്ച്. എസ്. ഇ കേന്ദ്രങ്ങളിലായി 3822 വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ 1,23,624 പേരാണ് പരീക്ഷ എഴുതുന്നത്.

എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്ററി, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ നടത്തുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ജില്ലയില്‍ പൂര്‍ത്തിയായതായി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. ജില്ലയില്‍ കൂടുതല്‍ കോവിഡ് 19 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതരായി പരീക്ഷ എഴുതാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ജില്ലയില്‍ നിലനില്‍ക്കുന്ന നിബന്ധനകളും നിയന്ത്രണങ്ങളും പരീക്ഷ നടത്തുന്നതിന് തടസ്സമാവില്ല.

വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ സൗകര്യം

വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളില്‍ എത്തുന്നതിനു വേണ്ട സൗകര്യങ്ങള്‍ വിദ്യാഭ്യാസ വകുപ്പിന്റെയും അധ്യാപകരുടേയും മറ്റ് സ്‌കൂള്‍ അധികൃതരുടേയും സഹകരണത്തില്‍ സജ്ജീകരിച്ചു കഴിഞ്ഞു. സ്‌കൂളുകളില്‍ എത്താന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് സ്‌കൂള്‍ ബസുകള്‍ പ്രയോജനപ്പെടുത്താം. കൂടുതല്‍ വിദ്യാര്‍ത്ഥികളെ ഒന്നിച്ച് സ്‌കൂളുകളില്‍ എത്തിക്കാന്‍ കഴിയില്ല. കൃത്യമായ സാമൂഹിക അകലം പാലിച്ചായിരിക്കും അതത് പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിക്കുക. കൂടുതല്‍ ബസ് സൗകര്യം ആവശ്യമുള്ള സ്‌കൂളുകള്‍ക്ക് മറ്റ്  സ്‌കൂളുകളിലെ ബസ് സൗകര്യവും  പ്രയോജനപ്പെടുത്തുന്നതാണ്.  ഇത് രണ്ടും സാധ്യമല്ലാത്ത ദൂരസ്ഥലങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓട്ടോറിക്ഷ പോലുള്ള വാടക വാഹനങ്ങളില്‍ സ്‌കൂളുകളില്‍ എത്താന്‍ യാത്രയ്ക്കു വേണ്ട ചാര്‍ജ്ജ് സ്‌കൂളുകളില്‍ നിന്നോ പരീക്ഷാ ഫണ്ടില്‍ നിന്നോ നല്‍കും.

മുതലമട ഭാഗത്തെ വിദ്യാര്‍ഥികളെ പരീക്ഷാ കേന്ദ്രങ്ങളിലേക്ക്  എത്തിക്കുന്നതിന് കെ.എസ്.ആര്‍.ടി.സി ബസ് സജ്ജമാക്കിയിട്ടുണ്ട്. ഈ ബസില്‍ തമിഴ്‌നാട് അതിര്‍ത്തിയായ ഗോവിന്ദാപുരത്ത് നിന്നുള്ള വിദ്യാര്‍ത്ഥികളെ  പരീക്ഷാകേന്ദ്രങ്ങളിലേക്കും തിരിച്ച് സ്വന്തം സ്ഥലങ്ങളിലേക്കും എത്തിക്കും.

ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകം പരീക്ഷാ ക്ലാസ്സ്മുറികള്‍

നിലവില്‍  ജില്ലയിലുള്ള ഹോട്ട്‌സ്‌പോട്ട്/ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ എവിടെയും പരീക്ഷാകേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടില്ല. ഇത്തരം സ്ഥലങ്ങളില്‍ നിന്നോ ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ നിന്നോ വരുന്ന വിദ്യാര്‍ത്ഥികളെ പ്രത്യേകം ക്ലാസ്സ് മുറികളില്‍ ഇരുത്തി പരീക്ഷ എഴുതിക്കും. തമിഴ്‌നാട്ടില്‍ നിന്നും പരീക്ഷയ്ക്കായി എത്തുന്ന 36 വിദ്യാര്‍ത്ഥികള്‍ക്ക്  പ്രത്യേകം ക്ലാസ്സ് മുറികള്‍ ഒരുക്കിയിട്ടുണ്ട്. മറ്റു വിദ്യാര്‍ത്ഥികളുമായി സമ്പര്‍ക്കം ഉണ്ടാകാത്ത രീതിയില്‍ ഇവരെ സ്‌കൂളുകളില്‍ എത്തിക്കുന്നതിനും പരീക്ഷ അവസാനിച്ച ശേഷം സ്‌കൂളുകളില്‍ നിന്ന് തിരിച്ചയക്കുന്നതിനും വേണ്ട സൗകര്യങ്ങള്‍ ചെയ്യും.

കൈകള്‍ അണുവിമുക്തമാക്കാന്‍ സാമഗ്രികള്‍ സജ്ജം

എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷാ ഹാളില്‍ പ്രവേശിക്കുന്നതിനു മുമ്പ് കൈകള്‍ അണുവിമുക്തമാക്കാന്‍ സോപ്പ്, വെള്ളം, സാനിറ്റൈസറുകള്‍ എന്നിവ ലഭ്യമാക്കും. നാഷണല്‍ സര്‍വീസ് സ്‌കീം, എസ്. എസ്. കെ എന്നിവ മുഖേന 1,51,000 മാസ്‌കുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും തെര്‍മല്‍ സ്‌കാനറുകള്‍ എ.ഇ.ഒ മുഖേന എത്തിക്കും. മുന്നൂറു വിദ്യാര്‍ത്ഥികള്‍ക്ക് ഒരു തെര്‍മല്‍ സ്‌കാനര്‍ എന്ന അനുപാതത്തില്‍ ജില്ലയില്‍ ആകെ 190ഓളം തെര്‍മല്‍ സ്‌കാനറുകളാണ് എത്തിച്ചിരിക്കുന്നത്. പരീക്ഷയ്‌ക്കെത്തുന്ന വിദ്യാര്‍ത്ഥികള്‍ പ്രവേശനത്തിനും  പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നതിനും പ്രത്യേകം ക്രമീകരിച്ച വഴികളുണ്ടാകും.

ആരോഗ്യവകുപ്പിന്റെ പരിശീലനം

എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും തെര്‍മല്‍ സ്‌കാനര്‍  പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് കൈകള്‍ സാനിറ്റൈസ് ചെയ്യേണ്ടതും മാസ്‌കുകള്‍ ലഭ്യമാക്കേണ്ടതും സംബന്ധിച്ച് അതത് കേന്ദ്രങ്ങളില്‍ ചീഫിനും ഡെപ്യൂട്ടി ചീഫിനും ആരോഗ്യവകുപ്പ് പരിശീലനം നല്‍കിയിട്ടുണ്ട്.. ഇവര്‍ പരീക്ഷാ ഇന്‍വിജിലേറ്റര്‍മാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കും. വിദ്യാര്‍ത്ഥികള്‍ ശാരീരിക അകലം പാലിക്കേണ്ടതിനെക്കുറിച്ചും ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശങ്ങള്‍ നല്‍കിയതായി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.

എല്ലാ പരീക്ഷാകേന്ദ്രങ്ങളും അണുവിമുക്തമാക്കി ജില്ല അഗ്‌നിശമനസേന

ജില്ലയിലെ എല്ലാ പരീക്ഷാകേന്ദ്രങ്ങളും അഗ്‌നിശമനസേന അണുവിമുക്തമാക്കിയതായി ജില്ലാ ഓഫീസര്‍ അരുണ്‍ ഭാസ്‌കര്‍ അറിയിച്ചു. പരീക്ഷാദിവസങ്ങളില്‍ മുന്നൂറോളം സിവില്‍ ഡിഫന്‍സ് വൊളണ്ടിയര്‍മാര്‍, വിദ്യാര്‍ത്ഥികള്‍ ശാരീരിക അകലം പാലിക്കുന്നതും മാസ്‌കുകള്‍ കൃത്യമായി ധരിക്കുന്നതും സംബന്ധിച്ച് നിരീക്ഷിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ബോധവല്‍ക്കരണം നല്‍കാനും  പരീക്ഷാ കേന്ദ്രങ്ങളില്‍ സിവില്‍ ഡിഫന്‍സ് വൊളണ്ടിയര്‍മാരുടെ സാന്നിധ്യമുണ്ടാകും. പരീക്ഷകള്‍ അവസാനിക്കുന്ന മുറയ്ക്ക് ക്ലാസ് മുറികള്‍ അണുവിമുക്തമാക്കും.