യാക്കരയിൽ വി.ടി. ഭട്ടതിരിപ്പാട് സാംസ്‌കാരിക സമുച്ചയം നാടിന് സമർപ്പിച്ചു

post

* കേരളത്തിന്റെ സാംസ്കാരിക രംഗത്തിന് വി.ടി നൽകിയ സംഭാവനകൾ അതുല്യമാണ് : മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തിന്റെ സാംസ്‌കാരിക രംഗത്തിന് വി.ടി ഭട്ടതിരിപ്പാട് നൽകിയ സംഭാവനകൾ അതുല്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാലക്കാട് മെഡിക്കൽ കോളേജിന് സമീപം യാക്കരയിൽ വി.ടി.ഭട്ടതിരിപ്പാട് സാംസ്‌കാരിക സമുച്ചയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ വിശേഷിച്ച് പാലക്കാടിന്റെ സാംസ്കാരിക രംഗത്തിന് ഈടുറ്റ സംഭാവന നൽകുന്ന ഒന്നാകും സമുച്ചയവും അനുബന്ധ പ്രവർത്തനങ്ങളും. എണ്ണം പറഞ്ഞ നാടകങ്ങൾ, സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കണ്ണീരും കിനാവും എന്ന ആത്മകഥ, ശ്രദ്ധേയമായ കഥകൾ എന്നിവ വി.ടിയുടെ തൂലികയിൽ നിന്ന് പിറന്നു. കേരള ചരിത്രത്തിൽതന്നെ വിശിഷ്ട സാഹിത്യ കൃതികളിൽ ചിലത് നമുക്ക് ലഭിക്കാനിടയായത് വി.ടി യിലൂടെയാണ്. കലയും സാഹിത്യവുമൊക്കെ സാമൂഹ്യ ജീവിതത്തിന്റെ മേൽക്കൂര മാത്രമേ ആകുന്നുള്ളുവെന്നും അത് നിലനിൽക്കണമെങ്കിൽ ഭൗതിക ജീവിത സാഹചര്യങ്ങളുടേതായ അടിത്തറ ഉണ്ടാകേണ്ടതാണെന്ന് വിശ്വസിച്ചിരുന്നവരാണ് വി.ടി അടക്കമുള്ള നവോത്ഥാന നായകർ. സ്വാതന്ത്ര്യവും ജനാധിപത്യവും മതനിരപേക്ഷതയും സോഷ്യലിസ്റ്റ് സങ്കൽപ്പവും ഇല്ലാതായാൽ കലയ്ക്കും സാഹിത്യത്തിനും നിലനിൽക്കാനാകില്ല. ഭദ്രമായ സാമൂഹ്യ അന്തരീക്ഷത്തിൽ മാത്രമേ കലയ്ക്ക് എല്ലാതലത്തിലും നിലനിൽക്കാനാവൂ എന്ന് നാം മനസിലാക്കണം. സമൂഹത്തിന് വേണ്ടി നിലനിൽക്കുമ്പോൾ തന്നെ കല കലയ്ക്കുവേണ്ടി നിലനിൽക്കുകയാണെന്ന തിരിച്ചറിവ് നമുക്ക് ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഞ്ച് ഏക്കറിൽ 68 കോടി ചെലവിൽ അത്യാധുനിക സംവിധാനങ്ങൾ ഉൾപ്പെടുത്തിയാണ് സാംസ്‌കാരിക സമുച്ചയം നിർമ്മിച്ചിട്ടുള്ളത്. ഏകദേശം ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുളള സമുച്ചയത്തിൽ ആധുനിക ലൈറ്റിങ്, സൗണ്ട്, പ്രൊജക്ഷൻ സംവിധാനങ്ങൾ അടങ്ങിയ എ.വി. തിയേറ്റർ, ബ്ലാക്ക് ബോക്‌സ് തിയേറ്റർ, ശിൽപശാലകൾക്കുളള വേദി, ക്രാഫ്റ്റ് മ്യൂസിയം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. മനോഹരമായ ഉദ്യാനവും, വിശാലമായ പാർക്കിങ്, കഫ്റ്റീരിയ സൗകര്യങ്ങളും ചേർന്നതാണ് സാംസ്‌കാരിക സമുച്ചയം.

കേരളത്തിന്റെ തനതായ സാംസ്‌കാരിക പാരമ്പര്യത്തെ പരിപോഷിപ്പിച്ചും നവോത്ഥാന ആശയങ്ങളുടെ തുടർച്ച ഉറപ്പുവരുത്തുകയും തുടങ്ങി നല്ല ഇടപെടലുകളാണ് സർക്കാർ നടത്തിവരുന്നതെന്ന് മത്സ്യബന്ധന, സാംസ്‌കാരിക യുവജന കാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. വി.ടി ഭട്ടതിരിപ്പാട് സാംസ്‌കാരിക സമുച്ചയ ഉദ്ഘാടന പരിപാടിയിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാകാരന്മാരെ സംരക്ഷിക്കുന്നതിനും അവർക്ക് കല ജീവിതോപാധിയാക്കി മാറ്റുന്നതിനും ആവശ്യമായ എല്ലാ ഇടപെടലുകളും സർക്കാർ നടത്തിവരികയാണെന്നും. മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ സാംസ്‌കാരിക നിലയങ്ങൾ പൂർത്തീകരിച്ചു. കൊല്ലം ജില്ലയിൽ ശ്രീനാരായണ ഗുരുവിന്റെ നാമേധയത്തിലുള്ള സാംസ്‌കാരിക കേന്ദ്രം ഇതിനകം ഉദ്ഘാടനം ചെയ്തിട്ടുണ്ട്. കാസർഗോഡ് ജില്ലയിലെ സാംസ്‌കാരിക കേന്ദ്രം പൂർത്തീകരിച്ച് ഉദ്ഘാടനത്തിനായി ഒരുങ്ങുകയാണെന്നും മന്ത്രി പറഞ്ഞു. കൂടാതെ ആറ് ജില്ലകളിൽ സാംസ്‌കാരിക കേന്ദ്രം നിർമ്മിക്കുന്നതിനായി അഞ്ച് ഏക്കർ സ്ഥലം വീതം ഏറ്റെടുത്ത് കഴിഞ്ഞു. സിനിമാ - സീരിയൽ രംഗത്തുള്ള പ്രശ്നങ്ങൾ പരിഹാരം കാണുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.

തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്, വി.കെ ശ്രീകണ്ഠൻ എം.പി, എം.എൽ.എമാരായ രാഹുൽ മാങ്കൂട്ടത്തിൽ, കെ.ബാബു, കെ.ഡി പ്രസേനൻ, കെ.പ്രേംകുമാർ, കെ. ശാന്തകുമാരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, വാർഡ് കൗൺസിലർ ധന്യ ഉണ്ണികൃഷ്ണൻ, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ.ദിവ്യ എസ്.അയ്യർ, ജില്ലാ കളക്ടർ ജി പ്രിയങ്ക, ഡെപ്യൂട്ടി ഡയറക്ടർ സിനി കെ തോമസ്, മുൻ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ, വി.ടി ഭട്ടതിരിപ്പാടിന്റെ മകൻ വി.ടി വാസുദേവൻ, ഒ.വി വിജയൻ സ്മാരക സെക്രട്ടറി ടി.ആർ അജയൻ, കുഞ്ചൻ നമ്പ്യാർ സ്മാരക ചെയർമാൻ കെ.ജയദേവൻ, കെ.എഫ്.ഡി.സി മാനേജിങ് ഡയറക്ടർ പി.എസ് പ്രിയദർശൻ, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.