കോവിഡ് പശ്ചാത്തലത്തില്‍ കെഎസ്എഫ്ഇ 'ജീവനം' സൗഹൃദ പാക്കേജ്

post

തിരുവനന്തപുരം : കോവിഡ് കാലത്ത് കേരളത്തിലേക്കു മടങ്ങുന്ന പ്രവാസി കേരളീയരെ സഹായിക്കാന്‍ ഒരു ലക്ഷം രൂപ വരെ സ്വര്‍ണ്ണപ്പണയ വായ്പാ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിന് ആദ്യ നാലു മാസത്തേക്ക് പലിശനിരക്ക് മൂന്ന് ശതമാനവും തുടര്‍ന്ന് സാധാരണ നിരക്കിലുമായിരിക്കും. നോര്‍ക്ക ഐഡിയുള്ള ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് വന്ന പ്രവാസി കേരളീയര്‍ക്കും ഇതേ വായ്പ ലഭിക്കും.

പ്രവാസി ചിട്ടിയിലെ അംഗങ്ങള്‍ക്ക് മൂന്ന് ശതമാനം പലിശനിരക്കില്‍ 1.5 ലക്ഷം രൂപ വരെ വായ്പ നല്‍കും. 10,000 രൂപ വരെയുള്ള സ്വര്‍ണ്ണപ്പണയ വായ്പ, നിലവിലുള്ള പലിശ നിരക്കില്‍ നിന്നും ഒരു ശതമാനം കുറച്ച് 8.5 ശതമാനം പലിശ നിരക്കില്‍ ലഭ്യമാക്കും.

ചെറുകിട വ്യാപാരികള്‍ക്ക് ഒരു ലക്ഷം രൂപ വരെ വായ്പ നല്‍കും. കാലാവധി 24 മാസമാണ്. ഡെയിലി ഡിമിനിഷിങ് രീതിയില്‍ 11.50 ശതമാനമാണ് പലിശ നിരക്ക്. കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് പലിശ 11 ശതമാനമായിരിക്കും. എഫ്ഡി, ബാങ്ക് ഗ്യാരന്റി, സ്വര്‍ണം എന്നിവ ജാമ്യം നല്‍കുന്നവര്‍ക്ക്  10.5 ശതമാനം പലിശ.

വ്യാപാരികള്‍ക്ക് രണ്ടു വര്‍ഷം കാലാവധിയുള്ള ഗ്രൂപ്പ് വായ്പാ പദ്ധതി നടപ്പാക്കും. ഓരോ ഗ്രൂപ്പിലും 20 പേര്‍ വീതമാണ് ഉണ്ടാകുക. എല്ലാ മാസവും നിശ്ചിത തുക വെച്ച് എല്ലാവരും അടക്കണം. നാലു മാസങ്ങള്‍ക്കു ശേഷം ആവശ്യക്കാര്‍ക്ക് ചിട്ടി / വായ്പ പദ്ധതി തുക മുന്‍കൂറായി നല്‍കും. നാലു മാസങ്ങള്‍ക്കുശേഷം തുക കൈപ്പറ്റുന്ന അംഗങ്ങള്‍ക്ക് നേരത്തേ എടുക്കുന്ന അംഗങ്ങളേക്കാള്‍ കൂടുതല്‍ തുക ലഭിക്കും.

കുടിശ്ശികക്കാര്‍ക്ക് ആശ്വാസമായി എല്ലാ റവന്യു റിക്കവറി നടപടികളും ജൂണ്‍ 30 വരെ നിര്‍ത്തിവെക്കും. 2019-20ല്‍ പ്രഖ്യാപിച്ച കുടിശിക നിവാരണ ഇളവ് പദ്ധതികള്‍ ജൂണ്‍ 30 വരെ നീട്ടി. പിഴപ്പലിശ ബാധകമായ എല്ലാ വായ്പാ പദ്ധതികളുടെയും 2020 മാര്‍ച്ച് 21 മുതല്‍ 2020 ജൂണ്‍ 30 വരെയുള്ള കാലയളവിലെ തവണകള്‍ക്കു പിഴപ്പലിശ ഒഴിവാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു