പെരുന്നാള്‍ നമസ്‌കാരം അവരവരുടെ വീടുകളില്‍ നടത്താന്‍ ധാരണ

post

* മുസ്ലിം നേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി

തിരുവനന്തപുരം:  ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ പെരുന്നാള്‍ നമസ്‌കാരം അവരവരുടെ വീടുകളില്‍ തന്നെ നടത്താന്‍ മുസ്ലിം മതനേതാക്കളുമായും മതപണ്ഡിതരുമായും നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ധാരണയായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  രോഗഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എന്തുവേണമെന്ന് ആലോചിക്കാനാണ് മുസ്ലിം മതനേതാക്കളുമായും മതപണ്ഡിതരുമായും വീഡിയോ കോണ്‍ഫറന്‍സ് നടത്തിയത്. സഖാത്ത് കൊടുക്കാനും സ്വീകരിക്കാനും ആളുകള്‍ അങ്ങോട്ടുമിങ്ങോട്ടും പോകുന്നത് ഒഴിവാക്കണമെന്നും നിശ്ചയിച്ചിട്ടുണ്ട്. സഖാത്ത് വീടുകളില്‍ എത്തിച്ചു കൊടുക്കണമെന്ന നിര്‍ദ്ദേശം മതനേതാക്കള്‍ അംഗീകരിച്ചിട്ടുമുണ്ട്.

ലോകമെങ്ങും ഇസ്ലാം മതവിശ്വാസികള്‍ക്ക് റമദാന്‍ പുണ്യമാസമാണ്. എന്നാല്‍ റമദാനില്‍ പോലും പള്ളികളില്‍ ആരാധന നടത്താന്‍ പറ്റാത്ത സാഹചര്യം വന്നു. ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിനു ശേഷം ഈ ദുല്‍ ഫിത്തര്‍ (ചെറിയ പെരുന്നാള്‍) വരികയാണ്. ശനിയാഴ്ചയോ ഞായറാഴ്ചയോ പെരുന്നാളാകും. പള്ളികളിലും പൊതുസ്ഥലത്ത് പ്രത്യേകം സജ്ജമാക്കുന്ന ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരത്തിന് വലിയ തോതില്‍ വിശ്വാസികള്‍ എത്തിച്ചേരാറുണ്ട്. പെരുന്നാല്‍ ആഘോഷത്തിന്റെ പ്രധാന ഭാഗമാണ് നമസ്‌കാരം. കുടുംബാംഗങ്ങള്‍ ഒന്നാകെ ഈദ് നമസ്‌കാരത്തിന് പോകുന്നതാണ് പതിവ്.

പെരുന്നാള്‍ ദിനത്തിലെ കൂട്ടായ പ്രാര്‍ത്ഥന ഒഴിവാക്കുന്നതും വിശ്വാസികളെ സംബന്ധിച്ച് വലിയ വേദനയുളവാക്കുന്നതാണെങ്കിലും സമൂഹത്തിന്റെ ഭാവിയെകരുതി പള്ളികളിലെയും ഈദ്ഗാഹുകളിലെയും നമസ്‌കാരം ഒഴിവാക്കാന്‍ തീരുമാനമെടുത്ത മതനേതാക്കളെ അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഈ നിലയിലുള്ള ജാഗ്രതയും കരുതലും ഒത്തൊരുമയുമാണ് കോവിഡ് 19നെ നിയന്ത്രിക്കുന്നതില്‍ വിജയം കൈവരിക്കാന്‍ നമ്മെ സഹായിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.