സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ജൂണ്‍ ഒന്‍പത് മുതല്‍ ആരംഭിക്കും

post

തിരുവനന്തപുരം : സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിംഗ് നിരോധനം ജൂണ്‍ ഒമ്പതിന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ അറിയിച്ചു. മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങളും സേവനങ്ങളും കാലോചിതമായി സംരക്ഷിക്കുന്നതിനോടൊപ്പം കടല്‍ ആവാസ വ്യവസ്ഥയില്‍ മത്സ്യബന്ധനംമൂലം ഉണ്ടാകുന്ന ആഘാതം ലഘൂകരിക്കുന്നതിനും വിവിധ മത്സ്യങ്ങളുടെ പ്രജനനത്തിന് അനുകൂലമായ സാഹചര്യം ഒരുക്കുന്നതിനുമാണ് ട്രോളിംഗ് നിരോധനം സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്.   ഓരോ ട്രോളിംഗ് നിരോധനത്തിനു ശേഷവും ഉണ്ടാകുന്ന മത്സ്യ വര്‍ദ്ധനവ് ട്രോളിംഗ് നിരോധനത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നതായി മന്ത്രി വ്യക്തമാക്കി.  

ട്രോളിംഗ് നിരോധന സമയത്ത് കടല്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും പെട്രോളിംഗിനുമായി എല്ലാ തീരദേശ ജില്ലകളിലുമായി 20 സ്വകാര്യ ബോട്ടുകള്‍ വാടകയ്ക്ക് എടുത്ത് പ്രവര്‍ത്തനം ആരംഭിക്കും.   നേരത്തെ പരിശീലനം ലഭിച്ചിട്ടുള്ള  80 മത്സ്യത്തൊഴിലാളി യുവാക്കളെ കടല്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കും.   ഹാര്‍ബറുകളിലും ലാന്‍ഡിംഗ് സെന്ററുകളിലുമുള്ള പെട്രോള്‍ ബങ്കുകള്‍ ട്രോള്‍ ബാന്‍ കാലയളവില്‍ പ്രവര്‍ത്തിക്കില്ല. മറൈന്‍ ആംബുലന്‍സിന്റെ സേവനം ജൂണ്‍, ജൂലൈ മാസങ്ങളില്‍ ലഭ്യമാക്കും.  50 പേര്‍ക്ക് പോകാവുന്ന വള്ളങ്ങളില്‍ 30 പേര്‍ക്ക് പോകാന്‍ അനുമതി നല്‍കും.  അഞ്ചു പേര്‍ക്ക് പോകാവുന്ന ഒരു കാരിയര്‍ വള്ളം കൂടി ഇത്തരം വള്ളങ്ങളുടെ കൂടെ അനുവദിക്കും. അന്യ സംസ്ഥാന ബോട്ടുകള്‍ ജൂണ്‍ ഒന്‍പത് അര്‍ദ്ധരാത്രിക്ക് മുമ്പ് ഹാര്‍ബറുകളില്‍ നിന്ന് അവരുടെ സ്ഥലങ്ങളിലേക്ക് പോകണം.   1800 കിലോയോളം തൂക്കം വരുന്ന ഇപ്പോള്‍ ഉപയോഗിക്കുന്ന വലകള്‍ക്ക് പകരം ചെറിയ വലകള്‍ ഉപയോഗിക്കുന്നതായിരിക്കും ഉചിതം. വള്ളങ്ങളില്‍ മത്സ്യത്തൊഴിലാളികളുടെ എണ്ണവും വലകളുടെ ഭാരവും കുറയുന്നതുകൊണ്ട് ശക്തിയേറിയ എന്‍ജിനുകള്‍ ഉപയോഗിക്കാതിരിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ ശ്രദ്ധിക്കണം. ലേലം നിര്‍ത്തിവെച്ചുള്ള വിലനിര്‍ണ്ണയം ഹാര്‍ബറുകളില്‍ നടക്കുന്നതിനാല്‍ അവസാനം വരുന്ന മത്സ്യത്തിനും നിശ്ചിത വില ലഭിക്കും.  വലിയ എന്‍ജിന്‍ ഉപയോഗിക്കുന്നതിലൂടെയുള്ള  കൂടുതല്‍ മണ്ണെണ്ണ ഉപഭോഗം കുറയ്ക്കാനും മണ്ണെണ്ണ വഴിയുള്ള കടല്‍ മലിനീകരണം ഒഴിവാക്കാനും സഹായിക്കുമെന്ന്  മന്ത്രി അറിയിച്ചു.

ഫിഷറീസ് സെക്രട്ടറി ഇഷിതാറോയ്, ഫിഷറീസ് ഡയറക്ടര്‍ എസ്. വെങ്കിടേശപതി, മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി. ചിത്തരഞ്ജന്‍, പുല്ലുവിള സ്റ്റാന്‍ലി, ചാള്‍സ് ജോര്‍ജ്, ഓസ്റ്റിന്‍ ഗോമസ്, ഉമ്മര്‍ ഓട്ടുമ്മല്‍, റ്റി. പീറ്റര്‍, രജനീഷ് ബാബു, സോണിയ ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുത്തു