ജില്ലയില്‍ ഹൈടെക് സ്‌കൂള്‍ പദ്ധതികള്‍ പൂര്‍ത്തീകരണത്തിലേക്ക്

post

പാലക്കാട്: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എജ്യുക്കേഷന്‍ (കൈറ്റ്) നടപ്പാക്കുന്ന ഹൈടെക് സ്‌കൂള്‍ ഹൈടെക് ലാബ് പദ്ധതികള്‍ ലക്ഷ്യത്തിലേക്ക്. എട്ടുമുതല്‍ 12 വരെ ക്ലാസ്സുകള്‍ ഉള്ള ജില്ലയിലെ 323 സ്‌കൂളുകള്‍ (146 സര്‍ക്കാര്‍, 177 എയ്ഡഡ്) പൂര്‍ണ്ണമായും ഹൈടെക് ആക്കി. ഒന്നുമുതല്‍ ഏഴുവരെ ക്ലാസ്സുകളിലെ ഹൈടെക് ലാബ് സ്ഥാപിക്കുന്ന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 815 സ്‌കൂളുകളിലും (518 സര്‍ക്കാര്‍, 297 എയ്ഡഡ്) ഉപകരണ വിതരണം പൂര്‍ത്തിയാക്കി.
പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഒന്ന് മുതല്‍ 12 വരെയുള്ള 1,138 സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഇതുവരെ 10,019 ലാപ്‌ടോപ്പുകളും 8,493 യുഎസ്ബി സ്പീക്കറുകളും 5,593 പ്രൊജക്ടറുകളും 3,433 മൗണ്ടിങ് കിറ്റുകളും 1,517 സ്‌ക്രീനുകളുമാണ് വിതരണം ചെയ്തിരിക്കുന്നത്. ഇതിനു പുറമെ 304 എല്‍ഇഡി ടെലിവിഷന്‍, 322 മള്‍ട്ടി ഫംഗ്ഷന്‍ പ്രിന്ററുകള്‍, 309 ഡി.എസ്.എല്‍.ആര്‍. ക്യാമറ, 323 എച്ച്ഡി വെബ് ക്യാം എന്നിവയും സ്‌കൂളുകളില്‍ വിന്യസിച്ചു. കിഫ്ബിയില്‍ നിന്നും 47.52 കോടിയാണ് ജില്ലയില്‍ ഹൈസ്‌കൂള്‍ പദ്ധതികള്‍ക്ക് ഇതുവരെ ചെലവഴിച്ചത്.
ഏറ്റവും കൂടുതല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കിയ സര്‍ക്കാര്‍ സ്‌കൂള്‍ ജിഎച്ച്എസ്എസ് ചെര്‍പ്പുളശ്ശേരിയും (95 ലാപ്‌ടോപ്, 62 പ്രൊജക്ടറുകള്‍), എയ്ഡഡ് സ്‌കൂള്‍ ഡിഎച്ച്എസ്എസ് നെല്ലിപ്പുഴയുമാണ് (74 ലാപ്‌ടോപ്, 52 പ്രൊജക്ടറുകള്‍). ഹൈടെക് പദ്ധതിയുടെ ഭാഗമായി മുഴുവന്‍ അധ്യാപകര്‍ക്കും പരിശീലനം നല്‍കിയിട്ടുണ്ട്. സമഗ്ര പോര്‍ട്ടല്‍ വഴിയാണ് ക്ലാസ് മുറിയില്‍ പാഠഭാഗങ്ങള്‍ ഡിജിറ്റല്‍ സംവിധാനം ഉപയോഗിച്ച് നടത്തുന്നത്. 140 സ്‌കൂളുകളില്‍ ഹൈടെക് സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റ് വഴി സജീവമാണ്. 
ഐടി ഓഡിറ്റ് ജനുവരിയില്‍ പൂര്‍ത്തിയാക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ അന്‍വര്‍ സാദത്ത് അറിയിച്ചു. സ്‌കൂള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനം നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ഹൈടെക് പൂര്‍ത്തീകരണ പ്രഖ്യാപനവും നടത്താന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരു ഡിവിഷനില്‍ ഏഴ് കുട്ടികളില്‍ താഴെയുണ്ടായിരുന്ന ജില്ലയിലെ 60 സ്‌കൂളുകള്‍ക്കും ഉപകരണങ്ങള്‍ എത്തിക്കാന്‍ സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയതായും വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി. രവീന്ദ്രനാഥ് അറിയിച്ചു.