ജില്ലയിലെ ഏഴ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ഫസ്റ്റ് ലൈന്‍ സെന്ററുകളാക്കും: മന്ത്രി എ.കെ ബാലന്‍

post

പാലക്കാട് : ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ജില്ലയിലെ ഏഴ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ ആക്കാന്‍ തീരുമാനിച്ചതായി പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്കക്ഷേമ-നിയമ-സാസംസ്‌ക്കാരിക-പാര്‍ലമെന്ററികാര്യ മന്ത്രി എ.കെ ബാലന്‍ അറിയിച്ചു. സമൂഹവ്യാപനം അതിജീവിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ ആരംഭിക്കുന്നത്. കോവിഡ് 19 പ്രതിരോധവും കാലവര്‍ഷ മുന്നൊരുക്കങ്ങളും സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രിമാരായ എ.കെബാലന്‍, കെ കൃഷ്ണന്‍കുട്ടി എന്നിവര്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ലോക്ക് ഡൗണ്‍ ഇളവുകളുടെ ഭാഗമായി ജില്ലയുടെ അതിര്‍ത്തികള്‍ തുറന്നതിനാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലേക്ക് എത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ രോഗികളുടെ എണ്ണവും കൂടുന്നതിനാല്‍ നിലവിലെ ജില്ലാ ആശുപത്രിയിലെ സംവിധാനങ്ങള്‍ മതിയാകാതെ വന്നാലുള്ള സാഹചര്യം നേരിടുന്നതിന് വടക്കാഞ്ചേരി, നെന്മാറ, അഗളി എന്നിവിടങ്ങളിലുള്‍പ്പെടെ ഏഴ് പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ ഫസ്റ്റ് ലൈന്‍ സെന്ററുകള്‍ ആക്കാന്‍ തീരുമാനിച്ചത്. ചെര്‍പ്പുളശ്ശേരി മാങ്ങോട് മെഡിക്കല്‍ കോളേജും ഇതിനായി ഉപയോഗപ്പെടുത്തും. 1500 പേരെ ഉള്‍പ്പെടുത്താന്‍ കഴിയുന്ന രീതിയിലാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ സൗകര്യങ്ങള്‍ ഒരുക്കുക.  

സാമ്പിള്‍ പരിശോധന വര്‍ധിപ്പിക്കും

പ്രവാസികളും റെഡ് സോണ്‍ ഉള്‍പ്പെടെയുള്ള ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് രോഗം ബാധിക്കുന്ന സാഹചര്യത്തില്‍ സാമ്പിള്‍ പരിശോധനകള്‍ വര്‍ധിപ്പിക്കും. നിലവില്‍ ഹോട്ട് സ്പോട്ടുകളില്‍ നിന്നെത്തി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞവരെ രോഗലക്ഷണമില്ലെങ്കില്‍ പോലും ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇത്രയും രോഗബാധിതരെ കണ്ടെത്തിയത്. റാപിഡ് ടെസ്റ്റിനായി ജില്ലയില്‍ നിലവില്‍ രണ്ട് മെഷീനുകള്‍ ലഭ്യമാണ്. സ്റ്റേറ്റ് ടിബി സെന്ററില്‍ നിന്നും പാലക്കാട് എംഎല്‍എയുടെ ഫണ്ടില്‍ നിന്നും ഉള്ളതാണിവ. ജൂണ്‍-ജൂലൈ മാസത്തോടെ പി.സി.ആര്‍ ടെസ്റ്റ് നടത്താന്‍ പാലക്കാട് ഗവ. മെഡിക്കല്‍ കോളേജില്‍ സൗകര്യമുണ്ടാകും. ഇതിനായി 70 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിക്കുന്നതിനായി സമര്‍പ്പിച്ചിട്ടുണ്ട്. പുറത്തുനിന്നും വരുന്നവരില്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെയും പരിശോധിക്കും