സർവ്വകലാശാല പരീക്ഷകൾ ജൂൺ ആദ്യവാരം

post

തിരുവനന്തപുരം:എസ്.എസ്.എൽ.സി., ഹയർ സെക്കണ്ടറി പരീക്ഷകൾക്ക് ശേഷം ജൂൺ ആദ്യവാരം സർവ്വകലാശാലാ പരീക്ഷകൾ നടത്താൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ. ടി. ജലീലിന്റെ അദ്ധ്യക്ഷതയിൽ വൈസ് ചാൻസലർമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ ധാരണയായി. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കണം പരീക്ഷകൾ നടത്തേണ്ടത്. അവസാനവർഷ പരീക്ഷകൾക്ക് മുൻഗണന നൽകണം. ഓരോ സർവ്വകലാശാലയും സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ പ്രത്യേകതകൾ കണക്കിലെടുത്തായിരിക്കണം പരീക്ഷാതീയതികൾ തീരുമാനിക്കേണ്ടത്.

വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായ പരീക്ഷാകേന്ദ്രങ്ങൾ തെരഞ്ഞെടുക്കാൻ അവസരം നൽകണം. സർവ്വകലാശാലയുടെ പരിധിയ്ക്ക് പുറത്തുള്ള ജില്ലകളിലെ വിദ്യാർത്ഥികൾക്ക് അതാത് ജില്ലകളിൽ പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കണം. അടുത്ത അദ്ധ്യയനവർഷം ക്ലാസുകൾ ജൂൺ മാസത്തിൽത്തന്നെ ഓൺലൈൻ മാർഗത്തിൽ ആരംഭിക്കണം. ഓൺലൈൻ രീതിയിൽ ക്ലാസിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ ഹാജർ, അദ്ധ്യാപകരുടെ ക്ലാസ് ഷെഡ്യൂളുകൾ എന്നിവ പ്രിൻസിപ്പൽമാർ സൂക്ഷിക്കേണ്ടതും സർവ്വകലാശാലകൾ ഇത് പരിശോധിക്കണം. സിലബസിന്റെ ഓരോ ഭാഗങ്ങളുടെയും വീഡിയോ/ഓഡിയോ അതാത് അധ്യാപകർ എടുത്ത് കോളേജിന്റെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണം. സർവ്വകലാശാലകൾ കമ്മ്യൂണിറ്റി റേഡിയോ ചാനലുകൾ, ആരംഭിക്കാനുള്ള സാദ്ധ്യതകൾ പരിശോധിക്കണം. ചോദ്യപേപ്പർ ഓൺലൈനിൽ ലഭ്യമാക്കണം. ചോദ്യബാങ്ക് സമ്പ്രദായം നടപ്പിലാക്കണം.

കോവിഡ് പശ്ചാത്തലത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ ഉപരിപഠനത്തിന് ചേരുന്നതിനുള്ള ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ബിരുദ-ബിരുദാനന്തര കോഴ്‌സുകളിൽ സീറ്റുകളുടെ എണ്ണം പരമാവധി വർദ്ധിപ്പിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. സർവ്വകലാശാലകൾ ഇതിനാവശ്യമായ നടപടികൾ കൈക്കൊള്ളണം. ഗവേഷണ വിദ്യാർഥികളുടെ ഓപ്പൺ ഡിഫെൻസ് വീഡിയോ കോൺഫെറൻസിങ് മുഖേന നടത്താനുള്ള നടപടികൾ സ്വീകരിക്കാനും തീരുമാനമായി. കേരള, എം.ജി., കെ.ടി.യു., ന്യൂവാൽസ്, സംസ്‌കൃതം, കുസാറ്റ്, മലയാളം, കോഴിക്കോട്, കണ്ണൂർ സർവ്വകലാശാലകളുടെ വൈസ് ചാൻസലർമാരും ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു.