ബാറുകൾ വഴി മദ്യ വിതരണം: സർക്കാരിന് റവന്യു നഷ്ടം ഉണ്ടാവില്ല

post

തിരുവനന്തപുരം: ബാറുകൾ വഴി പാഴ്‌സലായി മദ്യം നൽകുന്നതിലൂടെ സർക്കാരിന് റവന്യു നഷ്ടം ഉണ്ടാവുമെന്ന ആരോപണം ശരിയല്ലെന്ന് ബിവറേജസ് കോർപറേഷൻ അറിയിച്ചു. കോർപറേഷന്റെ വെയർഹൗസിൽ നിന്ന് കൺസ്യൂമർഫെഡ്, ബാർ, ബിയർ/ വൈൻ പാർലർ കൂടാതെ മറ്റു ലൈസൻസികൾക്കും മദ്യം നൽകുന്നത് കോർപറേഷൻ നിശ്ചയിച്ചിട്ടുള്ള ഹോൾസെയിൽ വിലയ്ക്കാണ്. അതേ രീതിയിൽ തന്നെയായിരിക്കും ബാറുകൾക്കും മദ്യം നൽകുക.

സർക്കാർ നിശ്ചയിച്ചിട്ടുള്ള ഉയർന്ന വിൽപ്പനനികുതി നിരക്കും ഉൾപ്പെടുത്തി ആയിരിക്കും വില ഈടാക്കുക. ലോക്ക്ഡൗണിനു മുൻപുള്ള അതേ രീതിയിൽ തന്നെയായിരിക്കും കോർപ്പറേഷൻ വിൽപ്പന തുടരുന്നത്. അതിനാൽ കോർപ്പറേഷനോ സർക്കാരിനോ റവന്യു നഷ്ടം ഉണ്ടാവില്ല.

കൺസ്യൂമർ ഫെഡിന്റെ കീഴിലുള്ള 36 ചില്ലറമദ്യവിൽപ്പനശാലകൾക്കും വിദേശമദ്യം നൽകുന്നത് കോർപറേഷന്റെ എഫ്.എൽ. 9 വെയർഹൗസിൽ നിന്നാണ്. കൺസ്യൂമർഫെഡിന് നൽകുന്ന അതേ വിലയ്ക്കാണ് ബാറുകൾക്കും മറ്റു ലൈസൻസികൾക്കും മദ്യം നൽകുന്നത്. ഇതേ രീതി തന്നെയാണ് തുടർന്നും സ്വീകരിക്കുക.

കോർപറേഷന്റെ കീഴിലുള്ള ചില്ലറവിൽപ്പനശാലകളിലൂടെ മാത്രം മദ്യവിൽപന നടത്തിയാൽ ബാറുകളിൽ നിന്നുള്ള നികുതിവരുമാനം നഷ്ടമാകും. ഇത്തരത്തിൽ സർക്കാരിന് പ്രതിവർഷം ഏകദേശം 1,500 കോടി രൂപയുടെ വരുമാന നഷ്ടം സംഭവിക്കും. നിലവിൽ കോർപറേഷന്റെ വെയർഹൗസിൽ നിന്ന് കോർപറേഷന്റെ ചില്ലറവിൽപ്പനശാലകൾക്കും മറ്റു ലൈസൻസികൾക്കും മദ്യം നൽകുന്നത് 70:30 എന്ന അനുപാതത്തിലാണ്. ബാറുകൾ തുറന്നു പ്രവർത്തിക്കാൻ കഴിയാതിരുന്ന ഘട്ടത്തിൽ ഈ അനുപാതത്തിലുള്ള വരുമാന നഷ്ടം കെ.എസ്.ബി.സിക്കുണ്ടാകും. എന്നാൽ ബാറുകളിലെ പ്രത്യേക കൗണ്ടറുകളിൽ കൂടി മദ്യവിൽപ്പന നടത്തുമ്പോൾ അതിനനുസൃതമായ വരുമാന വർധനവ് ബിവറേജസ് കോർപറേഷന് ഉണ്ടാകും.

പുതുക്കിയ ചട്ടപ്രകാരം ബാറുകളിലെ പ്രത്യേക കൗണ്ടർ വഴി മദ്യം വിൽക്കുമ്പോൾ ബാറുകൾക്ക് കോർപറേഷൻ നിശ്ചയിച്ചിട്ടുള്ള ചില്ലറവിൽപ്പന വിലയ്ക്കു മാത്രമേ വിൽക്കാനാവൂ. ഇത് 20 ശതമാനം മാർജിൻ ചേർത്തുള്ള വിലയാണ്. ഈ വിലയ്ക്കാണ് കെ.എസ്.ബി.സിയും കൺസ്യൂമർഫെഡും വിൽപ്പന നടത്തുന്നത്. മുൻകാലങ്ങളിലെപോലെ ബാറുകൾക്ക് ത്രീ സ്റ്റാർ, ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ പരിഗണനയിൽ ഇഷ്ടമുള്ള വിലയ്ക്ക് വിൽപ്പന നടത്താനാവില്ല.

കോർപറേഷന്റെ ചില്ലറവിൽപ്പനശാലകളിലും ബാറുകളിലും മറ്റും കോർപറേഷൻ നടപ്പിലാക്കുന്ന വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്തവർക്ക് മാത്രമേ മദ്യം നൽകാൻ  കഴിയൂ.

മൊബൈൽ ആപ്പ് വഴി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് തൊട്ടടുത്തുള്ള വിൽപ്പനശാലയിലേയ്ക്ക് ഓട്ടോമാറ്റിക് ആയി ടോക്കൺ ലഭിക്കും. ബാറുകാരുടെ ഇഷ്ടപ്രകാരം ഉപഭോക്താക്കൾക്ക് ബാറിലേയ്ക്ക് മാത്രമായി വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ടോക്കൺ നൽകാൻ സാധിക്കില്ലെന്നും ബെവ്‌കോ അറിയിച്ചു